Pages

Wednesday 19 December 2012

ഇനിയെത്രനാള്‍?
--------------------------
കാറ്റില്‍ വഴിതെറ്റി
സഞ്ചരിക്കുന്ന മേഘങ്ങള്‍ പോല്‍
മനസ്സും

വെളുപ്പ്‌ ചുവപ്പുമായി
പടിഞ്ഞാറ് യാത്രപോയാല്‍
അസ്വസ്ഥതകളാണ്‌ കൂട്ടിരിക്കുന്നത്

സ്വപ്നങ്ങളുടെ കാവല്‍ക്കാരനായിട്ട്
ഇനിയെത്രനാള്‍ ?


Wednesday 28 November 2012

ഉത്തരങ്ങള്‍
--------------------
പഴയോലകൊണ്ട്
പൊതിഞ്ഞ പുരയുടെ\
ചെറു വിടവില്‍ക്കൂടി
സൂര്യനെന്നും ഉത്തരങ്ങള്‍
തിരയുന്ന അച്ഛന്റെ
നരച്ച മുഖത്തേക്ക്
ഒളിഞ്ഞു നോക്കും ..

ചോദ്യങ്ങളായി
രോഗങ്ങള്‍
അച്ഛനുമുന്നില്‍
വന്നതുമുതല്‍
കയറുകട്ടിലില്‍
അച്ഛന്‍ ഉത്തരങ്ങള്‍ തെരഞ്ഞു
മുകളിലേക്ക് നോക്കി കിടക്കും

നക്ഷത്രങ്ങള്‍ അച്ഛനെ
കാണാറില്ല


നിലാമഴകളില്‍
ചെറുതുള്ളികള്‍
അച്ചന്‍റെ വെളുത്ത
താടിരോമങ്ങളുടെ
ചെറു നിഴലുകള്‍കൊണ്ട്
അവ്യെക്തമായ
ചില ചിത്രങ്ങള്‍ വരക്കും

ഉത്തരങ്ങള്‍ കണ്ടെത്തിയ
ഒരുപകലില്‍ സൂര്യന്‍
അച്ഛനെകണ്ടില്ല

മുറ്റത്ത് അനാഥമായ
കട്ടില്‍കണ്ടു സൂര്യന്‍
കരഞ്ഞിട്ടുണ്ടാകും ..


Monday 26 November 2012

ദൈവം
-------------
പലിശക്കാരന്‍ രാഘവന്‍
പ്രഭാതത്തില്‍ കുടുംബ
ക്ഷേത്രത്തില്‍ കാണിക്കയിട്ടു
പിരിവുതുടങ്ങി

മുടക്കം വന്നവരെ
തൊഴിച്ചും ഭീഷണിപ്പെടുത്തിയും
പലിശവാങ്ങി
കാണിക്കയിടല്‍ രാഘവന്‍
ഇന്നും തുടരുന്നു

മയക്കു മരുന്നും
കുഴല്‍പ്പണവും
കുഴപ്പമില്ലാതെ
പോകുവാന്‍
മൊയ്തുഹാജി
പള്ളിക്കളെ ജാറത്തില്‍
എന്നും ചന്ദനത്തിരികത്തിക്കും
വൈകിട്ട് 'മൌലിദും' നടത്ത്തിക്കും

കള്ളച്ചാരയവും
കൊട്ടേഷനും
മികച്ചരീതിയില്‍ നടക്കുവാന്‍
പൊന്നുംകുരിശു നേരുന്നുണ്ട്‌
മാത്യുയച്ചായന്‍

'ദൈവങ്ങളിപ്പോള്‍
ഇവരുടെകൂടെയാണ്

അല്ലായിരുന്നെങ്കില്‍

അന്തിക്ക്കേള്‍ക്കുന്ന
അയലത്തെപെണ്ണിന്‍റെ
ദൈവമേയെന്ന നിലവിളി
ഇന്നും കേള്‍ക്കില്ലയിരുന്നു ..






















 

Friday 23 November 2012

പ്രണയവും യുദ്ധവും

പ്രണയവും യുദ്ധവും

ഹിബാ ...

മസിറില്‍ അഭയാര്‍ഥിനിയായി
പിറന്ന നാടിന്‍റെ സ്വാതന്ത്ര്യവും
പ്രണയവും പുലരുന്നതും നോക്കി
രക്തത്തിന്‍റെ ഗന്ധമില്ലാത്ത തെന്നലുകള്‍
തഴുകി വരുന്ന പകല്‍ രാവുകളില്‍
നീ കാത്തിരിക്കുന്നുണ്ടാകും

ഇവിടെ ഞാന്‍ ഏകനല്ല
സ്വപ്‌നങ്ങള്‍ മരിച്ച
സുഹൃത്തുക്കളും
വിലാപങ്ങള്‍കേട്ടു
മരവിച്ച നിലാവും
വേര്‍പാടുകള്‍ തീര്‍ത്ത
മൌനവും പിന്നെ
വെടിയൊച്ചകളും
ഒടുവില്‍ ദീര്‍ഘനിശ്വാസത്തില്‍
ഓടിവരുന്ന നിന്‍ മുഖവും
എനിക്കു കൂട്ടാകുന്നു


ഹിബാ ..
നമ്മുടെ പ്രണയം
ഓര്‍മ്മകളുടെ
കലവറക്കുള്ളില്‍
ചിതലിരിക്കാതെ കിടക്കും

നീ അകന്നു പോയതു മുതല്‍
നിശയില്‍ നിലാവ് വരാറില്ല

പകലിനിവിടെയിരുളാണ്
ഉദയ കിരണങ്ങളും
അസ്തമയ ശോഭയും
ഇവിടെയസ്തമിച്ചു

ദൂരെയെവിടെയോ
വെടിയൊച്ചകേള്‍ക്കാം

ജീവിതം തുടങ്ങാത്തവരുടെ
സ്വപ്‌നങ്ങളടക്കം ചെയ്ത
പുതു കബറുകള്‍
ഉയര്‍ന്നുവരുന്നുണ്ടിവിടെ

ഹിബാ ..
നീയൊരിക്കല്‍ തിരിച്ചുവരും
മഴയും വെയിലുമേറ്റു
നരച്ച കബറുകള്‍ നീകാണും
'മുഹമ്മദ്‌ ഫായിസ്'യെന്നു
എഴുതിവെച്ച ഖബറിന്‍ മുന്നില്‍
നിന്‍ പാദങ്ങള്‍ വിറച്ചു നില്‍ക്കും
അപ്പോള്‍ നിന്നെതഴുകി വരും
നനുത്ത തെന്നല്‍ ഒരു ചുംബനം തരും
നിനക്കുബാക്കി വെച്ച എന്‍റെ പ്രണയ
സമ്മാനമാണാചുംബനം .....

വെടിയൊച്ചയടുത്തുവരുന്നു ..











 

Wednesday 21 November 2012

പകല്‍ക്കിനാവ്

പകല്‍ക്കിനാവു
---------------------------
തൊടിയില്‍
അച്ഛന്‍ എന്നും
വാഴക്കു വെള്ളമൊഴിക്കും

പുലര്‍ക്കാലകാഴ്ചയാണിത്

നിറഞ്ഞ കുടം
കൈവെള്ളയില്‍
തട്ടി തട്ടി വാഴകളില്‍
പതിക്കുമ്പോള്‍
അച്ഛന്‍റെ മുഖം ചുവന്നിരിക്കും

കുത്തരിക്കഞ്ഞി നിറച്ച
പിഞ്ഞാണത്തിന്‍ മുന്നില്‍
പിന്നീടച്ചന്‍ മൌനമാകും

ഉറക്കച്ചടവ് കഴിഞ്ഞു
സൂര്യനപ്പോള്‍
അഗ്നിയകാന്‍ തുടങ്ങും

പകുതിവായിച്ചു നിര്‍ത്തിയ
പത്രം വായിച്ചു പൂര്‍ത്തിയാക്കി
തൊടിയിലെ വാഴകളില്‍
പകല്‍ ക്കിനാവുകാണും
പിന്നീടച്ഛന്...‍







 

Saturday 17 November 2012

ഒറ്റമരം ...

ഒറ്റമരം
-----------
ഒറ്റമരത്തിന്‍ ചുവട്ടിലാണ്
ദാര്‍ശനികത പിറന്നത്
അന്ന് രക്തം കുടിക്കുന്ന
മനുഷ്യര്‍ ജനിച്ചിരുന്നില്ല
ആള്‍ദൈവങ്ങളെ ഗര്‍ഭം
ധരിച്ചു കാത്തിരുന്നില്ല
ലിംഗ നിര്‍ണ്ണയം നടത്തി
പെണ്‍ ശലഭങ്ങളെ കരിച്ചു
കളഞ്ഞിരുന്നില്ല

അന്നു
ഒറ്റമരത്തിന്‍ ശിഖരങ്ങള്‍
ധാര്‍മികതയുടെ പ്രവാചകന്മാരായി

തൊലി കറുത്തവന്‍റെ
വേദനകള്‍ പുച്ഛമായി തോന്നിയത്
മരത്തില്‍ പടര്‍ന്നു കയറിയ
വര്‍ഗ്ഗ വിവേചന ചിന്തകളുടെ
ഇത്തിള്‍ക്കണ്ണികളില്‍ പിറന്നവരുടെ
സന്തതികള്‍ക്കായിരുന്നു ..

ധര്‍മ്മങ്ങള്‍ പ്രസംഗിച്ചു
വേദങ്ങള്‍ മുഴുവനും

കേള്‍വി നഷ്ടപ്പെട്ട
അധര്‍മ്മികള്‍ കാവിക്കും
കുരിശിനും   പിറയ്ക്കും
അതിരുകള്‍ നിശ്ചയിച്ചു

ആയുധങ്ങള്‍ക്ക് ജാതി
നിശച്ചയിച്ചു
അധാര്‍മികതയുടെ
സന്തതികള്‍

ഒറ്റമരത്തിന്‍ ചുവട്ടില്‍
ദാര്‍ശനികതയും ധര്‍മ്മവും
ഒറ്റപ്പെട്ടു നില്‍ക്കുന്നു

ഒരു പ്രതീക്ഷയുടെ
ഉദയവുമായി മടങ്ങി
വരുമെന്ന് സൂര്യന്‍
ഒറ്റമരത്തിനോട് പറഞ്ഞിട്ടുണ്ട് ..




















 

Friday 16 November 2012

താലൂക്കാശുപത്രി ...

താലൂക്കാശുപത്രി
--------------------------
വരാന്തയില്‍
വാരഫലം നോക്കി 
ജീവിതത്തെ പഴിക്കുന്നുണ്ട് 
ചുമ മാറാത്ത ചില വൃദ്ധര്‍ 

രണ്ടു രൂപയുടെ ചീട്ടു 
എഴുതുന്നവള്‍ക്ക് ഡോക്റ്ററുടെ ഗമ 

വീര്‍ത്തു കെട്ടിയ മുഖമാണ് 
പരിശോദിക്കുമ്പോള്‍
ഡോക്ടര്‍ക്ക് 

രോഗിയോട് ഡോക്ടര്‍
പുഞ്ചിരിക്കണമെന്നു 
എവിടെയോ വായിച്ചിരുന്നു 

വൈകിട്ടു വീട്ടില്‍ ചെന്നാല്‍ 
ചിരിക്കുമെന്നു പിറകില്‍നി 
ന്നൊരാള്‍ സത്യംവിളിച്ചു പറഞ്ഞു 

പരദൂഷണം പറഞ്ഞുകൊണ്ട് 
കാലിലെ മുറിവിന് തുന്നലിടുന്നുണ്ട് 
ചില മാലാഖമാര്‍

അടഞ്ഞുകിടന്ന മുറിക്കുമുന്നില്‍
പോലീസ്‌ എയിഡ്‌പോസ്റ്റ് 'എന്നു
എഴുതിയ ബോര്‍ഡ്‌ തല കീഴായി കിടന്നു 
പിറകില്‍ ഒഴിഞ്ഞ മദ്യ കുപ്പികളും കണ്ടു 

വെട്ടിക്കീറിയ ശവങ്ങളുടെ 
ആത്മാവുകള്‍ക്ക് വസിക്കാനായി 
മോര്‍ച്ചറിക്കു ചുറ്റും കാടുകള്‍ 
വളര്‍ത്തി  'വികസനം ' നടത്തി 

ഉത്ഘാടനത്തിന്‍റെയന്നവസാനിച്ച 
ചില കെട്ടിടങ്ങളില്‍  രാത്രി 
അവിഹിതം നടക്കുന്നുണ്ടെന്നു
ഒരു പത്രക്കുറിപ്പ് കണ്ടിരുന്നു 










Thursday 15 November 2012

പ്രണയം

പ്രണയം
--------------
ഭൂതകാലം
ഓര്‍മ്മകളുടെ
പീലികള്‍ ഒളിച്ചുവെച്ച
പുസ്തകം തുറന്നുവെച്ചു

ആദ്യാനുരാഗം
അനുഭവിച്ച കുഞ്ഞു
പ്രണയത്തിന്‍ പീലികളാണ്
ആദ്യമെന്നില്‍ വിടര്‍ന്നുനിന്നത്

എവിടെയാണ്‌ ആദ്യമായി
പ്രണയത്തെ മറന്നുവെച്ചതു ?

വെള്ളിക്കൊലുസ്സിന്റെ
സംഗീതം കേട്ടുറങ്ങുകയും
ഉണരുകയും ചെയ്ത
പാടവരമ്പിലായിരിക്കും

കരിവളക്കിലുക്കങ്ങളില്‍
വെട്ടമിട്ട പൊട്ടിച്ചിരികള്
പൊട്ടിയ മേല്‍ക്കൂരയുടെ
ചെറുവിടവില്‍ക്കൂടിയൊളിഞ്ഞു
നോക്കിയ സൂര്യന്‍റെ നിഴലുറങ്ങും
ക്ലാസു മുറിയുടെ വലതുഭാഗത്തിന്നും കേള്‍ക്കാം

മഴ നര്‍ത്തനമാടുന്നത് ‍
ജാലകവാതിലില്‍ക്കൂടി
വിസ്മയത്തോടെ നോക്കിയപ്പോള്‍
ഹൃദയത്തില്‍ വന്ന കവിത
കലാലയത്തിലെ ‍ ശൂന്യതയില്‍
അലിഞ്ഞുപോയിട്ടുണ്ടാകും ..

പിന്നെയെവിടെയെക്കെയോ
പ്രണയം മറന്നിരിപ്പുണ്ട്

ഹൃദയത്തില്‍ നിന്നും
അടര്‍ന്നുവീണ രണ്ടു തുള്ളി
കണ്ണുനീര് മറക്കാതെ സൂക്ഷിച്ചിട്ടുണ്ട് !!

ഓര്‍മ്മകളുടെ പീലികള്‍
ഒളിച്ചിരുന്ന പുസ്തകം
ഭൂതകാലമിനിത്തുറക്കരുത്!!


















 

Friday 9 November 2012

കടപ്പുറം

കടപ്പുറം
--------------
എരിഞ്ഞു തീര്‍ന്ന
സൂര്യന്‍ സാഗരത്തിന്‍
മാറിലുമ്മവെച്ചു
ഉറങ്ങുന്നതിനു മുന്‍പ്
കൈയിലെ ബലൂണ്‍
വിറ്റഴിക്കണം

ചെറുകാറ്റില്‍
സ്വപ്നം കാണുന്നവര്‍ക്കും

കാല്‍പ്പനികതയില്‍
ജീവിതം തേടുന്നവര്‍ക്കും

സൂര്യന്‍റെ മരണം കാണാന്‍
വന്ന  നരകയറിയവര്‍ക്കും

മുല്ലപ്പൂചൂടി
കുട്ടികുറ പൌഡറുമിട്ടു
ഒളിക്കണ്ണിട്ടു ഇരയെ
പിടിക്കുന്ന വര്‍ക്കും

തിരയുടെ നിശബ്ദതയില്‍
മൌനത്തെ പ്രണയിക്കുന്നവര്‍ക്കും

സ്വപ്‌നങ്ങള്‍ നിറച്ചൊരു
ബലൂണ്‍ വില്‍ക്കണം




Tuesday 6 November 2012

ഊഞ്ഞാല്‍
-------------------
മറന്നുവെച്ചൊരു
പ്രണയലേഖനമാണ്
പെങ്ങളെ പെട്ടന്നു
വിവാഹത്തിലേക്കെത്തിച്ചത് !!

തിരുവോണത്തിനു
തൊടിയിലെ മൂവാണ്ടന്‍
മാവില്‍ കെട്ടിയ ഊഞ്ഞാല്‍
ഇതുവരെ അഴിച്ചിട്ടില്ല
പെങ്ങളതില്‍ ആകാശംമുട്ടെ
സ്വപ്നങ്ങളുമായി ചില്ലാട്ടം പറന്നു

മുറ്റത്തെ പന്തലില്‍
പെങ്ങള്‍ പൊന്നില്‍
കുളിച്ച സൂര്യന്റെ
നിറം പോല്‍ വിസ്മയമായി

കല്യാണച്ചെറുക്കന്‍റെ
കൈപിടിച്ചുപോകുന്നേരം
കവിളില്‍ പെങ്ങള്‍ ഉമ്മന്നല്‍കി
മിഴികളില്‍നിന്നും പൊടിഞ്ഞു വീണ
കണ്ണീരും കവിളില്‍ ച്ചുംബനത്തിനോപ്പം
പതിഞ്ഞു

തൊടിയിലെ മാവില്‍ കെട്ടിയ
ഊഞ്ഞാലും കരഞ്ഞുവോ ?

പൊന്നിന്റെ നിറമില്ലാതെ
പൊന്നുമില്ലാതെ പെങ്ങള്‍
ഇടയ്ക്കു വന്നുപോകും

പെങ്ങള്‍ പിന്നീട്
ചുംബനം തന്നില്ല
ആകാശത്ത് ഉമ്മവെക്കാന്‍
ഊഞ്ഞാലും കാത്തിരുന്നു

ഒരു രാത്രിയില്‍
കരിഞ്ഞ മുഖവുമായി
പെങ്ങള്‍ ഉമ്മറത്ത് വെള്ള
പുതച്ചു കിടന്നു

തൊടിയിലെ മാവില്‍
തിരുവോണത്തിനു കെട്ടിയ
ഊഞ്ഞാല്‍ അന്ന് അഴിഞ്ഞു വീണു









 

Sunday 4 November 2012

ഇളവെയില്‍ .

ഇളംവെയില്‍
----------------------
നിലാമഴ നൃത്തമാടുന്ന
നീലസാഗരത്തിന്‍ മുന്നില്‍
മൌനത്തെ മുറിച്ചുകളഞ്ഞ
തിരയുടെ സംഗീതം
ഇന്നലയുടെ സ്മൃതി പഥങ്ങളെ
മെല്ലെ തൊട്ടുണര്‍ത്തി
കണ്ണീരിന്‍ മഷിയാല്‍
പടര്‍ന്നു മാഞ്ഞുപോയ
പ്രണയകവിതതന്‍ വരികളെ
വീണ്ടുമെഴുതിച്ചേര്‍ത്തു..

ഓര്‍മ്മകളില്‍ അടര്‍ന്നുവീണ
പ്രണയമഴത്തുള്ളികള്‍
ജാലകവാതിലിനപ്പുറത്തു
തെളിഞ്ഞൊരു പ്രണയചിത്രംവരച്ചു

പൂക്കളുടെ നിറങ്ങളും
സൌരഭ്യവും ചിത്രത്തിനു
ജീവന്‍ നല്‍കി

പുലരിമാഞ്ഞു വെയില്‍
ഉദിച്ച ശേഷമാണ്
കഥകള്‍ കേട്ടുറങ്ങാന്‍ കൊതിക്കും
മനോഹര മിഴികളുടെ സഞ്ചാരം
ആദ്യമായി ഹൃദയത്തില്‍ പതിഞ്ഞത്

ഇളംവെയിലുമായി
കൊഞ്ചിവരുന്ന
പദനിസ്വനം കേള്‍ക്കാനായി
എന്‍റെ പകലുകള്‍ കാത്തിരുന്നു

അസ്തമിക്കാത്ത പകലുകളാകട്ടെ
നാളെയെന്നു സ്വപനംകണ്ടുറങ്ങിഞാന്‍

തനിച്ചുവന്നൊരു ഇളംവെയിലാണ്‌
കാതില്‍ വിരഹ കഥ പറഞ്ഞത്

തിരിഞ്ഞുനടന്ന വഴികള്‍
അവസാനിച്ചത് നിശബ്ദതയുടെ
ചുഴികളില്‍ ഒളിഞ്ഞിരിക്കുന്ന
മൌനത്തെ പേറുന്ന സാഗരത്തിന്‍ മുന്നില്‍

പകല്‍ ഉദികരുതെന്നാണ്
നിലാവിനൊപ്പം സാഗരത്തിനോട്
ഞാന്‍ പറയുന്നത് ...
 

Friday 2 November 2012

ചിത്രശലഭം

ചിത്രശലഭം
--------------------
ചിത്രശലഭത്തിന്‍റെ
പിറകിലായി പാടവരമ്പത്തൂടെ
ഓടി വന്ന കൂട്ടുകാരിയും
ഒരു ശലഭമായിരുന്നു

പറന്നു കളിക്കുന്ന
മുടികള്‍ക്ക്മുകളില്‍
ശലഭങ്ങള്‍ നൃത്തം വെച്ചതു
എന്തിനായിരുന്നു ?

പള്ളിക്കുടത്തിന്‍റെ
ഉദ്യാനത്തില്‍ എന്‍റെ
കൈപിടിച്ചുനടന്നത്
ശലഭങ്ങള്‍ കണ്ടിരുന്നോ ?

മിന്നാമിനുങ്ങുകള്‍
കണ്‍ചിമ്മിയടക്കും
നനുത്ത രാത്രിയില്‍
പാഠപുസ്തകത്തില്‍
ചിത്രശലഭങ്ങള്‍
നിറങ്ങളില്‍ മുങ്ങി
സുന്ദരികളായി

സൂര്യന്‍ ഒളിച്ചിരുന്ന
കര്‍ക്കിടക പകലില്‍
ശലഭങ്ങളെതേടി
ഭൂമിക്കടിയിലെ
കൊട്ടാരത്തിലേക്ക്
കൂട്ടുകാരി യാത്രയായത്
നിറഞൊഴുകിയ
പുഴയില്‍ക്കൂടിയായിരുന്നു

കാറ്റില്‍ പാറിക്കളിക്കുന്ന
മുടിക്കു മുകളില്‍
നൃത്തംവെക്കാന്‍
ശലഭങ്ങള്‍ പിന്നീട് വന്നില്ല

ജനനവും മരണവും തന്നു
സൂര്യന്‍ സഞ്ചരിച്ചു
പകലും രാത്രിയും
മഴയും വെയിലും
ഓര്‍മ്മകളില്‍ വരുന്നില്ല

ചിത്ര ശലഭങ്ങളെ
തേടിപ്പോയ കൂട്ടുകാരി
മനസ്സിലെ കര്‍ക്കിടകമഴയില്‍
നൃത്തം വെക്കുന്ന ശലഭങ്ങല്ക്കൊപ്പം
ഒരു ശലഭമായി മുന്നില്‍ നില്‍ക്കുന്നു ..




















 

Tuesday 30 October 2012

ഉമ്മറത്ത്
----------
മഴ പെയ്ത നേരം മുറ്റത്തേക്ക് ഓടും
കൈയില്‍ പകുതിയുണങ്ങിയ
തുണികളുമായി പിന്നെയകത്തേക്കുമോടും
അച്ഛന്‍ ഉമ്മറത്ത് മഴയുടെ
തണുപ്പില്‍ ബീടിപ്പുകയില്‍ ചൂടുതേടും

പകുതിയരഞ്ഞ ദോശ മാവില്‍
കൈകള്‍ വീണ്ടും ചലിക്കുമ്പോള്‍
"ഉമ്മറത്തേക്ക് ഒരു ചായ
അച്ഛന്‍ ഉറക്കെ പറയും "

നിലവിളക്കില്‍ തിരി
നിറച്ചു വെണ്ണയൊഴികുമ്പോള്
പകലിലെ കഷ്ടതകള്‍
പുറകിലെ കുളിപ്പുരയില്‍
ഒഴുക്കി കളഞ്ഞതിന്റെ ശേഷിപ്പ്
ഈറനിടുന്നത് കാണാം

അടുക്കളയുടെയകത്തളത്തില്‍
അമ്മ അത്താഴമൊരുക്കുന്നത്
തൊടിയുടെ അപ്പുറത്തു നിന്നു
ചിലപ്പോള്‍ നിലാവു വന്നു നോക്കും

ഇടയിലോടിയെത്തി
ശിരസില്‍ത്തലോടും
നാളയുടെ പ്രതീക്ഷയെന്നപോല്‍
നഗ്ന മേനിയില്‍ ചുംബനം തരും
ഒരു കാറ്റിനും തരാന്‍ കഴിയാത്ത
കുളിര്‍മ്മയോടെ മെല്ല
മിഴികളടയ്ക്കും മകന്‍

മഴ പെയ്യുന്നുണ്ടിന്നും
മുറ്റത്തേക്ക് അമ്മയിന്നുമോടും
അച്ഛന്‍ ഉമ്മറത്ത് തന്നുണ്ട്









സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍
----------------------
നിശയുടെ ചിറകിലേറി
നിറങ്ങളില്ലാത്ത സ്വപ്നങ്ങള്‍
നിശബ്ദമായി വിളിച്ചുണര്‍ത്തി
നിദ്രയിലല്ല സ്വപ്‌നങ്ങളെന്നുപറഞ്ഞു

 

Sunday 28 October 2012

കാറ്റ്

കാറ്റ്
----------
അകലെ മേഘങ്ങളേ
വകഞ്ഞുമാറ്റി കത്തി
നില്‍ക്കുന്ന മീന സൂര്യന്‍റെ
ചൂടിനെ ശമിപ്പിക്കാന്‍
പാടവരമ്പത്ത് തളര്‍ന്നിരിക്കും
വാടിയ മുഖങ്ങള്‍ക്കു
ഒരു തലോടലായി തഴുകിവരാറുണ്ട്

നക്ഷത്രങ്ങള്‍ നര്‍ത്തനമാടും രാവില്‍
ആസ്വാദകരായി ഭൂമിക്കൊപ്പം
മാനം നോക്കി കിടക്കും നേരം
നനുത്ത പ്രണയത്തിന്‍ സംഗീതമാകും

നിലാവു തനിച്ചാകുമ്പോള്‍
ജാലകവാതിലില്‍‍ക്കൂടി
മെല്ലെ മെല്ലെ ‍ കടന്നു കാതില്‍
കഥകള്‍ പറഞ്ഞുതരും

കര്‍ക്കിടകത്തിലും
തുലാമാസത്തിലും
മഴയോട് യുദ്ധംചെയ്യാറുണ്ട്
ഇടവത്തിലെ മഴയില്‍
ചിലപ്പോള്‍ മൌനമാകും

ചെറുതീയില്‍ മകര
മഞ്ഞിനെയുരുക്കുമ്പോള്‍
കുളിരായി കടന്നുപോകാറുണ്ട്

ഉരുകുന്ന മനവുമായി
ജാലകവാതിലില്‍
വിധൂരതയിലേക്ക് നോക്കി
നില്ക്കും നേരം ആശിച്ചു പോകാറുണ്ട്
ഒരു കാറ്റ് വന്നിരുന്നുവെങ്കിലെന്നു!!!



















 

Saturday 27 October 2012

നിഴല്‍

നിഴല്‍
------------------
ഒടുവില്‍ ഞാനെത്തി
നീ ഉപേക്ഷിച്ചുപോയ
സ്വപ്നങ്ങളുമായി

നമുക്കിടയില്
സാഗരത്തിനിരുകരപോല്‍
വിദൂരതതന്ന മൌനത്തെ
ഇനി യാത്രയാകണം ‍
മടങ്ങിവരാത്ത യാത്ര ..


മുന്നിലെ യാത്രകളില്‍
സ്വപ്നങ്ങളില്ലായിരുന്നു
തിരിച്ചുവരവിലാണ്
സ്വപ്നങ്ങളുള്ളതെന്നു
പിറകില്‍ നിന്നും
നിഴലുകള്‍ പറഞ്ഞു

നിഴലുകള്‍ പ്രവാചകരായിരുന്നോ?

തിരിഞ്ഞു നടന്നപ്പോള്‍
നിഴലുകള്‍ക്ക് പ്രകാശമുണ്ടായി
സ്വപ്നങ്ങള്‍ മുഴുവനും
വഴികളില്‍ മിന്നിനിന്നു

നിന്‍റെ സ്വപ്ങ്ങളാണ്
ഇന്നെന്‍റെ ഭാണ്ഡത്തില്‍
മൌനം യാത്രയാകുന്നതും കാത്തു
ഞാന്‍ കാത്തിരിക്കുന്നു
പിറകില്‍ എന്‍റെ നിഴലും







 

Friday 26 October 2012

ഓര്‍മ്മകളിലെ പെരുന്നാള്‍ ...

ഓര്‍മ്മകളിലെ പെരുന്നാള്‍
------------------------------------------

'പ്രവാസത്തിന്‍റെ വീര്‍പ്പുമുട്ടിലാണ്  പെരുന്നാള്‍ ഓര്‍മ്മകള്‍ സുഖകരമാകുന്നത് ,       പഠന സമയം മുതല്‍ക്കെ ഞാനൊരു പ്രവാസിയായിരുന്നു ,  അവധിക്കാലങ്ങളില്‍ മാത്രമേ  വീട്ടില്‍ വരൂ ,   രണ്ടു പെരുന്നാളും വീട്ടില്‍ ആഘോഷിക്കുക എന്നുള്ളത് എനിക്ക് നിര്‍ബന്ധമായിരുന്നു ,    ഉപ്പയും  ഒന്നിച്ചുള്ള പെരുന്നാള്‍ ഓര്‍മകളില്‍  ഒളിഞ്ഞിരിക്കുകയാണ് ,    എട്ടു വയസ്സില്‍  അനന്തമായ യാത്രയിലേക്ക്  ഉപ്പ പോയിരുന്നു , 

രാവിലെ  പുത്തനുടുപ്പണിഞ്ഞു  (  വര്‍ഷത്തില്‍ ഒരിക്കലാണ് ഒരു ഷര്‍ട്ട് പാന്‍റും വാങ്ങിയിരുന്നത് )    ഉമ്മയുടെ കൈപുണ്യം  പതിഞ്ഞ  പത്തിരിയും , ഇറച്ചിയും  കഴിച്ചു  പള്ളിയിലേക്ക്  പോകാനായി  ഒരുങ്ങും ,  ഒരുങ്ങികഴിഞ്ഞു  ഉമ്മയുടെ മുന്‍പില്‍ വന്നു നില്‍ക്കും   തലയിലെ  തട്ടംകൊണ്ട് ഉമ്മയുടെ വിയര്‍പ്പ് പൊടിഞ്ഞ മുഖം തുടച്ചു രണ്ടു കൈകൊണ്ടു എന്‍റെ മുഖം ചേര്‍ത്തുപിടിച്ചു കവിളുകളില്‍   ചുംബനംകൊണ്ട് പൊതിയും ,   മക്കളില്‍ കൂടുതല്‍ ചുംബനം കിട്ടിയത് എനിക്കാണ് ,   

അന്ന്  എന്‍റെ വീടിനു ചുറ്റും  ഹൈന്ദവ സഹോദരരുടെ  വീടുകളായിരുന്നു കൂടുതലും   ഏഴോ എട്ടോ  മുസ്ലിം വീടുകള്‍ മാത്രം ,     പുള്ളുവന്‍ പാട്ടിന്റെ  മാസ്മരികത അറിഞ്ഞത്  വീടിനു പടിഞ്ഞാറുള്ള  സര്‍പ്പകാവിലെ തുള്ളലിനായിരുന്നു ,   അയല്‍പക്കത്തെ അമ്മ  തൃസന്ധ്യനേരത്ത്  ഹരിനാമകീര്‍ത്തനം ചൊല്ലുമ്പോള്‍  മണ്ണെണ്ണ വിളക്കിന്‍ വെട്ടത്തില്‍  മദ്രസയിലെ പാടം ചൊല്ലി തരും  ഉമ്മ ,  മുത്തുനബിയുടെ  കഥകളും ഒപ്പം പറഞ്ഞുതരും

പെരുന്നാളിന്  അയല്‍ക്കാരെ സല്ക്കരിക്കും ഉമ്മ ,  സ്നേഹിക്കുന്നതിലും  ഭക്ഷണം കൊടുക്കുന്നതിലും  ഉമ്മ  പിശുക്ക് കാണിക്കില്ല,
പെരുന്നാളിന്റെ ഒരു പങ്കു ഒരാള്‍ക്കു വേണ്ടി  ഉമ്മ മാറ്റിവെക്കും ,  ഉച്ച കഴിയുമ്പോള്‍   മെലിഞ്ഞു നീണ്ട  നെറ്റിയില്‍  ഭസ്മം ഉണങ്ങി പാടുവീണ താംബോലം ചുവപ്പിച്ച  ചിരിയോടെ  " എടീ  കുഞ്ഞേ 'യെന്നു വിളിച്ചുകൊണ്ട് പടികയറി വരുന്ന ഒരമ്മക്കായി ,

കാത്തിരുന്നപോലെ  'എന്തോ 'യെന്നു വിളികേട്ടുകൊണ്ട് ഉമ്മ അമ്മയെ  സ്വീകരിച്ചിരുത്തും.  പിന്നെ അവരുടെ  ലോകമാണ് ,  കളിയും കാര്യവും ഒക്കെയായി  അസ്തമയത്തിനു തൊട്ടു മുന്‍പ്‌ വരെ ,

മുതിര്‍ന്നപ്പോള്‍  ഈ സ്നേഹബന്ധത്തെകുറിച്ചു ഉമ്മയോട് ഞാന്‍ ചോതിച്ചു ,
ഉമ്മ വിവരിച്ചു ,      ആ അമ്മ എവിടെയാണ് താമസിക്കുന്നതെന്ന് ഉമ്മക്ക് അറിയില്ല  വീടിനു  അഞ്ചു കിലോമീറ്റര്‍ പടിഞ്ഞാര്‍  കായലാണ്  അതിനുമപ്പുറം  നീല സാഗരവും  ,  കായലിനടുത്താണത്രേ  അമ്മയുടെ  വീട് ,   കൈതകള്‍ മുറിച്ചു  പായ ഉണ്ടാക്കി  , ഒപ്പം ചുണ്ണാമ്പുമുണ്ടാക്കി  വീടുകളില്‍ കയറിയിറങ്ങി വില്‍പ്പന നടത്തലായിരുന്നു ജോലി ,    എന്‍റെ  മൂന്നാമത്തെ ജേഷ്ടനെ ഉമ്മ ഗര്‍ഭം ധരിച്ച സമയം ,    ഉപ്പയുടെ ഉമ്മയുംമുണ്ട് വീട്ടില്‍ .  വീടിനു മുന്നില്‍ വിശാലമായ കുളമാണ് ,രണ്ടു ഭാഗത്തായി കൈതക്കാടുകളും , പ്രായമായ ഉപ്പയുടെ ഉമ്മ നിസ്ക്കാരത്തിനായി അംഗ ശുദ്ധി വരുത്തുന്നത് കുളത്തിലാണ് ,  ഒരു വൈകുന്നേരം  അംഗശുദ്ധി വരുത്തുന്നതിനിടയില്‍ കാല്‍ വഴുതി കുളത്തില്‍ വീണു ഉപ്പയുടെ ഉമ്മ , കൈതമുറിച്ചുകൊണ്ടിരുന്ന അമ്മയാണ് അവരെ  രക്ഷിച്ചത് ,  ആ സ്മരണയാണ്  ഒരു ബന്ധത്തിന് വാതില്‍ തുറന്നു കൊടുത്തത് ,

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  ആ അമ്മയെ കാണുന്നില്ല ,  ഉമ്മ പെരുന്നാള്‍ പങ്കും കരുതി കാത്തിരിക്കും ,  എന്‍റെ ജേഷ്ഠനെ കൊണ്ട് ഒരിക്കല്‍ ഉമ്മ ഒരു അനേഷണം നടത്തിച്ചു ,എവിടെയാണ് താമസിക്കുന്നതെന്ന് വെക്തമായി അറിയാത്തത്കൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല , 

ഓരോ പെരുന്നാളും  ചില ഓര്‍മ്മകള്‍ തന്നു കടന്നുപോകും , കറുപ്പും വെളുപ്പും നിറഞ്ഞ  ബാല്യകാല  സ്മരണകള്‌ുമായാണ് എന്‍റെ  പ്രവാസജീവിതത്തിലെ പെരുന്നാളുകള്‍ കടന്നുപോകുന്നത് ......



 

Tuesday 23 October 2012

ബലി പെരുന്നാള്‍

ബലിപെരുന്നാള്‍
-------------------------------

ഹജ്ജൊരു ത്യാഗമാണ് ,  ത്യാഗത്തിന്‍റെ പെരുന്നാള്‍ എന്നാണു ബാലിപെരുന്നാളിനെ വിശേഷിപ്പിക്കുന്നത് ,   

ഇബ്രാഹിം നബിയുടെയും പത്നി  ഹാജറയുടെയും  മകന്‍  ഇസ്മായിലിന്റെയും ത്യാഗമാണ്  ഹജ്ജു പെരുന്നാള്‍ ഓര്‍മ്മിപ്പിക്കുന്നത് ,

ഇബ്രാഹിം പ്രവാചകന്‍ വാര്‍ധ്യക്യത്തില്‍ ദൈവം ദാനം നല്‍കിയതാണ് മകന്‍ ഇസ്മായിലിനെ ,  ഒരുകുട്ടി ജനിച്ചാല്‍ ദൈവമാര്‍ഗത്തില്‍ ബലി നല്‍കാമെന്നു  ഇബ്രാഹിം ദൈവത്തിനോട് മുന്‍പ് കരാര്‍ ചെയ്തിരുന്നു , 

ഇസ്മായിലിന്റെ ജനനത്തിനു മുന്‍പേ  ഹാജറയും  ഇബ്രാഹിമും ജനവാസമില്ലാത്ത മക്കയിലേക്ക് പുറപ്പെട്ടിരുന്നു ,   ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത് ,    മക്കയിലാണ്  ഇസ്മായിലിന്റെ ജനനം

പൊള്ളുന്ന മരുഭൂമിയില്‍  ഹാജറ ഇസ്മായിലിന് ജന്മം നല്‍കി  , ഒരിക്കല്‍  ഹാജറയെയും മകനെയും   സഫ മലയുടെ  തഴഭാഗത്ത്‌  തനിച്ചാക്കി  ഇബ്രാഹിം  വിശുദ്ധ ഗേഹമായ കയബ ലക്ഷ്യമാക്കി  നടന്നു .

പൊള്ളുന്ന ചൂടില്‍  ഇസ്മായില്‍ ദാഹ ജലത്തിനായി  കരഞ്ഞു  , ഹാജറയിലെ  മാതൃ ഹൃദയം  പിടഞ്ഞു ,  സഫ മലയുടെ മുകളില്‍  മകനെ കിടത്തി  അടുത്തുകിടക്കുന്ന മര്‍വ മല  ലക്ഷ്യമാക്കി    സഹായത്തിന്‍റെ ഒരുകരം തന്‍റെ മുന്നിലേക്ക്‌ വരുന്നതും നോക്കി വേഗതയില്‍  ഹാജറ  നടന്നു .  പിറകില്‍ മകന്‍റെ കരച്ചില്‍  മുന്നില്‍  വിജനമായ  മര്‍വ  മലയും  , തിരിഞ്ഞു മകന്‍റെ അടുക്കലേക്ക് ഹാജറപോയി , അങ്ങിനെ  ഏഴു തവണ  സഫയില്‍നിന്നും  മര്‍വായിലേക്ക് ഹാജറ  ഓടി  ,  ഏഴാമത്തെ  തവണ  മര്‍വയില്‍നിന്നും  സഫയിലേക്ക് തിരികെ വരുമ്പോള്‍  ഹാജറ  കണ്ടത്   മകന്‍റെ  മുന്നില്‍  ഒരു ഉറവ നിര്‍ഗളിക്കുന്നു  കുഞ്ഞു  കൈകള്‍കൊണ്ട്  പുഞ്ചിരിയോടെ വെള്ളത്തില്‍ കളിക്കുകയാണ് ഇസ്മായില്‍ ,   ജീവിത  പ്രളയത്തില്‍ നിന്നും  മോചനമില്ലാതെ  ദുഖിക്കുന്ന വേളയില്‍  ഈ  ഉറവ ഒരു പ്രളയമാകുമോ എന്നു  ഹാജറ  ഭയപ്പെട്ടു ,   ' സം സം , സം  സം '   ഹാജറ  പറഞ്ഞു (  മതി ,അടങ്ങു  എന്നാണ് അതിന്റെ അര്‍ത്ഥം ഹിബ്രു ഭാഷയാണ് )     

ഈ  സംഭവത്തെ  അനുസ്മരിപ്പിച്ചുകൊണ്ടാണ്  ഹാജിമാര്‍  സഫ മര്‍വ മലയുടെ ഇടയില്‍  ഓടുന്നത്  ഇതിനു ( സഇയ്യ്)  എന്നു പറയുന്നു

ജനവാസമില്ലാത്ത മക്കയില്‍  സം സം ഉറവതേടി  കച്ചവടത്തിനായി യാത്ര ചെയ്തിരുന്ന  വിദേശികള്‍ തമ്പടിച്ചു , മക്ക  അങ്ങിനെ  ജനവാസകേന്ദ്രമായി .

ഇസ്മായില്ന്റെ ബാല്യംവും  ബലിയും

 , ഇസ്മായിലിന്റെ കുസൃതികള്‍  മാതാപിതാക്കളെ സന്തോഷപ്പെടുത്തി ,   ചില  രാത്രികളില്‍  ഇബ്രാഹിം  സ്വപ്നം കണ്ടു  ഞെട്ടിയുണരും , ആവര്‍ത്തനമായപ്പോള്‍  ഇബ്രാഹിം  കാരണം കണ്ടെത്തി  , ദൈവത്തിനോട് ചെയ്ത കരാര്‍  താന്‍ മറന്നുപോയിരിക്കുന്നു , കുറ്റബോധം മനസ്സില്‍ ഇബ്രാഹിമിനെ അലട്ടി. , അവസാനം  ദൈവമാര്‍ഗത്തില്‍  മകനെ  ബലി നല്‍കാന്‍ തീരുമാനിച്ചു ,    തീരുമാനം  മകനോടുതന്നെ  പറഞ്ഞു ,    ഖുറാന്‍  മുപ്പത്തിമൂന്നാം അദ്ധ്യായം  നൂറ്റി മൂന്നാം വാക്യം ,     ' ഇബ്രാഹിം  മകനോട്‌  പറഞ്ഞു   ഓ  മകനെ  ദൈവ മാര്‍ഗത്തില്‍ നിന്നെ ബലി നല്കാമെന്ന്  കരാര്‍ ചെയ്തിരുന്നു  മകനെ നിന്‍റെ അഭിപ്രായം  എന്താണ് ? '     

വളരെ സൌമ്യമായി ഇസ്മായില്‍ മറുപടി നല്‍കി   '  പിതാവിന്റെ  കല്പനക്ക്  വളരെ ക്ഷമയോടെ ഞാന്‍ വഴിപ്പെടുന്നു '


അങ്ങിനെ ബലി നല്‍കാന്‍  മകനെയും കൂട്ടി  ഇബ്രാഹിം പോയി , ഈ സന്ദര്‍ഭം മുതലെടുത്തു  പിന്നില്‍ കൂടിയ പിശാചു ഇസ്മയില്‍നോട്  പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു . 
കല്ലെറിഞ്ഞുകൊണ്ട്പിശാച്ചിനെ ഇബ്രാഹിം ആട്ടിയോടിച്ചു ,   ഈ സംഭവത്തെ അനുസ്മരിപ്പിച്ചാണ് ജംറകളില്‍  ഹാജിമാര്‍ കല്ലെറിയുന്നത് ,


ദൈവപരീക്ഷണത്തില്‍  വിജയിച്ച  ഇബ്രാഹിം  സ്വര്‍ഗ്ഗലോകത്തുനിന്നും ദൈവദൂതന്‍ ജിബിരീല്‍ കൊണ്ടുവന്ന  ബലി മൃഗത്തെ അറുത്തു ദൈവത്തിനു
സ്തുതി പാടി ..

അറഫ

ഹജ്ജ്‌ എന്നാല്‍  അറഫയെന്നാണ് . ദുല്‍ഹിജ്ജ  ഒന്‍പതിന്  പകലിന്റെ ഏതെന്കിലും ഒരു സമയം  അറഫയില്‍  നില്‍ക്കല്‍ ഹജ്ജില്‍ നിര്‍ബന്ധമാണ്, പണക്കാരനും ,പാമരനും ഒരേ വേഷത്തില്‍  ഒരേ വാക്യത്തില്‍ അറഫയില്‍ ഒരുമിച്ചുകൂടുന്നു ,   കണ്ണീരില്‍ മുങ്ങിയ മുഖങ്ങളാണ് അന്ന് അറഫയില്‍ , ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ , രാജ്യങ്ങല്‍ക്കുവേണ്ടി ,കുടുബത്തിനുവേണ്ടി  അങ്ങിനെ ദൈവത്തിനോട് കരഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുന്ന നിമിഷം ,  ഹജ്ജിനു പോകാത്തവര്‍  അറഫയിലെ ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്  വൃതമനുഷ്ടിക്കല്‍ പ്രവാചക ചര്യയില്‍പെട്ടതാണ് .

ഭൂമിയില്‍ ഒറ്റപ്പെട്ടുപോയ  ആദ്യ മനുഷ്യന്‍ ആദമും , ഹവ്വയും  , ദീര്‍ഘകാലത്തിനു ശേഷം കണ്ടുമുട്ടിയത്  അറഫയില്‍വെച്ചായിരുന്നുവെന്നു ചരിത്രം പറയുന്നു  അതുകൊണ്ടാണത്രേ,    '  പരസ്പ്പരം അറിഞ്ഞു , കണ്ടുമുട്ടി , സാമിപ്യമടഞ്ഞു  എന്നര്‍ത്ഥമുള്ള അറഫ എന്നവാക്കില്‍ ഈ സ്ഥലം അറിയപ്പെട്ടത് 

 , ഹാജറയുടെ ത്യാഗമായ അമ്മ ഹൃദയം നമ്മളെ ഉണര്‍ത്തുന്നത് ,   മാതൃസ്നേഹത്തിന്‍റെ നിലക്കാത്ത സ്നേഹത്തെയാണ് , പ്രായമായ മാതാപിതാക്കളെ  വൃദ്ധ സദങ്ങളിലാക്കി  താല്‍കാലിക സുഖംതേടിപ്പോകുന്ന മക്കളെയും നോക്കി   ഹാജറമാര്‍ ഒരു വിളിക്കായി കാത്തിരിക്കുന്നു ,

ഇബ്രാഹിം നബിയുടെ  അര്‍പ്പണബോധം ,  ഇസ്മായിലിന്റെ ക്ഷമ , ജീവിതത്തില്‍ വിശുദ്ധിവരുത്തി  സഹാജീവികളുമായി സേന്ഹത്തോടെ പെരുമാറാന്  നമുക്ക് ഒന്നായിശ്രമിക്കാം .......

ഏവര്‍ക്കും എന്റെ  ഹൃദയം നിറഞ്ഞ  ബലിപെരുന്നാള്‍ ആശംസകള്‍ ‍




 
കണക്കുകള്‍
----------------------
മരണത്തിന് താഴ്വരയില്‍
താഴേ അഗാധ ഗര്‍ത്തങ്ങളിലേക്ക്
പറന്നു താഴുകയാണ്

പോകുന്ന വഴിയില്‍
വീണ്ടും കണക്കുകള്‍
കൂട്ടിനോക്കി പിന്നെ
ഹരിച്ചും ഗുണിച്ചുംനോക്കി

ലാഭങ്ങള്‍ എന്നേ
ആത്മഹത്യ ചെയ്തിരുന്നു ..

അഗാത ഗര്‍ത്തവും കഴിഞ്ഞു
മരണത്തിന്‍ കൊട്ടാരത്തിലെത്തിയപ്പോള്‍
ആത്മഹത്യ ചെയ്ത അത്മാകളാണ്‌‍
സ്വീകരിചിരുത്തിയത്

കണക്കുകള്‍ തെറ്റിയോ എന്ന്
ചിലരുടെ ചോദ്യം !!
വീണ്ടും കണക്കുകള്‍ കൂട്ടി

മുകളില്‍ ജീവിതത്തിന്‍
താഴ്വര വാതിലടച്ചു ..




 

Sunday 21 October 2012

കവിത

കവിത
--------------
മരണത്തിന്‍റെ പല്ലുകള്‍
ഇരുട്ടില്‍ വാള്‍ത്തലയുടെ
മുനമ്പ്‌  തിളങ്ങുന്നപോല്‍
ദയയുടെ രസ ഭാവങ്ങളില്ലാതെ
മുന്നില്‍ നില്‍ക്കുന്നതു
കവിതയ്ക്ക് തീവ്രതകൂട്ടാനാണ് ..

കവിതയിലെ അവസാന വരികള്‍
തടവറയില്‍ ശിക്ഷയുടെ
കാലാവധിയും കഴിഞ്ഞു
അസ്തമയത്തിനു ശേഷമുള്ള
ചെറുവെട്ടത്തില്‍ വരാനുള്ള
അനന്തമായ ഇരുട്ടിനെകുറിച്ചാണ്

ആകാശവും അതിലെ
നീലിമയും ഭൂമിയും
അതിലെ പൂവുകളും
പ്രസവിക്കാതെപോയ
ജന്മങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍
ജാര 'കവിതകള്‍ക്ക്‌ ' തിരക്ക്

വരികളിലെ സത്യങ്ങളെ
ലോകത്തോടു പറഞ്ഞ
ചില കവിതകളെ
കഴുമരത്തിലേറ്റിയത്
അസത്യങ്ങളെ ഗര്‍ഭം ധരിക്കാന്‍

ഇന്നലെ തെരുവില്‍ ചത്ത  കവിതയാണ്
ഇന്നുപുഷ്പ്പങ്ങള്‍ നല്‍കി
പുനര്‍ജീവിപ്പിച്ചത്
വാടിക്കഴിഞ്ഞപ്പോള്‍
പുഷ്പ്പങ്ങളും കവിതയും
വീണ്ടും തെരുവില്‍ ചത്തുകിടന്നു

തെരുവിലെ മരണമാണ്
കവിതകള്‍ക്ക്‌ നല്ലത്

ഓര്‍മ്മകളില്‍പ്പോലും
വേദനിപ്പിക്കാതെ
തെരുവില്‍കിടന്നു ചത്തെന്ന
ബഹുമതിയുമായി നിത്യ
ശാന്തിയോടെ കവിതകള്‍
സ്മരിക്കപ്പെടട്ടെ ...!!!












 

Thursday 18 October 2012

വിപ്ലവം
------------------
ചിലന്തി വലകെട്ടിയഅലമാരകളില്‍
ചിതലുകള്‍ വിപ്ലവം നടത്തുന്നുണ്ട്

അരപട്ടിണിയില്‍ ഗര്‍ജിച്ച
വാക്കുകളോടാണ് ചിതലുകളുടെ
വിപ്ലവം ...

ഗോഡ്സയുടെ വെടിയുണ്ട പതിച്ച
സ്ഥലം ചിതലുകള്‍ ബഹുമാനിച്ചില്ല

ജീവനുള്ള ഗാന്ധിജിയുടെ
ചിത്രത്തിനോടും ബഹുമാനം കാണിച്ചില്ല

മറ്റു പല മഹാന്മാരോടും
വിപ്ലവംനടത്തി ചിതലുകള്‍
മുന്നേറുന്നുണ്ട് ..

നിരീശ്വരവാദം പറഞ്ഞ
ചില പുസ്തകങ്ങളില്‍
ഗൌളി കാഷ്ടിച്ചത്
ചിതലുകള്‍ അപശകുനമായി കണ്ടില്ല
ലോകമഹായുദ്ധങ്ങള്‍
ഭയപ്പെടുത്തിയതുമില്ല

കണ്ണുനീരുവീണ ചില വരികളിലും
രക്തം മഷിയായാ പദങ്ങളിലും
ചിലരുടെ പ്രതീക്ഷകളിലും
സ്വപ്നങ്ങളിലും  വിശപ്പകറ്റി
ചിതലുകള്‍ നന്ദി പറയുന്നു ...























 

Wednesday 17 October 2012

മലാല നീ തിരിച്ചു വരണം

മലാല
---------------
'പേനകൊണ്ടെഴുതാന്‍
പഠിപ്പിച്ച ദൈവ നാമത്തില്‍
നീ വായിക്കുക '

നൂറ്റാണ്ട് പതിനഞ്ചിനുമുന്‍പ്
അക്ഷരം അറിയാത്ത
അറബികളോട് ദൈവം പറഞ്ഞു

ഇരുണ്ടയുഗം അന്നസ്തമിച്ചു

മലാലാ.... നിന്‍റെ ശിരസില്‍
തറച്ച വെടിയുണ്ടകള്‍
ഇന്നത്തെ കറുത്ത പകലില്‍
ഉദയംചെയ്ത ദൈവ നാമം
മറന്നുപോയവരുടെതാണ്...

മലാലാ ...നിന്‍റെ ഡയറി കുറിപ്പുകള്‍
സ്വാത്ത്  താഴവരയില്‍ ഉദയം ചെയ്ത
കറുത്ത സൂര്യനെ അസ്തമിപ്പിക്കട്ടെ ...

മലാലാ ....നീ തിരിച്ചുവരണം ..

ലോകം നിനക്കുവേണ്ടി
കാത്തിരിക്കുന്നു ...
ഒപ്പം  നിന്‍റെ
പള്ളിക്കുടവും
ഉദ്യാനവും
പഠനമുറിയും ....









 

Monday 15 October 2012

മരണം

മരണം
---------------
മരണപ്പെട്ടവരുടെ
മുന്നില്‍ കരയുന്നതു എന്തിനാണ് ?

വരുമാനം നിലച്ചതിന്റെ
നഷ്ടമോര്‍ത്തിട്ടോ അതോ
അടുക്കളയില്‍ പുകയുന്ന
അടുപ്പിന്‍ മുന്നില്‍നില്‍ക്കാന്‍
അടുത്തയാളിനെ തിരയാനുള്ള
സമയ ദൈര്‍ഘ്യമോര്ത്തിട്ടോ ?

സഹതാപ കണ്ണീര്‍
ചത്തവനോടുള്ള
പരിഹാസമാണ്

മരണം വരാന്‍
ആഗ്രഹിച്ച മുത്തച്ഛന്‍
മരിച്ചപ്പോള്‍ ചില മുഖങ്ങള്‍ ചിരിച്ചു
ചിലവുകണക്കുകള്‍ പറഞ്ഞു
ചിലര്‍ മുറുമുറുത്തു

ഏതെങ്കിലും പൊതുശ്മശാനത്തിന്‍
മുന്നില്‍ കിടന്നു മരിക്കണം
മടിയില്‍ അഞ്ഞൂറിന്റെ
നോട്ടും കരുതണം
കുഴിവെട്ടുന്നവന്
ശപിക്കരുതല്ലോ ...






 

Saturday 13 October 2012

മഴത്തുള്ളിക്കള്‍
ഭൂമിയില്‍ ചിതറി
മരിച്ചുവീണത് പ്രണയിച്ചു
കൊതി തീരുംമുന്നെയാണ്
ഒന്നിനു പിറകെ
ഒന്നായി മണ്ണിനെ
ചുംബിച്ചു ചിതറിവീണു

മണ്ണുമാകാശവും
പ്രണയിച്ചതും
പിണങ്ങിയതും
മഴത്തുള്ളികളില്‍ക്കൂടിയാണ്

പ്രണയം മഴത്തുള്ളികളാതു
കണ്ണുനീരിനെ മൂടാന്‍

മഴയുള്ളപ്പോള്‍ നിലാവ്
ആമ്പലിനെ കാണാതെ കരയും

ഒറ്റപ്പെട്ടുപോയ ചില നക്ഷത്രങ്ങള്‍
മഴതോര്‍ന്ന നേരം അകന്നുപോയ
പ്രേയസ്സിക്കായിപാടും വിഷാദ ഗാനം
താഴെ മണ്ണിലെ പ്രണയങ്ങള്‍ക്കായി
നനുത്ത കാറ്റ് വീണ്ടും ആലപിക്കന്നത്
തുറന്നിട്ട ജാലകവാതിലില്‍ക്കൂടി കേള്‍ക്കാം

ഇനിയെന്റെന്‍ സഖി ഉറങ്ങട്ടെ ...

ഒരു മഴതോര്‍ന്ന രാവില്‍
ഒരുകഥയുടെ തലോടലില്‍
ഒരു പ്രണയ ഗീതംകേട്ടു
അടുത്തൊരു മഴയുടെ
ഇരമ്പലിനുമുന്നേ ...........















 

Thursday 11 October 2012

സ്വപ്നം

സ്വപ്നം
------------------
നിറങ്ങള്‍ ചിത്രമെഴുതിയ
ജാലകവാതില്‍ തട്ടി
നരച്ച പ്രഭാത കിരണങ്ങള്‍
നിഴല്‍ചിത്രം വരക്കും മുന്‍പ്‌
മേഘവാതില്‍ അടച്ചു
നിലാവ് ഉറങ്ങാന്‍
കിടക്കവിരിക്കുന്നതിനും
നക്ഷത്രങ്ങള്‍ മൌനമായി
യാത്രപറഞ്ഞു പോകുന്നതിനും
മുന്‍പുസ്വപ്നം മരിച്ചിരുന്നു

ഇന്നലെ മറന്നുവെച്ച
കവിതകളില്‍
സ്വപ്‌നങ്ങളുണ്ടായിരുന്നു

ഓര്‍ത്തെടുക്കാന്‍
മറന്ന സ്ഥലംതേടി
മദ്യം വിളമ്പിയ
പെണ്ണിന്‍റെ കൊലുസിന്
കിലുക്കം കേട്ട വെളിച്ചം
മറച്ചുവെച്ച മുറിയിലെത്തി

ഇവിടെ മറന്നുവെച്ചതു
ലഹരിയും പിന്നെ കാമവും

കലാലയത്തിലെ ചുവരുകളില്‍
മറന്നുവച്ചതു നാളയുടെ
പ്രതീക്ഷകളെയായിരുന്നു

പള്ളിക്കുടത്തിലെ
പുറകിലെ ബഞ്ചില്‍
ദാരിദ്ര്യമുണ്ടായിരുന്നു

പിതാവിന്‍റെ
കല്ലറക്കുമുന്നില്‍
കവിതകള്‍ വാക്കുകള്‍
മുറിഞ്ഞു ചിതറിക്കിടക്കുന്നു

പെറുക്കിയെടുത്തു
കൂട്ടിവായിച്ചപ്പോള്‍
സ്വപ്നം മാത്രം മഷി പടര്‍ന്നു
മരിച്ചിരുന്നു ......


 

Saturday 6 October 2012

ഭ്രാന്ത്
-----------------

നക്ഷത്രങ്ങള്‍ എന്തിനാണ്
കരയുന്നത് ?

പിതൃ നഷ്ടവും
മാതൃ സ്നേഹവും
അവകള്‍ക്ക് അന്യമായിരുന്നോ ?

മുലകള്‍ വളര്‍ന്ന
പെണ്മലരുകളുടെ
മാംസം ഭക്ഷിക്കുന്ന
കഴുകന്മാരുണ്ടോ അവിടെ ?

ദാരിദ്ര്യം മടിക്കുത്തഴിക്കാന്‍
പ്രേരിപ്പിച്ച ജീവിതങ്ങള്‍
ശേഷിപ്പിച്ച കുരുന്നുകളുടെ
കളിപ്പാട്ടങ്ങളുടെ കിലുക്കവും

വെളുത്തവന്റെ
ചെരിപ്പിനടിയില്‍
അമര്‍ന്നുപോയ
തൊലികറുത്തവന്‍റെ
രോദനവും കേള്‍ക്കാമോ അവിടെ ?

ദൈവത്തെ അടക്കം ചെയ്ത
കല്ലറക്കുമുകളില്‍
മനുഷ്യ ദൈവത്തിന്‍റെ
പ്രതിഷ്ടകളുണ്ടോ അവിടെ ?

ശൂലവും  പിറയും കുരിശും
രക്തമൊഴുക്കാറുണ്ടോ?

ആകാശത്തുനോക്കി
സംസാരിച്ചവര്‍ ഭ്രാന്തന്മാരെന്നു
പറഞ്ഞതു ആരാണ് ?













 

Thursday 4 October 2012

ഇടവഴി
-------------
ഇന്നലെ ഓര്‍മ്മകള്‍
ഇടവഴിതേടി യാത്രപോയി

പൂഴിമണ്ണു നിറഞ്ഞ വഴിയില്‍
കൈതക്കാടുകള്‍ കാറ്റിലാടും

മണമില്ലാതെ ചുവപ്പുടുത്ത്
ചെമ്പരത്തിപ്പൂവ്
കരിവളകൈകളെ കാത്തിക്കും

കൈയൊന്നു തൊട്ടാല്‍
മുഖം പൊത്തിക്കരയുന്ന
തൊട്ടാവാടി കലപില ശബ്ദത്തിന്‍
കുരുന്നുകളെ പേടിക്കും

വെയില്‍ വെട്ടമിട്ടു ഇടയ്ക്കു
എത്തിനോക്കി പോകും

പാദസര കിലുക്കം കേള്‍ക്കാന്‍
കിഴക്കന്‍ കാറ്റിനൊപ്പം വരും
ചെറുക്കന്‍മാരെ തുറിച്ചു നോക്കും
ഇടവഴിയിലെ മിണ്ടാപ്പൂച്ചകള്‍

പേരറിയാപൂവുകളില്‍
തേന്‍ നുകരും ശലഭങ്ങള്‍
ഇളംകാറ്റില്‍ നൃത്തമാടി

അന്തിചോപ്പില്‍മുങ്ങികുളിച്ചു
ഇരുട്ടില്‍ ഉറങ്ങുമ്പോള്‍
ചീവീടുകള്‍ മൂളിപ്പാട്ടു പാടും ....

പൂരം കഴിഞ്ഞു വരുന്നവര്‍ക്ക്
നിലാവ് വിളക്കു പിടിച്ചു

അച്ഛന്‍റെ വരവും കാത്തു
ഇടവഴിയില്‍ ഇമകള്‍ അനകാതെ
അമ്മ നോക്കി നില്‍ക്കും

 ഏതോ കോണ്ക്രീറ്റ്
പാതക്കടിയില്‍ ഇടവഴി
മരിച്ചു വീണതു മുതല്‍
കാറ്റും ശലഭവും തമ്മില്‍
കണ്ടിട്ടില്ല .....











 

Sunday 30 September 2012

ആദ്യ തുള്ളി
---------------------
പുതുമഴയില്‍
ആദ്യതുള്ളി
വരണ്ട മനസ്സുതന്‍
കാത്തിരുപ്പിന്‍
ദുഃഖം ശമിപ്പിച്ചു

തുള്ളികള്‍ സംഗീതമായി
ഒഴുകിയപ്പോള്‍
ഉയര്‍ന്നുപൊങ്ങിയ
ഈര്‍പ്പത്തിന്‍
ധൂമങ്ങള്‍ അകലെ
അകന്നിരുന്ന മേഘങ്ങളുമായി
ഇന്നലകളിലെ നൊമ്പരങ്ങളുടെ
കഥകള്‍ പറഞ്ഞു

അകന്നിരുന്ന പകലില്‍
ദൂരെ കറുത്ത ചിറകുമായി
മേഘം സൂര്യനു താഴെ
നിഴലിട്ടാല്‍താഴെ
വരണ്ടചുണ്ടുകള്‍
പുഞ്ചിരിക്കും

പരിഭവം മാറാതെ
മേഘം മറയുമ്പോള്‍
ആദ്യതുള്ളിയുടെ
നിര്‍വൃതി നുകരാന്‍
വിദൂരമല്ലാത്ത
കാത്തിരുപ്പുമായി
വരണ്ട ‍മനസ്സ്

അകന്നിരുന്ന രാവില്‍
താരകങ്ങള്‍ തുള്ളിക്കളിച്ചു
മയക്കത്തിലേക്ക്‌ വീഴുമ്പോള്‍
നിഴലുകള്‍ പോലും
ഒളിക്കുന്ന ഇരുട്ടില്‍
ആദ്യ തുള്ളിയുടെ
സ്പര്‍ശനം തരുന്ന
രോമാഞ്ചത്തിനായി
പ്രതീക്ഷയുടെ കാത്തിരുപ്പ്

നിലക്കാത്ത സംഗീതമായി
പെയ്തിറങ്ങിയ
തുള്ളികളുടെ
നനുത്ത സ്നേഹത്തില്‍
വരണ്ട മനസ്സ്
നനയുകയാണ്
വര്‍ണ്ണിക്കാന്‍ വാക്കുകള്‍
തേടിക്കൊണ്ട് !!






















 

Friday 28 September 2012

ഇരുമ്പഴികള്‍
-------------------
 ഇരുമ്പഴികള്‍
പുറത്തെ വലിയ
മതില്‍കെട്ടിനപ്പുറത്തെ
സൂര്യന്‍റെ ജനനവും
മരണവും കാണരുതെന്നാണ് വിധി !!

അപരാധിയുടെ
ചോരപുരണ്ട കരങ്ങളും
നിരപരാധിയുടെ കണ്ണീരും
ഇരുമ്പഴികള്‍ക്ക്‍ കറുത്ത
അടയാളമിട്ടു

പകലിന്‍ ഇരുള്‍ മായുമ്പോള്‍
നിശബ്ദതക്ക് ഭയം തരുന്ന
രാവിന്‍റെ മറവില്‍
അടക്കിപ്പിടിച്ച തേങ്ങലുകളും
മരിച്ചുപോയ സ്വപ്നങ്ങള്‍
പ്രേതങ്ങളായി അട്ടഹസിക്കുന്നതും
തുടര്‍ക്കഥകളുടെ വിരസതയില്‍
ഇരുമ്പഴികള്‍ മൌനമായി കേള്‍ക്കും

കറുത്ത പകലിന് വിടപറഞ്ഞു
വെളുത്ത പുലരിതേടിപ്പോകുന്നവര്‍ക്ക്
ഇരുമ്പഴികള്‍ മറവിയാശംസിക്കും ...












 

Wednesday 26 September 2012

ജാലകം
-----------

അമ്മ ജാലക വാതില്‍ അടക്കില്ല

പാടത്തിനപ്പുറത്ത് ചുവന്ന
സൂര്യനുള്ള സായഹ്നത്തില്‍
അമ്മ മൌനം ധാനിക്കും

രാത്രിക്ക് വെളിച്ചമിട്ടു
നിലാവു വന്നാല്‍
കശായത്തിന്റെ ഗന്ധം
നിറഞ്ഞ മുറിക്കുള്ളില്‍
നിലാവുമായി അമ്മ
സ്മരണകള്‍ പങ്കുവെക്കും

അമ്മ കവിത എഴുതാമായിരുന്നു !!

ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയവരാണ്
കവിതകള്‍ എഴുതുന്നതെന്ന്
അമ്മ പറഞ്ഞിരുന്നു

ജാലകവതിലില്‍ക്കൂടിയാണ്
കവിതകള്‍ വന്നിരുന്നത്

അതില്‍ മീനച്ചൂടിന്റെ
വേവുണ്ട്
മകരമഞ്ഞിന്റെ
മരവിപ്പുണ്ട്
കര്‍ക്കിടകത്തിലെ
കണ്ണീരുമുണ്ട്

രാത്രിമഴയുടെ വിഷാദ ഗീതങ്ങള്‍ക്കൊപ്പം
അമ്മയുടെ കവിതകളുമുണ്ടായിരുന്നു

ഒരുപകലിനൊടുവില്‍
ചുവന്ന സൂര്യനൊപ്പം
അഗ്നിയായി അമ്മ
എരിഞ്ഞുതീര്‍ന്നത്
അടയാത്ത ജാലകവാതിലിനിപ്പുറം
കശായത്തിന്റെ ഗന്ധങ്ങള്‍ നിറഞ്ഞ
മുറിയില്‍ പൂര്‍ത്തിയാകാത്ത
കവിതകള്‍ ബാക്കി വെച്ചിട്ടു

അമ്മ  ജലകവാതില്‍ അടക്കില്ല

















 

Monday 24 September 2012

ലിഫ്റ്റ്‌
--------------
ലാസ്റ്റ്‌ വണ്ടിക്കായി ഓടി

വഴിയില്‍ ചാരിത്ര്യം സംരക്ഷിക്കാന്‍
സഹായംതേടിയ പെണ്ണിന്റെ
രോദനം കേള്‍ക്കാം

കേള്‍ക്കാന്‍ അവസാന വണ്ടി സമ്മതിച്ചില്ല
അവള്‍ അപരിചിതയാണ്

വണ്ടിതട്ടി ചോരവാര്‍ന്നവനും
 അപരിചിതനാണ്

ലാസ്റ്റ് വണ്ടി പണിമുടക്കി
കടന്നു പോകുന്ന അപരിചിത
വാഹനങ്ങള്‍ക്ക് കൈകാണിച്ചു

ഒരു ലിഫ്റ്റ്‌ ? .......










 

Saturday 22 September 2012

ചിത്രകാരന്‍
-------------------

നിശബ്ദമായ ജനകൂട്ടത്തിന്‍
മിഴികള്‍ മുന്നിലെ ചുവര്‍ ചിത്രത്തില്‍
അത്ഭുതത്തോടെ സഞ്ചരിച്ചു

പുഴയും മാന്‍ പേടയും
പൂന്തോട്ടവും  കൊട്ടാരവും
ചിത്രത്തില്‍ നിറഞ്ഞു നിന്നു

മനോഹര വര്‍ണ്ണങ്ങള്‍
ചിത്രത്തെ സുന്ദരമാക്കി

ചിത്രം കണ്ടവര്‍
ചിത്രകാരനെ അറിയാന്‍
ചിത്രത്തിന്‍ താഴെയുള്ള
ചെറിയ എഴുത്തില്‍ നോക്കി

ചിത്രകാരന്‍ വാഴ്ത്തപ്പെട്ടു!!

ജനകൂട്ടം ശൂന്യത തന്നു
അകന്നു പോകവേ
തെളിഞ്ഞ മാനം സിന്ദൂരം ചാര്‍ത്തി
ഭൂമിയെ പൊന്നില്‍ കുളിപ്പിച്ചിരുന്നു

മനോഹര സന്ധ്യ തന്ന
ചിത്രകാരനെയാണോ
സന്ധ്യാ നാമം ജപിക്കുമ്പോള്‍
മുത്തശ്ശി നെടുവീര്‍പ്പോടെ എന്നും
വിളിച്ചിരുന്നത്‌
ഭാഗ്യം
---------

കറിയായി അടുപ്പില്‍
ഓടുങ്ങാന്‍ വിധിച്ച
മത്സ്യത്തിന് ജാതകവശാല്‍
ശുക്രദശയാണ്
ഒരു ദൈവീക പരിവേഷം
 

Thursday 20 September 2012

തടവറ

തടവറ
----------------
ശൂന്യതയില്‍ സ്വതന്ത്രമായി
നടന്ന ആത്മാവുകളാണ് ഇന്നലെ ‌
ഗര്‍ഭ തടവറയില്‍ മരണ ശിക്ഷ
കാത്തു കിടന്നത്

മരണത്തിനു മുന്‍പുള്ള പരോളില്‍
പുറത്തിറങ്ങി കാഴ്ചകളുടെ ലോകങ്ങളില്‍
നിര്‍വൃതി അടയാവേ
മറന്നു മുന്നിലെ ശിക്ഷ ദിനം

പൂവുകളെ പ്രണയിച്ചു
ഒരു പൂവിനെ സ്വന്തമാക്കി
അതില്‍ സ്വ രക്തങ്ങള്‍ പിറന്നു
അവകള്‍ പാറി പറക്കുന്നത്
കണ്ണുകള്‍ക്ക് കുളിര്‍മഴയായി

മഴകളും സന്ധ്യകളും
മഞ്ഞുകാലവും കലണ്ടറുകള്ക്കൊപ്പം ‍
മാറി മാറി വന്നു

തടവറയില്‍ നിന്നു സ്വതന്ത്രനാകാന്‍
ദൂരെ ദിക്കില്‍ നിന്നും സാമ്പ്രാണിയുടെ
ഗന്ധമുള്ള കാറ്റുമായി ഒരുവാഹനം പടിക്കലെത്തി

തടവറയില്‍ ജീവിച്ചതിന്റെ
അടയാളമായി കല്ലറയില്‍
വന്നതും പോയതുമായ ദിവസം
കുറിച്ചു വെക്കപ്പെട്ടു ...













 

Wednesday 19 September 2012

വേവ്
---------------
നിശാ കാറ്റിന്‍ ഗന്ധത്തിന്

പകലില്‍ വെന്തെരിഞ്ഞ

പ്രണയത്തിന്‍റെ ഗന്ധം

 

Monday 17 September 2012

ഗന്ധം
-------------
പകലിനും രാവിനും
രക്തത്തിന്‍റെ ഗന്ധമാണ്

നരമ്പു മുറിച്ചു ആത്മഹത്യ ചെയ്ത
പെണ്ണിന്റെ ഉണങ്ങിയ രക്തത്തിനു
മരിക്കാത്ത പ്രണയത്തിന്‍ ഗന്ധം

ലോറി കയറി ചതഞ്ഞരഞ്ഞ
ശവത്തിന്‍ ഓര്‍മ്മകളായി
റോഡില്‍ ഉണങ്ങിക്കിടന്ന രക്തത്തിനു
പകലിന്‍റെ ഏതോ കോണില്‍ പറയാതെ
അസ്തമിച്ച സൂര്യനെ പ്രണയിച്ച
കടല്ക്കാറ്റിന്‍ കണ്ണീരിന്‍ ഗന്ധം

ആരോ പകുതി മുറിച്ചെടുത്ത ശിരസില്‍ ‍
അടയാത്ത മിഴികളില്‍
പറ്റിയിരുന്ന രക്തത്തിനു
ദൂരെ കൂട്ടില്‍ കാത്തിരിക്കുന്ന
പൈതങ്ങളെ ഉറക്കുന്ന പാട്ടിനൊപ്പം
തഴുകിവരും കാറ്റിന് ഗന്ധം

പകലിനും രാവിനും
രക്തത്തിന്റെ ഗന്ധമാണ്









 

Sunday 16 September 2012

തലസ്ഥാനം

തലസ്ഥാനം ഒരു പകലില്‍
---------------------------------------
കൊടികള്‍ മാറി വന്നിട്ടും
ഒളിപ്പിച്ചുവെച്ച നീതിക്ക് വേണ്ടി
സെക്രട്ടറിയേറ്റിന്‍ മുന്നില്‍
വെയിലേറ്റു നരച്ച
കുടിലില്‍ ചില സമരമുഖം

ഭരണം നഷ്ടപ്പെട്ട കൊടികളുടെ
സമരം ജലപീരങ്കിയും ലാത്തികളും തുരത്തി

ആക്രി പെറുക്കാന്‍ വന്ന പാണ്ടിചെക്കന്
പല കമ്പനിയുടെ "ഇണ "നഷ്ടപെട്ട ചെരുപ്പുകള്‍

ചനാല്‍ വണ്ടികളുടെ മറവില്‍
ഒരു സമരക്കുടില്‍ മുങ്ങിപ്പോയി

വിശന്നു കാവല്‍ നിന്ന ഒരു തൊപ്പിക്കാരന്
കോട്ടുവായ ഇട്ടതിതിന്‌ മന്ത്രിയുടെ വക ശകാരം

സഭ കഴിഞ്ഞു പുറത്തുവന്ന നേതാക്കളുടെ
പ്രഹസനങ്ങള്‍ ഫ്ലാഷ് ന്യൂസാക്കാന്‍
മത്സരംനടത്തുന്നു  ചാനലുകള്‍

പ്രതീക്ഷകള്‍ അസ്തമിക്കാതെ 
സമരക്കുടിലുകള്‍
പുതിയ പുലരി സ്വപ്നം കാണുന്നു











 

Saturday 15 September 2012

കേരളം
--------------
നല്ലൊരു കുഴിവെട്ടണം
പത്തു ബംഗാളികളെ
കൂലികൊടുത്ത്
ശവമടക്കവും നടത്തണം
പറ്റുമെങ്കില്‍ ഇവിടെ
"കേരളം " ജീവിച്ചിരുന്നു എന്ന്
ഒരു ബോര്‍ഡും സ്ഥാപിക്കണം
 

Friday 14 September 2012

റോഡുകള്‍ ..

റോഡുകള്‍‍
------------------

ഹര്‍ത്താലിലിന്
പകലുറക്കത്തിനായി
'റോഡു ' പായ വിരിക്കുമ്പോള്‍
ചില ഒറ്റപ്പെട്ട വാഹനങ്ങള്‍
ബലാത്സംഗം ചെയ്തു
കടന്നുകളയും !!

Thursday 13 September 2012

സംശയം ..

അസ്ഥിത്വം
----------------
ദൈവലോകത്തെത്തിയ
ചില മനുഷ്യരുടെ മുന്നില്‍
അസ്ഥിത്വം തെളിയിക്കാന്‍
ബുദ്ധിമുട്ടുന്നു  'ദൈവം '

Tuesday 11 September 2012

ഭംഗി
--------
നിറങ്ങള്‍ക്ക് ഭംഗിയുണ്ട്
തെളിഞ്ഞ ആകാശത്തിനു
നീല നിറം വരുമ്പോള്‍
താഴെ പറക്കുന്ന മേഘങ്ങള്‍
ഒന്നുകൂടി വെളുത്തു സുന്ദരിയാകുന്നു

കുങ്കുമം കലര്‍ന്ന സന്ധ്യക്കും
നിലാവ് പെയ്യുന്ന രാത്രികള്‍ക്കും
ഭംഗിയുണ്ട്

കറുപ്പിനു ഭംഗിയുണ്ടെന്ന്
ആരോ കളവു പറഞ്ഞതാണ്

ആകാശം കറുത്ത്
കരയുമ്പോള്‍
നരച്ച  കറുത്ത കുട
നിവര്‍ത്തി പുലഭ്യം പറഞ്ഞു
അച്ഛന്‍ പുറത്തേക്കു പോകും

കരിവാളിച്ച ഒരു മുഖം
അകത്തിരുന്നു കരയും ..
-------------------------------------

Monday 10 September 2012

ചരമം
-----------
പത്രം കിട്ടിയാല്‍
ആദ്യം ചരമകോളം നോക്കും !!

അച്ഛന്‍റെ നല്ലൊരു
ചിത്രമെടുക്കണം

നല്ലൊരു കുറിപ്പും
കൊടുക്കണം

അച്ചമ്മയുടെയും
അപ്പുപ്പന്റെയും
പേരുകള്‍ ചോതിച്ചറിയണം

തറവാടിന്‍റെ പേരോട് ചേര്‍ത്തു
അച്ഛന്‍റെ പേരുമെഴുതണം











 

Saturday 8 September 2012

മരിച്ച കിനാവുകള്‍
--------------------------------------
പ്രണയം ബാക്കിവെച്ച സ്വപ്നങ്ങളെ
പെറുക്കിയെടുക്കാന്‍ മരിച്ചുപോയ
ആത്മവുകളായി കിനാവുകള്‍
അലയുമ്പോള്‍ മുറിവേറ്റു ദൂരേക്ക്‌
മറഞ്ഞ ‍ പ്രണയിനിയുടെ ശേഷിപ്പ്
ചിതറിവീണ  പുഴയുടെയരികില്‍
ചാറ്റല്‍ മഴ ഇന്നലെ അധരങ്ങള്‍
ആദ്യമായി പ്രണയത്തിന്‍ പവിത്രത നിറഞ്ഞ
ചുംബനങ്ങളുടെ കഥകള്‍ പറഞ്ഞത്പോല്‍
പുഴയോടുമ്മവെച്ചു കളികള്‍ പറയുന്നു ..

ഈ പുഴയരികിലെവിടെയോ
വിടര്‍ന്ന മിഴികളുമായി
പുഞ്ചിരിയില്‍ പ്രണയമൊളിപ്പിച്ച
പാദസരാത്തിന്‍ കിലുക്കം കേള്‍ക്കാം

ഒരു സായംസന്ധ്യയില്‍
അധരങ്ങള്‍ പ്രണയത്തില്‍
വിരിഞ്ഞ ആദ്യ ചുംബനങ്ങള്‍
നല്‍കുമ്പോള്‍ പുഴയുടെ കളകളാരവം
പ്രണയ ഗീതങ്ങളായി

കിനാവുകള്‍ മരിച്ച ഹൃദയത്തിനു
ഈ പുഴയരികില്‍ ചിതയൊരുക്കുകയാണ്

ചിത കത്തിയൊടുങ്ങി
അവസാന ധൂമവും
മഴ മേഘമായി ആകാശത്തിലൊളിക്കും

ചാറ്റല്‍ മഴ പുഴയെ
ഉമ്മവെക്കാന്‍ഇനിയും വരും
അതിലൊരു തുള്ളി
കിനാവുകള്‍ മരിച്ച ഹൃദയത്തിന്‍
ആത്മാവിന്‍റെതാകും !!
-------------------------------------------
























































































 

Thursday 6 September 2012

കാഴ്ച മങ്ങിയ കണ്ണട

കാഴ്ച മങ്ങിയ കണ്ണട
-------------------------------------
പകല്‍ ഉണരും മുന്‍പ്
ഉറക്കമുണര്‍ന്നു ഉമ്മറപ്പടിയില്‍
അന്നത്തെപത്രവും കാത്തു
കാഴ്ച മങ്ങിയ വാര്‍ധക്യ
'കണ്ണട'

മതില്‍ക്കെട്ടിന്‍ മുകളില്‍ക്കൂടി
പറന്നുവരും പത്രം കണ്ണടയ്ക്ക്
ഒരുദിനം തുടങ്ങുന്നതിനു സാക്ഷി

ഉദിച്ചുയര്‍ന്ന സൂര്യനെറെ
തലോടലില്‍ വരികള്‍ പ്രകാശിക്കും

അവസാന കോളവും വായിച്ചു കണ്ണട
പിറകിലെ വഴികളില്ക്കൂടി
മനസ്സുമായി ഒരു യാത്രപോകും ...

പടുത്തുയര്‍ത്തിയ ഗോപുരങ്ങളും
വെട്ടിപ്പിടിച്ച വിജയങ്ങളും
മുളപ്പിച്ച വിത്തുകളും
വിത്തുപാകിയ നിലവും
ചിന്തകള്‍ പൊന്തിവന്ന വഴികളും കടന്നു
ശൂന്യതയില്‍ നിന്നും ജീവന്‍റെ
തുടിപ്പുഉത്ഭവിച്ച രാജ്യത്തിലേക്കാണ്
യാത്ര അവസാനിച്ചത് ..

മനസ്സിനെ തളച്ചിട്ടു
മുന്നിലെക്കുള്ള യാത്രയുടെ
ശൂന്യതയില്‍ 'കണ്ണടയും '
കണ്ണുകളും തനിച്ചാകുന്നത്
മറ്റൊരു പുലരിയില്‍
മറ്റൊരു 'കണ്ണട 'വായിക്കും !!!



 

Tuesday 4 September 2012

പകല്‍

പകല്‍
------------
പകലൊന്നു മായട്ടെ
പെഴച്ചു പെറ്റ പട്ടിണി
വയറിനോട് പെറ്റമ്മ മൊഴിഞ്ഞു

പെഴച്ചു പെറ്റവള്‍ക്ക്
പകലിനോട് വെറുപ്പാണ്
പേടിയുമാണ്

പകലിലെ ചിരികളാണ്‌
ചതിയുടെ ഇരുളിന്‍ മറവില്‍
പെഴച്ചവളെന്ന പേരു നല്‍കിയത്

പകല്‍ മായുമ്പോള്‍
പട്ടിണിമാറ്റാന്‍
ദൈവ ചിത്രത്തില്‍ തിരി കത്തിച്ചു
പുറത്തിറങ്ങും
വഴിവക്കിലെ കാണിക്ക വഞ്ചിയില്‍
നാണയമിട്ടു ഒന്നുകൂടി പ്രാര്‍ഥിക്കും

പുലരും മുന്‍പ്
തിരിച്ചുവരും
പലചരക്ക് കടയിലെ
കുടിശിക തീര്‍ക്കും
ദൈവത്തിനു തിരിയും വാങ്ങും



 

Monday 3 September 2012

രഹസ്യം ....

രഹസ്യം
--------------------
കിടപ്പറയില്‍ നഗ്ന മേനിയില്‍‍
രഹസ്യ കാമുകന്‍  ചുംബിക്കുമ്പോള്‍
പരിമളം വീശിയ വിദേശ പെര്‍ഫ്യൂമിനു
ഉച്ച വെയിലില്‍ ഉരുകിയ
രക്തത്തിന്റെ ഗന്ധം

രഹസ്യ കാമുകിക്ക് വാങ്ങിയ
അടി വസ്ത്രങ്ങളുടെ
ഭംഗിയില്‍ മുങ്ങിപ്പോയി
അടുക്കളയിലെ പാത്രങ്ങളുടെ
കിലുക്കങ്ങളില്‍ മൌനമായി
നിന്ന പഴയ താലിച്ചരട്

Sunday 2 September 2012

കണ്ണുകള്‍
-----------------
അഭയകേന്ദ്രത്തിലെ
ഓണ സദ്യക്കു മുന്നില്‍
ദൂരെക്കഴിയുന്ന മക്കള്‍
വിശപ്പടക്കിയോയെന്നു
ആലോചിച്ചുകൊണ്ട്
തൊലി ചുളുങ്ങിയ കണ്ണുകള്‍ !!

 

Saturday 1 September 2012

ആത്മാവ്
------------------
സഖീ ...
നിന്‍ പദനിസ്വനം കേട്ടുറങ്ങിയ
രാവുകകള്‍ തേടി എന്‍ ആത്മാവ്
അകലെ മരണത്തിന്‍ താഴ്വരയില്‍നിന്നു
പറന്നു വരും

പകലില്‍ ഒളിച്ചിരുന്ന നിന്‍
മിഴിയിണകളിലെ നീല വര്‍ണ്ണങ്ങളില്‍
മൌനമായി നോക്കിനിന്ന
എന് പ്രണയം ആകാശ നീലിമയില്‍
വെള്ളിമേഘങ്ങള്ക്കൊപ്പം
ദിശയറിയാതെ സഞ്ചരിച്ചതു
സഖീ നീയെന്‍റെ അണിയത്തു
ചേര്‍ന്നു നില്‍ക്കും ദിനം കാണാനായിരുന്നോ ?

കുന്നിറങ്ങിവരും കുഞ്ഞു
സൂര്യനൊപ്പം ചുവന്ന
പാവാടയില്‍ തിളങ്ങിയ കസവില്‍
ഒരു പുലരി മുഴുവനും മുങ്ങിയപ്പോള്‍
സഖീ എന്നിലെ പ്രണയാര്‍ദ്രം
നിന്നില്‍ തളിരിട്ടു..


വായിച്ച കവിതകളിലെ
പ്രണയവരികള്‍
വഴികളില്‍ മൌനമായി
മന്ത്രിച്ചത് ഇമകളടക്കാതെ
നോക്കിപ്പോയത് സഖീ
നീ എന്‍റെ പ്രണയത്തെ
അറിഞ്ഞതുകൊണ്ടാണ്

മഴകൊണ്ട് നിശബ്ദമായ
രാത്രികളില്‍ ജാലകം തുറന്നിട്ട്‌
മഴയില്‍ ഒളിച്ചിരുന്നു ആരോ മൂളുന്ന
സംഗീതത്തിനു നനുത്ത കാറ്റ്
താളമിടുമ്പോള്‍ സഖീ  നിന്നെ
ചാരത്തു നിര്‍ത്തി ജാലകമടക്കും
ദിനം സ്വപ്നം കണ്ടുഞ്ഞാന്‍ .

മഴകളും സംഗീതങ്ങളും
മാറി മാറിവന്നു
കുന്നിറങ്ങിവന്ന സൂര്യന്‍
എകാനായി
കവിതകള്‍ പ്രണയവരികളെ
മരുഭൂമിയിലെ കാറ്റുകള്‍ക്കൊപ്പം വിട്ടു

പ്രണയം അകന്നുപോയ
ആത്മാവായി മരണത്തിന്‍ താഴ്‌വരയില്‍
ഏകനായി ഞാന്‍ ....


 
സ്വപ്നം
-------------

ഇരുട്ടിനു കാവല്‍ നില്‍ക്കും
തെരുവു വിളക്കുകള്‍
പുലരി സ്വപ്നം കാണുന്നതുപോലെ
ലോഡ്ജ് മുറിയില്‍
അന്തിക്കൂട്ടിനു വന്ന
പെണ്ണും കാണുന്നു !!

Friday 31 August 2012

മറവി
-----------------
അമ്മ മറന്നുപോയ
മക്കളാണ് ക്ലോസറ്റില്‍
ചത്തു കിടന്നതും
അമ്മത്തൊട്ടിലില്‍
ആരെയോ കാത്തു കിടന്നതും !!

Thursday 30 August 2012

ശേഷിപ്പ്
---------------
ചില നോട്ടുകള്‍
തിരുവോണ മുണ്ണാന്‍
മദ്യ ശാലയിലെത്തിയതു 
 അടുക്കളയിലെ ഒഴിഞ്ഞ
മഞ്ഞള്‍പ്പൊടി പാത്രത്തില്‍
ഒളിച്ചിരുന്നതിന്‍റെ ശേഷിപ്പോടെ !!

Saturday 25 August 2012

മൌനം
-----------------
നക്ഷത്രങ്ങള്‍ പ്രാകാശിച്ച
തെളിഞ്ഞ ആകാശത്തിന്‍
ചുവട്ടില്‍ സാഗരം മൌനമായി കിടന്നു
കൂടെയെന്‍  ‍ പ്രണയവും

തിരുവോണ നാളിലെ
തിരുവാതിരക്കളിയിലാണ്
കരിമഷി കണ്ണുകള്‍
കവിളില്‍ ചുംബിച്ചു കിടന്ന
മുടികളുടെ വിടവില്‍ക്കൂടി
അസ്തമിക്കാത്ത സൂര്യനു താഴെ
ഉറങ്ങാതിരുന്ന സാഗരത്തിന്‍ തിരകള്‍ പോലെ
എന്നിലെ പ്രണയത്തെ ഉണര്‍ത്തിയത്

നിലാവ് വീണുകിടന്ന പുഴയില്‍
നിശബ്ദത നിത്യ പ്രണയത്തിന്‍
ഓര്‍മ്മകള്‍ തീര്‍ക്കും നേരം
നിന്‍ നിഴല്‍ ചുംബിച്ചത്
നിശക്ക് കൂട്ടിരുന്ന
നിദ്ര മറന്നുപോയ എന്‍ പ്രണയത്തെയാണ്

ഉച്ചവെയില്‍ മായുമ്പോള്‍
ജാലക വാതില്‍ തുറന്നു
അനുവാദമില്ലാതെ വരുന്ന
ഇളം തെന്നല്‍ മടിയിലെ
പ്രണയ കാവ്യത്തിനോട്
സ്വകാര്യം പറഞ്ഞത്‌
എന്‍ ഹൃദയം നിനക്ക് സമ്മാനിച്ച
സ്നേഹത്തെക്കുറിച്ചായിരുന്നു

പുഴ കവിഞ്ഞൊഴുകിയ
ഒരു വര്‍ഷകാലം
ഒഴുകിവന്ന തോണിയില്‍
ഒരു കരതേടി അമരത്തു
തുഴയെറിഞ്ഞപ്പോള്‍
സഖീ  എന്‍ കരങ്ങള്‍
നിന്നിലേക്ക് ...
കൂട്ടുവന്നത് ഓര്‍മ്മകള്‍ മാത്രം

നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു
ആകാശത്തിനു ചുവട്ടില്‍
സാഗരം മൌനമായി
എന്‍ പ്രണയവും ...







 

Friday 24 August 2012

പ്രാണികള്‍
---------------------
വിളക്കിനു ചുറ്റും
പറന്ന പ്രാണികള്‍
ആട്ടം കഴിയുന്നതിനു മുന്‍പ്
ചിതക്കുമുന്നില്‍
ചിറകരിഞ്ഞുവീണു

പറക്കുമ്പോള്‍
സ്വപ്നങ്ങള്‍ കണ്ടിരുന്നു

വെളിച്ചം സ്വപ്നങ്ങള്‍ക്ക്
വിളക്കുപിടിച്ചു

ഇരുട്ടില്‍ പ്രാണികള്‍
കണക്കുകള്‍ കൂട്ടും

ആട്ടം കഴിയുന്നതിനു മുന്‍പ്‌
കരിഞ്ഞു വീണ പ്രാണികള്‍ക്കു
പിന്നില്‍ പറന്നു വരുന്നു
വെളിച്ചം സ്വപ്നം കണ്ടുകൊണ്ട്
'പ്രാണികള്‍ '




 

Thursday 23 August 2012

ഓണം
----------------
രണ്ടുമുറി ജീവിതത്തിലിരുന്നു
ഓണത്തെ ഓര്‍ക്കുന്നു
ഒരു പഴയ പൊട്ടിയ കണ്ണട

അത്തം പുലര്‍ന്ന പുലരിയില്‍
അമ്മ ഓണത്തിന് വിരുന്നൊരുക്കി

പൂക്കളമൊരുങ്ങാനായി മുറ്റം
സുന്ദരിയായി

തുമ്പികള്‍ പാടിപ്പോയ വഴിയില്‍
തുമ്പപ്പൂ നൃത്തമാടി

ചെത്തിയും മന്ദാരവും തുളസിയും
മുറ്റത്ത്‌ വര്‍ണ്ണങ്ങളുടെ തിരുവാതിരയൊരുക്കി

ഓണക്കാറ്റ്‌ ഒരുമയുടെ
സംഗീതമൊരുക്കി

പാതിമാറഞ്ഞ നിലാവ്
ഓണപ്പാട്ടുകേട്ടുറങ്ങി

ഉത്രാടപ്പാച്ചിലില്‍ തിരുവോണം
അസ്തമയ സൂര്യന് പുറകില്‍
താലപ്പൊലിയുമായി നിന്നു

പൊന്നോണപ്പുലരി
കസവുടുത്തു അമ്പലം ചുറ്റി

ഓണ സദ്യ വാഴയിലയോട്
കിന്നരം പറഞ്ഞു

അന്തിക്ക് മുന്‍പ് സാഗരം
സൂര്യനുമൊത്തു കരയിലെ
ഓണക്കാഴ്ച കണ്ടു കുളിരുകൊണ്ടു

രണ്ടു മുറി ജീവിതത്തിലിരുന്നു
ഓണത്തെ ഓര്‍ക്കുന്നു
ഒരു പഴയ പൊട്ടിയ കണ്ണട
---------------------------------------









 

Wednesday 22 August 2012

നിശ
---------

നിശ പുതപ്പിച്ച ഭൂമിയില്‍
ഗര്‍ഭചിദ്രം നടത്തി
കൊന്നുകളഞ്ഞ ആത്മാവുകള്‍
അമ്മത്തൊട്ടിലിനിന്‍ മുന്നില്‍
കരയുന്ന നവജാതശിശുവിനു
ജാതകമെഴുതി !!

പകലില്‍ മുഖം തിരുഞ്ഞു നിന്ന
അന്യന്‍റെ കൃഷി സ്ഥലം
നിശയില്‍ കാമറക്കു മുന്നില്‍
നഗ്നയായി ..

നിലാ വെളിച്ചത്തില്‍ ഒളിഞ്ഞു നോക്കി
സ്വയഭോഗം നടത്തും സദാചാരപ്പോലിസ്

ദൈവത്തിനു കാണിക്ക കൊടുത്തു
കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു
പട്ടിണിക്കള്ളന്മാര്‍

ജീവിതത്തിനു കാവല്‍ നില്ക്കാന്‍ മറന്ന
പട്ടാളക്കാര്‍ നിശക്ക് കാവല്‍ നിന്നു

നിലവിളി കേള്‍ക്കാത്ത ചില മരണങ്ങള്‍
നിശയുടെ നിശബ്ദതയില്‍ ഒളിഞ്ഞിരുന്നു






 

Tuesday 21 August 2012


ശൂന്യത
------------------
യാത്ര പറഞ്ഞു പിരിഞ്ഞുപോകുന്നേരം
അവശേഷിപ്പിച്ചത്
ഹൃദയം മുറിഞ്ഞു അടര്‍ന്നു വീണ
രക്ത തുള്ളികളായിരുന്നു

നനഞു കിടക്കും തുള്ളികള്‍
നനുത്ത സ്നേഹത്തിന്‍
ചില്ലകളില്‍ കൂടൊരുക്കി
അകന്നുപോയ പറവകളുടെ
നിഴലുകളായി

ശൂന്യതയാണ് ചുറ്റും
മിഴികള്‍ പൂട്ടിയാല്
ചിറകടി ശബ്ദങ്ങള്‍ മാത്രം

മിഴികള്‍ തുറന്നാല്‍
മുന്നില്‍ പറയാന്‍ ബാക്കിവെച്ച
സ്നേഹ കഥകളുടെ കെട്ടുകള്‍ ‍

തനിച്ചല്ല നീയെന്ന വചനം
കാതുകളില്‍ മുഴങ്ങി നില്‍ക്കെ
അകന്നുപോയ പാദങ്ങള്‍
തിരികെ വരുന്നതും നോക്കി
ഇടനാഴിയിലേക്ക്‌ എന്‍ മിഴികള്‍











Friday 17 August 2012

പെരുന്നാള്‍ ഓര്‍മ്മകളില്‍
---------------------------------------
മൈലാഞ്ചി ചെടിയുടെ
താഴെ ഉറങ്ങുന്ന ഉപ്പയുടെ
ഖബറിനരികെ മൌനമായി
നിന്നിരുന്നു സൂര്യന്‍

അടര്‍ന്നു വീഴും കണ്ണുനീര്‍
തുള്ളികള്‍ ഉറ്റവരുടെ
ഓര്‍മ്മകള്‍ക്ക് മുന്നില്‍
ചന്ദന തിരികള്‍ കത്തിക്കുമ്പോള്‍
അണയാതിരിക്കാന്‍ കാറ്റ്
ദൂരെ മാറിനിന്നിന്നു

കൈകള്‍ ഉയര്‍ത്തി ഏട്ടന്‍
പ്രാര്‍ഥിക്കുമ്പോള്‍
പൊഴിഞ്ഞു വീണ കണ്ണുനീര്‍
ഉപ്പയുടെ ഖബറില്‍
ചുംബിച്ചു മരിച്ചു വീണു

യാത്ര പറഞ്ഞു പിരിയും നേരം
കാറ്റ് പിറകില്‍ ചന്ദനത്തിരിയുടെ
സുഗന്ധം പരത്തി തഴുകി വന്നു

ഇന്നും മാനത്ത് പെരുന്നാള്‍ പിറ
തെളിയുമ്പോള്‍  മൈലാഞ്ചി
ചെടിതന്‍ താഴെ ഉപ്പ
കാത്തിരിക്കും പൊന്നുമക്കളുടെ
ചുംബനം കിട്ടാന്‍ ...

Thursday 16 August 2012

മലയാള മാസം
-----------------------
കല്യാണക്കുറിയില്‍
മുഹൂര്‍ത്തം കുറിക്കാന്‍
കലണ്ടറില്‍ വിരലോടിച്ചപ്പോള്‍
ഒരു മൂലയില്‍ ഒതുങ്ങിക്കൂടിയിരുന്ന
മലയാള ദിവസം ‍
സൂക്ഷിചൊന്നു  നോക്കി !!


ഓണം
-----------
ഓണപ്പാട്ടു ഓര്‍ത്തെടുക്കാന്‍
ഒരു തുമ്പി തിരികെ പറന്നു








Tuesday 14 August 2012

സ്വാതന്ത്ര്യം
--------------------
ചേരിയിലെ

ഒറ്റമുറിയില്‍

കിളിവാതിലില്‍ക്കൂടി

ദൂരെ സൂര്യന് താഴെ

സ്വാതന്ത്ര്യം പറന്നു പോകുന്നത്

നോക്കി ചില കണ്ണുകള്‍ !!

Sunday 12 August 2012

മരണത്തിന്‍ ഗന്ധം
ഒറ്റമുറിയുടെ ചുവരുകള്‍ക്കുള്ളില്‍
നിറഞ്ഞു നിന്നത്
ഇന്നലെ വഴിയരികില്‍
വീണുകിടന്ന വൃദ്ധന്‍
അവസാന ശ്വാസത്തിന് വേണ്ടി
മിഴികള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന
കാഴ്ചക്ക് ശേഷമാണ്

മരണത്തിന്‍ നിഗൂഡതയിലേക്ക് ‍
കയറിപ്പോയ വൃദ്ധന്‍
ഈ ഒറ്റമുറിയില്‍ ഇരുട്ടില്‍
പതുങ്ങി നില്‍ക്കുന്നു

മരണത്തിന്‍ ഗന്ധം
അറിഞ്ഞതുകൊണ്ടാകാം
മുറ്റത്തെ മുല്ലപ്പൂവ്
താഴെ മരിച്ചു കിടന്നത്

മരണം വിളിച്ചു കൊണ്ടുപോയവര്‍
മരണത്തിന്‍ രഹസ്യം പറയാന്‍
കഴിയാതെ നിസഹായരായി
നില്‍ക്കുന്നു

മരണത്തിനു വെളിച്ചമില്ല
മരണം ഇരുളാണ്
വെളിച്ചം കടന്നു ചെല്ലാത്ത
ഏതോ അറയില്‍ ഒളിഞ്ഞിരിപ്പുണ്ട്

Friday 10 August 2012

ഗ്രാമം
---------
വായനശാലയുടെ സമീപം
രക്തസാക്ഷിക്കൊരു സ്മാരകം

ഹാഫ്സാരി ചുറ്റി വരും
പെണ്ണിന്‍ ഓര്‍മ്മയില്‍
അമ്പലത്തറയില് ഒരു ആല്‍മരം

മഴയും വെയിലുമേറ്റു
മൌമനമായി കിടന്നു
അമ്പലക്കുളം

വിദേശ പണം ബലാത്സംഗം
ചെയ്ത പാടങ്ങള്‍ ചെങ്കലുകളില്‍
കൊലചെയ്യപ്പെട്ടു

നിരകള്‍ അടഞ്ഞുകിടന്ന
പഴയ കടയില്‍ ഒരു തപാല്‍ പെട്ടി
മരണക്കുറിപ്പെഴുതി

ഗ്രാമ ഭംഗി കാണാന്‍ വന്ന
കര്‍ക്കിടക മഴ തിരിഞ്ഞു നടന്നു

മകര മഞ്ഞു തരും മൂടലിന്‍
ഭംഗി മരിച്ച ചിത്രങ്ങളായി

ചില ഓര്‍മ്മകളുമായി
ഗ്രാമം പടിയിറങ്ങി
യാത്ര
---------
ഓരോ യാത്രകള്‍ !!

പുറത്തെ കാഴ്ചകള്‍ യാത്രകള്‍ക്ക്
അനുഭൂതികള്‍ തന്നിരുന്നു

പിറവിക്കു മുന്‍പ്
ബീജങ്ങള്‍ സങ്കലനം
നടത്തുന്നതിനും മുന്‍പ്
സ്വതന്ത്രമായി യാത്ര ചെയ്ത
‍ ആത്മാവുകള്‍ അനുഭൂതികള്‍
അറിഞ്ഞിരുന്നോ?

പിറവി യാത്രയുടെ
തുടക്കമാണ്
പരിതികള്‍ നിശ്ചയിച്ച യാത്രയുടെ

സഹയാത്രികര്‍ യാത്ര പറഞ്ഞു
ചില സ്റ്റോപ്പിലിറങ്ങുന്നു

കാഴ്ചകളുടെ നിര്‍വൃതി
നുകരും മുന്‍പ് ഇടക്കിറങ്ങുന്ന
മുഖങ്ങള്‍ നൊമ്പരമുണര്ത്തി

നനുത്ത കാഴ്ചകള്‍
മറവി തരുമ്പോള്‍
ദുഃഖം പിന്‍ സീറ്റിലാകുന്നു

പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ
മുന്നിലെ ചുഴി യാത്രക്ക് ശുഭം പറഞ്ഞു

പുറകില്‍ മറ്റൊരു യാത്രാ വാഹനം

Wednesday 8 August 2012

വേശ്യ

വേശ്യ
--------------
സ്വപ്‌നങ്ങള്‍ താഴേക്ക്‌
പതിച്ച ഏതോ രാവില്‍
ആദ്യമായി 'വേശ്യ 'യെന്നു
വിളിച്ച മുഖം ഓര്‍ത്തെടുക്കാന്‍ കഴിയാതെ
പകലിന്‍ മറവില്‍ ഒരു ലോഡ്ജു
മുറിയില്‍ ഉണങ്ങിയ ബീജം
വഹിച്ച തുടകളില്‍ ചുംബിച്ച
ചുണ്ടുകളെ തണുപ്പിച്ച
വേശ്യ പെണ്ണിന്‍ മുഖം
ഉടഞ്ഞ കണ്ണാടിയില്‍ നോക്കി
ജീവിത സൌന്ദര്യം
താന്‍ നിശ്ചയിക്കും വിലകളില്‍
മെച്ചപ്പെടുത്തി .

സാഹചര്യം എന്ന വാക്കു
കടമെടുത്തു 'നീ എന്തുകൊണ്ടിങ്ങനെ 'യായി
എന്ന ചോദ്യമുന്നയിച്ച
പുരുഷന്‍റെ നഗ്നതയില്‍
നോക്കി പുച്ഛത്തോടെയവള്‍ പറഞ്ഞു


പ്രണയം സമ്മാനിച്ച വഴിയില്‍
കാത്തിരുന്നത് വാണിഭമുദ്ധേശിച്ച
കാമുകന്‍റെ ചതികളായിരുന്നു

തെരുവില്‍ ഉപേക്ഷിച്ച
ജീവിതം ചില കരങ്ങളില്‍
സുരക്ഷിതമായത്തിനു
ശരീരം പ്രതിഫലമായി
ചോദിച്ചു ....

അന്നുതൊട്ട് തന്നെ ഭോഗിക്കാന്‍
വരും മുഖങ്ങള്‍ അനുസരണയു ടെ
മേലങ്കി ചാര്‍ത്തുന്നത് കൌതുകമായി

ഒടുവിലൊരു തോന്നല്‍
ഉദരത്തില്‍ ഒരു ജീവന്‍റെ
തുടിപ്പു കേള്‍ക്കാന്‍

ഏതോ ഒരു ബീജം
തുടിപ്പായി ഉദരത്തില്‍
പിറവി കൊള്ളുംനേരം
ഉള്‍വിളിയായി ആരോ മൊഴിഞ്ഞു

പിറക്കും നിനക്കൊരു
പെന്‍ ശലഭം
വേശ്യയുടെ മകളെന്നപേര്
കൂട്ടുകാരിയാകും
പിറക്കും നിനക്കൊരു മകന്‍
അച്ഛനില്ലത്തവനെന്ന പേരും
അധികപ്പറ്റായി വരും

അതും സ്വപ്നമായി
ഒഴുക്കിക്കളഞ്ഞു
വേശ്യ തനിച്ചെന്ന സത്യത്തെ
വിശ്വസിക്കാന്‍ തുടങ്ങി















Monday 6 August 2012

നക്ഷത്രങ്ങള്‍ പറഞ്ഞത്

നക്ഷത്രങ്ങള്‍ പറഞ്ഞത്
------------------------------------
ഭൂമി നക്ഷത്രങ്ങളോടു കഥകള്‍ പറയും

പകലില്‍ എരിഞ്ഞു തീര്‍ന്ന
കനലുകളുടെ കഥകള്‍ പറയാന്‍
ഭൂമി കാത്തിരുന്നു നക്ഷത്രങ്ങളെ

പാടവരമ്പത്തൂടി വരും
കുരുന്നു ബാല്യങ്ങളുടെ കൊഞ്ചലും
പാദസരം കിലുക്കും പതിനേഴിന്‍
പെണ് ശലഭങ്ങളുടെ വള കിലുക്കങ്ങളും
ചെറുമികള്‍ കൊട്ടും താളത്തിന്‍
ജീവിത തുടിപ്പും
പുലര്‍ക്കാല പുഷ്പ്പങ്ങളുടെ
പുഞ്ചിരികളും
അസ്തമയ കിരണങ്ങള്‍
ചുവപ്പിക്കും സന്ധ്യയില്‍
കൂട്ടിലണയും കിളികള്‍ തന്‍
കലപിലകളും കണ്ടു കേട്ട
ഭൂമി ഞങ്ങള്‍ക്ക് ഇവരിന്‍
കഥകള്‍ പറഞ്ഞതരും

മാനത്തു ചൂണ്ടി കഥകള്‍
പറയുന്ന അച്ഛന്‍ ഞങ്ങളില്‍
സ്വപ്‌നങ്ങള്‍ കണ്ടിരുന്നു

ഓരോ പകലും പുലരുമ്പോള്‍
അസ്തമയം കണികണ്ടുണരും
ഞങ്ങളില്‍ മണ്ണിലെ സ്നേഹം
ഒരു പുതുകാഴ്ചകളുടെ
നിര്‍വൃതി തന്നിരുന്നു ..

ഇന്നു ഭൂമി കരയുന്നു

കഥന കഥകള്‍ കേട്ടു
കരയാന്‍ ഞങ്ങളും
മണ്ണിന്നുകൂട്ട്

മാനത്തു ചൂണ്ടി കഥകള്‍ പറഞ
കാലം ഇന്നു ഓര്‍മ്മകള്‍ മാത്രം
പാദസരത്തിന്‍ സംഗീതം
നക്ഷത്രങ്ങളെ ഭയന്നു മൌനങ്ങളുമായി
കൂട്ടുകൂടി ....

ക്രൂരതയുടെ കാഴ്ചകള്‍
കണ്ടുണരുന്ന നക്ഷത്രങ്ങള്‍
ഭൂമിയോട് പരിഭവം പറഞ്ഞു ..


Sunday 5 August 2012

പര്‍ദ്ദ
----------
രജിസ്റ്റര്‍ ഓഫിസിനു പുറകില്‍
കൈത മുള്ളില്‍ ഒളിച്ചോടി വന്ന പര്‍ദ്ദ .

ജാതി
--------
ചോദിച്ചവന്റെ
രക്തത്തിനു ജാതി
ചുവപ്പ് ..

മഴ
-----
പൂക്കള്‍ നിറഞ്ഞ
കുടയില്‍ ചിതറി
മണ്ണില്‍ മരിച്ചുവീണു ...

രാത്രി
-----------
മിന്നാമിനുങ്ങ്
വെളിച്ചം തേടി ഒരു
തെരുവ് വിളക്കിന്‍ മുന്നില്‍ ..








Saturday 4 August 2012

ദൂരെ ഒരുചില്ലയില്‍
സൌഹൃദക്കൂടൊരുക്കി കാത്തിരിന്നു
സ്നേഹ പക്ഷികള്‍
തൂവലുകള്‍ പൊഴിയാതെ കാലം
കൂട്ടിരിക്കട്ടെ  ആ ചില്ലക്ക്..

Friday 3 August 2012

ദയ ------
രണ്ടുവാക്കിലെ അര്‍ഥങ്ങള്‍ തേടി
അഭയ കേന്ദ്രത്തിലെ ചില കണ്ണുകള്‍

വെളിച്ചം നല്‍കിയ വഴിവിളക്ക്
കഠാരയോടു ചോദിച്ചതും ദയ

ജീവന്‍ പോകുന്നവന്റെ
ആത്മാവിനെ പകര്‍ത്തുന്ന
കാമറ "ദയ 'എന്തെന്നു ചോദിച്ചു

ശവപ്പെട്ടി ചുമന്നവനെ
ഹര്‍ത്താലനുകൂലികള്‍
വഴിയില്‍ തടഞ്ഞു ദയ
പഠിപ്പിച്ചു ..

പട്ടണം ഗ്രാമത്തിനു ദയ
പഠിപ്പിച്ചത് വിസര്‍ജനം നല്‍കി .









Thursday 2 August 2012

മരണം
----------
ആകാശത്തിനു താഴെ
ഒരു നക്ഷത്രത്തിനു പിറകില്‍
പതുങ്ങിയിരിക്കുന്നു മരണം

പ്രകാശ വേഗതയ്ക്കുമപ്പുറം
സഞ്ചരിക്കാന്‍ കഴിവുണ്ടെത്രേ ..

ഒരുചിരിതന്നുപോയ
സ്നേഹിതന്‍ ചിരി മായും മുന്‍പേ
മരണം ചിരിച്ചുകൊണ്ട് പുല്‍കി .

ആഗ്രഹിചിരിക്കും ചിലരെ
നിരാശപ്പെടുത്തി കളിയാക്കി
ചിരിക്കുന്നു

ഉറങ്ങിക്കിടന്ന മരണത്തെ
വിളിച്ചുണര്‍ത്തി പ്രണയം
പരാജയമെന്ന് പറഞ്ഞവര്‍

വരുന്നുണ്ട് വിളിക്കാതെ
ഒരു ചിറകടി ശബ്ദം പോലുമില്ലാതെ
നക്ഷത്രങ്ങള്‍ ഉറങ്ങുന്ന ലോകത്തിനുമപ്പുറം
മരണം പുല്‍കിയവര്‍ വസിക്കും നാട്ടിലേക്ക്
ക്ഷണിക്കാന്‍ ....

Tuesday 31 July 2012

നഗരം .

നഗരം
-----------
കടത്തിണ്ണയില്‍ ചത്തുകിടന്ന
അനാഥ ശവം കണ്ടു സൂര്യന്‍ ഉണര്‍ന്നു 

മൂടും മുലകളും കുലുക്കി പോകും
പ്രഭാത സവാരിപ്പെണ്ണുങ്ങളെ നോക്കി
ചില പെന്ഷ്യന്‍ കണ്ണുകള്‍

അന്തിക്കൂട്ടിനുകിട്ടിയ നോട്ടുകള്‍
ഉറക്കമില്ലാതെ മാറില്‍ ഉമ്മവെച്ചു പോകുന്നു

ദൂരെ ഒരു തീവണ്ടി തേങ്ങിക്കരഞ്ഞു വരുന്നു

കടത്തിണ്ണയില്‍ ചത്തുകിടക്കുന്നവന്റെ
 പെഴ്സ് തപ്പി ചില തൊപ്പിക്കാര്‍

വാണിഭങ്ങളുടെ ഷട്ടറുകള്‍ തുറന്നു
നഗരം പകലൊരുക്കം തുടങ്ങി

ഇന്നു മരിക്കേണ്ടവന്‍ ചിത്രത്തില്‍
പുഞ്ചിരിതൂകി നില്‍ക്കുന്നത് കണ്ടു
കൊട്ടേഷന്‍ സങ്കത്തിന് തമാശ

നിയമം തെറ്റി വന്ന മന്ത്രി വണ്ടിക്കു
ട്രാഫിക്‌ പോലീസിന്റെ സല്യൂട്ട്

ചില കൊടികള്‍ നഗരം പ്രദക്ഷിണം വെച്ചു

കടത്തിണ്ണയില്‍ ചത്തവന്
നഗരത്തിനു പുറത്ത് ഒരു കുഴി വെട്ടുന്നത് കണ്ടു
സൂര്യന്‍ ഉറങ്ങി ..

നഗരം  നിശാപ്രയാണം തുടങ്ങി ..




Sunday 29 July 2012

കൂട്ട് ...

പാതിരാ മഴ തോര്‍ന്ന നേരം
മേഘവാതില്‍ തുറന്നു പുറത്തുവന്ന നിലാവ്
എനിക്ക് സമ്മാനിച്ചത് സഖീ
നിന്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന
നിശാ ഗീതമായിരുന്നു ...

നക്ഷത്രങ്ങള്‍ അടക്കം പറഞ്ഞതും
മുഖം മറച്ചു നിലാവ് ചിരിച്ചതും
താഴെ വിണ്ണില്‍ വിരിഞ്ഞ പ്രണയ
വസന്തങ്ങള്‍ കണ്ടതുകൊണ്ടാണ് ..

സഖീ ...
നീയൊരു തെന്നലാണ്
നിനച്ചിരിക്കാതെ
തഴുകിവരുന്ന ഒരിളം തെന്നല്‍

നിന്‍റെ തലോടല്‍ ഒരു യുഗങ്ങളില്‍
ഒടുങ്ങാത്ത സ്നേഹമായി മാറുന്നത്
എന്‍ ഹൃത്തടമറിയുന്നു ..

നിന്‍ പുഞ്ചിരിയില്‍
ഒരു പുലരി വിരിയുമ്പോള്‍
സഖീ  നീയെന്‍റെ ആത്മാവിനെ
ദൂരെ പ്രണയങ്ങള്‍ മാത്രം ചൊരിയുന്ന
മേഘങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു ..

മരണം ആദ്യമെന്നെ പുല്കട്ടെ !!

ചെമ്മാനം മായുമ്പോള്‍
ഉദയം ചെയ്യും ആദ്യ താരകം
എന്‍ ആത്മാവാകട്ടെ

ഇമകള്‍ വെട്ടാതെ നീ നോക്കുമ്പോള്‍
നിന്‍ മിഴികളില്‍ എന്‍റെ പ്രണയം
മിഴികള്‍ പൂട്ടുമ്പോള്‍ എന്‍ ഓര്‍മ്മകള്‍
നിനക്ക് കൂട്ട് ....

Thursday 26 July 2012

സൊമാലിയ
----------------------
എല്ലുകളില്‍ ഒളിഞ്ഞിരുന്ന
മുലകളില്‍ ഒരു കറുത്ത
കുരുന്നു ജീവന്റെ ചുണ്ടുകള്‍
പാലിനു വേണ്ടി അടുപ്പികുമ്പോള്‍
അമ്മ ദൂരെ കത്തി നില്‍ക്കുന്ന
സൂര്യന്റെ പിറകില്‍ ഒളിച്ചിരുന്ന
ദൈവത്തെ ശപിക്കുന്നു ...

വിശന്നു മരിച്ച മനുഷ്യന്റെ
മാംസം തിരയുന്ന കഴുകന്റെ
കണ്ണുകള്‍ക്ക്‌ നിരാശ

ദൂരെ ഒരു വിമാനം
പൊതിച്ചോറുകളുമായി
വരുന്നതും നോക്കി
സൂര്യനെ കൈകൊണ്ടു മറച്ചു
ചില കണ്ണുകള്‍ ..

ഇവിടെയാണ് വിശപ്പും
മരണവുംതമിലുള്ള സമരം

കാരുണ്യത്തിന്‍ മുഖങ്ങള്‍
ദാനം നല്‍കുന്ന പൊതികളില്‍
വിശപ്പ്‌ സമരം ശക്തമാക്കുമ്പോള്‍
മരണം  വിജയം കാണുന്നു ...

അന്ത്യശ്വാസം വലിക്കും
കുരുന്നു ജീവന്റെ ചുണ്ടില്‍
ഒരിറ്റു ജലം നല്കാന്‍
കണ്ണീര്‍ വരുന്നതും നോക്കി ഒരമ്മ .

കണ്ണീരിനും വറുതിയുടെ കാലം

















Tuesday 24 July 2012

മൌനം ഉറങ്ങിക്കിടക്കുന്ന
എന്‍ കല്ലറയുടെ ഓരത്ത്
നിന്റെ പദനിസ്വനം കേള്‍ക്കാന്‍
മണ്ണിനോട് കിന്നരംപറഞ്ഞു ഞാന്‍
കാത്തിരിക്കും ..

അന്നൊരു കാറ്റ്‌ നിന്നെ പുല്‍കും
എന്‍റെ ആത്മാവിനെ അടക്കം ചെയ്ത
മേഘങ്ങളില്‍ നിന്നും നിന്‍ കലോച്ചകളുടെ
തേങ്ങലിന് കൂട്ടുവരാന്‍ കാത്തിരിക്കുന്ന
നനുത്ത കാറ്റ് ..

നിന്‍റെ കാതില്‍ കാറ്റന്നു മന്ത്രിക്കുന്നത്
ദൂരെ ഗുല്‍മോഹര്‍ പൂത്ത വഴികളില്‍
നിനക്ക് സ്നേഹത്തിന്‍ മധുരം മൊഴിയാന്‍
കാത്തുനിന്ന എന്‍റെ പ്രണയങ്ങള്‍ അടക്കം ചെയ്ത
ഹൃദയത്തിന്‍ സ്പന്ദനങ്ങളാകും....

ഇനിയെനിക്കു പ്രണയമില്ല
മരണം എന്‍റെ മുന്നില്‍
ഒരു സത്യമായി നില്‍ക്കുന്നു

എന്‍റെ ശവ മഞ്ചലില്‍
കളിമണ്ണിനോട് പറയാനായി
പ്രണയവും മരണം പുല്‍കാന്‍
കാതോര്‍ത്തു നില്‍ക്കുന്നു ..

ഇനി മൌനങ്ങള്‍ മാത്രം .....
-------------------------------------

Monday 23 July 2012

ദമാസ്കസിലെ പ്രാവുകള്‍
----------------------------------------

ദമാസ്കസ് പള്ളിമിനാരങ്ങളിലെ
പ്രാവുകള്‍ അസ്വസ്ഥരാണ് ..

താഴെ നരച്ചതെരുവില്‍
*കഫന്‍ *തുണിയില്‍ പൊതിഞ്ഞ
പൈതലിന് മൃതശരീരത്തില്‍
പിതൃ ചുംബനം കണ്ട പ്രാവുകള്‍
ചിറകിനടിയില്‍ ഒളിച്ചിരുന്ന
കുഞ്ഞുങ്ങളോട് കണ്ണടക്കാന്‍ പറഞ്ഞു ..

 മിനാരങ്ങളെ
തഴുകി വരുന്ന കാറ്റിനൊപ്പം
കൊച്ചുമകന്റെ അത്തറിന്‍ മണം
ശ്വസിക്കാന്‍ കാത്തിരിക്കുന്ന
കാഴ്ച മങ്ങിയ മുത്തശ്ശിയോട്
ഈ മിനാരത്തിന് താഴെ
പുതു ഖബറില്‍ ‍ പച്ചമണ്ണിനൊപ്പം
അത്തറിന്‍ മണവും ഒടുങ്ങിയെന്നു
പറയാന്‍ കഴിയാതെ പ്രാവുകള്‍
അസ്വസ്ഥരായി ....

പ്രജകള്‍ മരിച്ചുവീഴുമ്പോള്‍
വീഞ്ഞുകുടിച്ചു രസിക്കുന്ന
രാജാവിനോട് പ്രാവുകള്‍
"ഈ മിനരത്തിന്‍
താഴെ ഒരു ഖബര്‍ നിങ്ങള്‍ക്കും ഒരുങ്ങും"

അന്ന് വെള്ളിമേഘങ്ങള്‍ക്കിടയില്‍ നിന്നു
പുഞ്ചിരിക്കുന്ന നീലാകാശം നോക്കി
ഞങ്ങള്‍ പറക്കും ..

സ്നേഹത്തിന്‍റെ തൂവലുകള്‍
ഞങ്ങള്‍ ദമാസ്കസില്‍ പൊഴിക്കും
----------------------------------------------
*കഫന്‍ *മൃതശരീരം പൊതിയുന്ന തുണി











Sunday 22 July 2012

അപ്പുപ്പന്‍ താടി
-------------------------
കാറ്റില്‍ പറന്നു കളിക്കുന്ന
അപ്പുപ്പന്‍ താടിയിലേക്ക്
രണ്ടു ചുളിങ്ങിയ കണ്ണുകളുടെ നോട്ടം

നക്ഷത്രം
-----------------
കരയുമ്പോഴും
പുഞ്ചിരിക്കും !!

ബലൂണ്‍
-------------
കുരുന്നു കണ്ണുകളോടു
യാത്ര ചോദിച്ചു
അടുത്ത പൂരപ്പറമ്പിലേക്ക്
ദേശാടനംപോയി..












Friday 20 July 2012

ഗര്‍ഭ പാത്രം
-------------------
തറവാട്‌ പകുത്തപ്പോള്‍
വൃദ്ധ സദനത്തില്‍
കരിപിടിച്ച 'പാത്രങ്ങളുടെ 'കൂടെയായി

പാടം
---------
അന്നം  തന്ന അമ്മയുടെ
മാര്‍ കടിച്ചു കീറി 
കോണ്ക്രീറ്റ് തൂണുകള്‍

മെഴുകുതിരി
---------------------
ചിതയൊരുക്കുന്നതിന് മുന്നേ
ജീവനുള്ള ഹൃദയത്തില്‍
തുളയിടാന്‍ വിധിക്കപ്പെട്ടത്

നിഴല്‍
--------------
കുടുംബ കോടതിയുടെ
ഇടനാഴിയില്‍ ഏകനായി
ഒരു കളിപ്പാവയുടെ നിഴല്‍












Wednesday 18 July 2012

വൃതം

വ്രതം
------------
വ്രതം വിപ്ലവമാണ്

ദേഹവും ഇച്ഛകളും തമ്മിലുള്ള
മത്സരമാണ്

വ്രതം  വിശുദ്ധിയെ
വിളിച്ചുണര്‍ത്തത്തുന്നു
മനസ്സും ശരീരവും
വിശുദ്ധമാക്കാന്‍

വ്രതം   ത്യാഗമാണ്

ആത്മാവിനെ പരിശുദ്ധമാക്കാന്‍
പകലുകളില്‍ അന്നം വെടിഞ്ഞു
രാവുകളില്‍ ആരാധനകള്‍
അധികരിപ്പിച്ചു ഉറക്കത്തെ
പ്രപഞ്ചനാഥനുവേണ്ടി
വെടിഞ്ഞു ആത്മാവിനെ
ശുദ്ധിയാക്കുന്ന  ത്യാഗം ..

വ്രതം   ഉണര്‍ത്തലാണ്

വിശനൊട്ടിയ വയറിന്‍റെ
നിലവിളികളെ  സാന്ത്വനപ്പെടുത്താന്‍
വ്രതം  ഉണര്‍ത്തുന്നു ..

വ്രതം  സൂക്ഷ്മതയാണ്

അവയങ്ങളെ അധര്‍മ്മങ്ങളില്‍ നിന്നും
ധര്‍മ്മത്തിലേക്കു നയിക്കുന്ന സൂക്ഷ്മതയാണ്
വ്രതം

വ്രതം ദാനത്തെ പ്രോത്സാഹിപ്പിക്കുന്നു

കൊടുക്കണം ദാനം നീ
നിന്‍റെ സമ്പത്തിനെ
ശുദ്ധമാക്കും ദാനം

വ്രതം  ദൈവത്തിനാണ്
പ്രതിഫലം സ്വര്‍ഗത്തിലെ
പരമോന്നത പീഠമാണ്










Tuesday 17 July 2012

ശകുനം
-----------
നിറകുടവുമായി
നില്‍ക്കുന്ന
വേശ്യ സ്ത്രീയില്‍ നോക്കി
ആരിലാണ് ശുഭ ശകുനമെന്നറിയാതെ
സൂര്യന് സംശയിചു നിന്നു

രക്ത ബന്ധം
-----------------
നിര്‍വചനം കൊടുക്കുമ്പോള്‍
വാക്കുകള്‍ മുറിയുന്നു

ചരിത്രം
-----------------

ഇന്നലകളുടെ സത്യങ്ങളെ
വെഭിചരിച്ചു
ഇന്നു ചരിത്രങ്ങളാക്കി

സാഗരം
------------
പുഴയുടെ ദുഃഖവും 
മഴയുടെ ദുഃഖവും 
സാഗരത്തിനോട് പറഞ്ഞു 
സാഗരം ഒരു ഹൃദയം തേടുന്നു
 






Monday 16 July 2012

ലക്ഷ്മി എന്‍റെ ഓപ്പോള്‍
------------------
ഓര്‍മകളില്‍ എഇക്കൊരു
ഒപ്പോളില്ല...

നനഞ്ഞ ബാല്യത്തില്‍
അമ്മയുടെ അരികില്‍
ആകാശം നോക്കിയിരുന്നപ്പോള്‍
അടുത്തുവന്നു കൊഞ്ഞനം കുത്താന്‍
എനിക്കൊരോപ്പോള്‍ ഉണ്ടായില്ല

പാള്ളിക്കുടം കഴിഞ്ഞു
പാടംവഴി വരുന്നതും നോക്കി
പടത്തിനക്കരെ കാത്തുനില്‍ക്കാനും
പടിഞ്ഞാറു സൂര്യന്‍ ഉറങ്ങാന്‍ പോയപ്പോള്‍
പാഠം ചൊല്ലി കഥകള്‍ പറയാന്‍
എനോക്കൊരു ഓപ്പോളില്ലായിരുന്നു

ഇന്നീ  വഴികളില്‍
എന്റെ ഒപ്പോളിനെ
ഞാന്‍ കണ്ടുമുട്ടി

സ്നേഹത്തിന്റെ കഥകള്‍ പറഞ്ഞുതന്നു
സാന്ത്വനത്തിന്റെ സംഗീതം കേള്‍പ്പിച്ചു
രണ്ടു ഗര്‍ഭ പാത്രത്തില്‍ ഉറങ്ങിയ
ഞങ്ങളില്‍ കൂടെപ്പിറപ്പിന്റെ
ബന്ധങ്ങളുടെ കണ്ണികളാക്കിയ
കാലത്തിനു നന്ദി പറയുന്നു
ഹൃദയം കാണിക്കവെച്ചുകൊണ്ട്

ലക്ഷ്മി എന്റെ ഓപ്പോളാണ്‌..
---------------------------------------------
പുഴയുടെ ദുഃഖം
സാഗരത്തില്‍ അലിഞ്ഞു
മഴയും സാഗരത്തിലലിഞ്ഞു
സാഗരം ഒരു ഹൃദയം തേടുന്നു ..
അസ്തമയ സൂര്യനു
സാഗരം ഹൃദയം തുറന്നു കൊടുത്തത്
ഭൂമിയുടെ സ്വപ്നങ്ങള്‍
പുലരാന്‍ ..

Sunday 15 July 2012

സര്‍പ്പം
-------------

ഇരുട്ടിനു കനമിട്ടുകൊണ്ട്
മഴ കലിതുള്ളുമ്പോള്‍
അടക്കിവെച്ച വികാരങ്ങളും
പകയുടെ കനലുകളും
ആഗ്രഹത്തിന്റെ നിമിഷങ്ങളുമായി
ഭൂമിക്കടിയിലെ ഏതോ
അറകളില്‍ ഒളിച്ചിരുന്ന
സര്‍പ്പത്തിന്റെ ഉണര്‍വ്വ്

ഇരുട്ടാണ് എന്നും
ഇരകളെ തേടാന്‍ കൂട്ടുവരുന്നത്‌
മഴക്കൊപ്പം മിന്നലിന്‍റെ വെളിച്ചത്തില്‍
ആകാശം കരയുന്നത്
ഉള്ളിലെ ലഹരികള്‍
ചിരിച്ചുകൊണ്ടു നോക്കും

സര്‍പ്പം വരുകയാണ്
തിളങ്ങുന്ന കണ്ണുകളില്‍
ഒരായിരം വിഷത്തിന്‍
വിത്തുകള്‍ ഒളിഞ്ഞിരിക്കുന്നത്
ഇരകളറിയാതെ

ജീവന്റെ തുടിപ്പിനു വേണ്ടി
നിലവിളിക്കുന്ന ഇരയുടെ
രോദനം ഒരു സംഗീതമായി
കാതില്‍ മുഴങ്ങണം
തുടര്‍ സംഗീതമായി
ജീവന്‍ നിലച്ചവന്റെ
ശേഷിപ്പുകാരുടെ രോദനകണ്ടു
മടങ്ങണം  ഭൂമിയുടെ അടിയില്‍
ഏതോ അറകളില്‍ മുഴുവന്‍ വിഷങ്ങളും
ഇറക്കി വെച്ചു കാത്തിരിക്കണം

അടുത്ത ഇരുട്ടിനു കനമിടുന്ന
മഴക്കാലം വരാന്‍ .......

സര്‍പ്പം  ഉറങ്ങുകയാണ്






Friday 13 July 2012

പ്രശസ്തന്‍..

പ്രശസ്തന്‍
------------------
എനിക്കു പ്രശസ്തനാകണം ..!!

 ഈശ്വരവാദത്തെ എതിര്‍ക്കാം .
പിന്നെ മതങ്ങളെ
വേണ്ടാ എന്‍റെ മതത്തെ എതിര്‍ക്കാം

മറ്റുമതകാര്‍ എനിക്കു
ഓശാന പാടണം

ചാനലുകളില്‍ ചര്‍ച്ചക്ക് പോകണം

താടി വടിക്കരുത്
മീശയും

ഉരുള ചോറിനു മീശയുടെ
ചുംബനമേറ്റ് ഇക്കിളിയായി

എന്‍റെ  ദൈവത്തിനു
സവര്‍ണ്ണരോട് ഇഷ്ടമെന്നു വാദിക്കണം

പുരോഹിതര്‍ വാണിഭക്കാരെന്ന്
വഴിനീളെ പ്രസംഗിക്കണം

ഒടുവില്‍ പ്രശംസാപത്രവും
ഫലകവും വാങ്ങണം

ചില്ലിട്ടലമാരയില്‍ വെച്ചു
'പൂജിക്കണം '

പ്രശസ്തനായതിന്റെ നിര്‍വൃതിയില്‍
ഫലകങ്ങളെ നോക്കി 'ദൈവമേ' എന്നു
ദീര്‍ഘ നിശ്വാസം വിട്ടു ചാകണം

Thursday 12 July 2012

പകലിലെ
പൊട്ടിച്ചിരികള്‍
നിശയുടെ നിലവിളി
കേള്‍ക്കതെപോയി
പള്ളിക്കാട്ടിലെ
മൈലാഞ്ചിച്ചെടിയില്‍
ഒളിച്ചിരുന്ന മരണത്തിന്‍
മണമുള്ള കാറ്റിന്‍
എന്നെ പുല്‍കാന്‍ മോഹം ...

Wednesday 11 July 2012

ഇറാഖ്
------------

ഇവിടെ സൂര്യന്‍ ജീവിച്ചിരിപ്പില്ല
സഹസ്രാബ്ദങ്ങള്‍ക് മുന്‍പ്
ഭൂമിക്കും മുന്‍പ് ജനിച്ചു മരിച്ച സൂര്യനല്ല

ഇന്നലെകളുടെ പകുതികളില്‍
ഇരുള്‍ മൂടും പകല്‍ രാവുകളില്‍
അസ്തമിക്കാതെ വെളിച്ചമിട്ട സൂര്യന്‍

അധിനിവേശം നടത്തി
സൂര്യ കിരണങ്ങലേറ്റ
മുഖങ്ങളെ കൊന്നൊടുക്കും
അധിപന്മാരുടെ ചതികളില്‍
സൂര്യന്‍ ഉടഞ്ഞു വീണു

സൂര്യാസ്തമയത്തിനു മുന്‍പ്
കഴുമരം കരഞ്ഞത്
ചുവന്നു തുടുത്ത സൂര്യ മുഖത്തിന്‌
ധീരത കണ്ടിട്ടല്ല
ഉദയം ചെയ്യാന്‍ ഇനിയൊരു സൂര്യന്
കാലം കാത്തിരിക്കണമല്ലോ 
എന്നോര്‍ത്ത് ......

ഇവിടെ സൂര്യന്‍ ജീവിച്ചിരിപ്പില്ല









Tuesday 10 July 2012

എന്‍റെ പ്രണയം
--------------------------

എന്‍റെ പ്രണയം 

ഇടവേളകള്‍ ഇല്ലാതെ
പെയ്തൊഴിയുന്ന മഴകളില്‍
മനസ്സൊരു നനുത്ത സ്വപനത്തിന്‍
ചില്ലകളില്‍ കൂടൊരുക്കി കാത്തിരുന്നു
 ഇന്നലെ മഴകളില്‍ ഇടകലര്‍ന്നു
നനഞ്ഞ പട്ടിന്‍ പാവാട തുമ്പ്
തട്ടിത്തെറുപ്പിക്കും തുള്ളികള്‍ക്കൊപ്പം
തെളിഞ്ഞു നില്‍ക്കും വെള്ളിക്കൊലുസ്സിന്‍
പാദങ്ങളുടെ ചലനങ്ങളില്‍ ഒളിഞ്ഞിരുന്ന
പ്രണയിനികായി...


മഴമാറി വാനം  നിലാവിന്
നര്‍ത്തനമാടാന്‍ വേദി നല്‍കി
ചിലങ്കകളുടെ കിലുക്കങ്ങളില്‍
ഭൂമി ഋതുമതിയായി
നാണത്താല്‍ ഒളിഞ്ഞിരുന്ന
നിശാ കാറ്റ് ഒരു കുഞ്ഞു
തലോടലായി എന്നെ പുല്‍കി
കടന്നു പോയത് വെള്ളിക്കൊലുസ്സില്
ഒളിഞ്ഞിരുന്ന പ്രണയത്തിന്‍ കാലൊച്ചകളുടെ
കിന്നരം കേള്‍ക്കാന്‍ ....

ഹൃദയം ഒരു കവിതയായി
വൃത്ത താള ലയങ്ങള്‍ ചേര്‍ന്ന
ഒരു പ്രണയകവിത .

സഖി ...
ഈ  കവിത നിനക്കാണ്
ഈ കാവ്യം ഒരു സാഗരമാണ്
പ്രണയത്തിന്റെ പൂര്‍ണ്ണത
ഈ കവിതയുടെ ഒടുക്കമല്ല
നിന്റെ മിഴികള്‍ ആദ്യം സ്പര്‍ശിക്കുന്ന
വരികളിലാണ് എന്‍റെ മുഴുവന്‍
പ്രണയവും ..........

സഖി  ഈ കാവ്യം
എന്‍റെ ഹൃദയമാണ് .........

Monday 9 July 2012

തോന്നലുകള്‍
------------------------
പാറക്കെട്ടുകളില്‍ തലതല്ലി
മരിക്കും തിരമാലകളുടെ
രോദനങ്ങള്‍ കേള്‍ക്കും
രാവുകളില്‍ക്കൂടി

കണ്ണീര്‍ അഗ്നിയായി
വര്‍ഷിക്കും സൂര്യന്റെ
വിലാപങ്ങള്‍ കേട്ടും

വഴിയില്‍ ഉപേക്ഷിച്ച
വൃദ്ധ മാതാവിന്റെ
ചുളുങ്ങിയ മുഖത്തെ
നിസ്സഹായത കാണാതെ

ചുണ്ടുകള്‍ കടിച്ചു കീറിയ
പെണ്‍ മലരിന്‍റെ
ചേതനയറ്റ ശരീരം നോക്കി
വിലപിച്ച മാതാവിന്റെ
കണ്ണീരും കാണാതെ


സത്യത്തിനു ഭ്രാന്താണന്നു പറഞ്ഞു
ചങ്ങലയില്‍ ബന്ധിച്ചവരുടെ
ചിരികളില്‍ ഒളിഞ്ഞിരിക്കും
ചതികള്‍ കണ്ടും
എനിക്ക്  മടങ്ങണം

സൂര്യനും  സാഗരവുമില്ലാത്ത
പുതു ആത്മാവുകളുടെ
ലോകത്തേക്ക്

ഇനിയൊരു പിറവി
തരരുതെയെന്നു
അവിടുത്തെ യജമാനനോട്
എനിക്കപേക്ഷിക്കണം ..














Saturday 7 July 2012

അമ്മ
----------
രണ്ടക്ഷരങ്ങളിലാണ്
സ്വര്‍ഗവും നരകവും

പുഴ
-----------
അവസാന കണ്ണീരും വറ്റി
ഏതോ പറമ്പില്‍  ഉണങ്ങി കിടന്നു
പുഴ ..


പോലിസ്‌
---------------
ഒളിവില്‍ പോയ പുലിയെ
പിടിക്കാന്‍ പോയ പോലീസ്
കുറുക്കനെ തല്ലി പുലിയെന്നു
സമ്മതിപ്പിച്ചു ..


കൃഷി
------------
വിത്തു പാകി
വിളവെടുപ്പിനു
ഉത്തരത്തില്‍ ഊഞ്ഞാല് കെട്ടി ...







Thursday 5 July 2012

പുഞ്ചിരി
---------------

ഒരു പുഞ്ചിരിയിലായിരുന്നു
എന്റെ ഹൃദയം
മോഷണം പോയത്

സ്നേഹം
--------------
വില്‍ക്കാന്‍ വെച്ചു
വിലയുമായി പോയപ്പോള്‍
കമ്പോളത്തില്‍ വിലയിടിവ്

പ്രാര്‍ത്ഥന
----------------
സമയം തെറ്റി വന്ന
സീരിയല്‍ 'ദൈവത്തോട് '
പരാതി പറഞ്ഞു കരഞ്ഞു
അമ്മായിയമ്മ..

പരാതി പറയാന്‍
പരസ്യം കഴിയാനായി
മരുമകളും കാത്തിരുന്നു .

ഇതുകണ്ട ചുവരിലെ
ദൈവ ചിത്രത്തിനോട്
എട്ടുകാലിയുടെ പരിഹാസം

സ്വാതന്ത്ര്യം
-------------------
വഴികെട്ടി അടച്ച
അയല്‍ക്കാരന്റെ കുട്ടി
ഉച്ചത്തില്‍ ചൊല്ലിപഠിച്ചു
സ്വാതന്ത്ര്യ സമര ചരിത്രങ്ങള്‍

Tuesday 3 July 2012

ഫലസ്തീനിലെ മതില്‍
-----------------------------------
ഉമ്മാ ...

ഈ  മാതിലിന്
ഹൃദയ ബന്ധങ്ങളെ
അകറ്റാനാകുമോ ?

ഉപ്പയുടെ നെഞ്ച്
തകര്‍ത്ത വെടിയുണ്ടയ്ക്കൊപ്പം
അറ്റുപോയ എന്‍റെ കാലുകള്‍
ഈ മതിലിനപ്പുറമിരുന്ന്
ഇന്നലകളില്‍ എന്‍റെ ചിരികളില്‍
പങ്കു ചേര്‍ന്ന കളിക്കൂട്ടുകാരി
കാണുന്നുണ്ടോ ?

ഉമ്മാ .....
ഉദയം ചെയ്യും പുതു സ്വാതന്ത്ര്യം
സ്വപ്നം കണ്ടു മൃതിയടഞ്ഞ
മക്കളുടെ ചിത്രങ്ങള്‍
മാറത്തു വെച്ച് വിലപിക്കും
കാഴ്ചകള്‍  എന്നസ്തമിക്കും..?

ഉമ്മാ
ഈ മതിലിനപ്പുറം
ആകശമുണ്ടോ?
ഉറങ്ങാതെ നമുക്ക് കൂട്ടിരിക്കുന്ന
നിലാവും നക്ഷത്രങ്ങളുമുണ്ടോ ?
അടക്കിപ്പിടിച്ചു കരയുന്ന
മിഴികളുണ്ടോ?
കാലുകള്‍ മുറിഞ്ഞ
പൈതങ്ങളുണ്ടോ?

കടിഞ്ഞൂല്‍ സന്തതിയെ
കാണാതെ ഖബറിലേക്ക്
പോയ പിതകന്മാരുടെ
ആത്മാവിന്‍ തേങ്ങലുകള്‍
കേള്‍ക്കാറുണ്ടോ ...?


ഉമ്മാ .....
ഈ  മതില്‍ കരയുന്നുണ്ട്
വെടിയുണ്ടകള്‍ വീണു
വിള്ളല്‍ വീഴുമ്പോഴും
കല്ലുകള്‍ വീണു പൊട്ടുമ്പോഴും
വേദനിക്കാത്ത മതില്‍ കരഞ്ഞത്
ഇരുവശങ്ങളിലെ മാതൃ ഹൃദയങ്ങളുടെ
നൊമ്പരങ്ങള്‍ കണ്ടിട്ട് ...





Sunday 1 July 2012

രക്ത സാക്ഷിക്ക് പറയാനുള്ളത്

രക്തസാക്ഷി പറഞ്ഞതു
-------------------------------------

എനിക്ക് നിങ്ങള്‍ സ്മാരകം പണിയരുത്
മറവി ആഗ്രഹികാത്ത മാതൃ ഹൃദയത്തിനു
മറ്റൊരു വേദന സമ്മാനിക്കുമത്

രക്തസാക്ഷിയുടെ മാതാപിതാക്കളെന്നു
വിളിച്ചു അവരെ പരിഹസിക്കരുത്

സഹതാപം കാമക്കണ്ണെറിഞ്ഞു
വിധവയുടെ മാറില്‍ ഉറങ്ങുന്ന
കുഞ്ഞിനെ നിങ്ങള്‍ തലോടരുത്

വാര്‍ഷികം വിപുലമാക്കാന്‍
പിരുവ് നടത്തി ബാറുകളില്‍
ആഘോഷം നടത്തുമ്പോള്‍
അരി തേടിപ്പോയ  വിധവയെ
നിങ്ങള്‍ ഓര്‍ക്കരുത് .

എന്റെ ശിരസ്സു ചേദിച്ചവര്‍
കൊടിമാറി എന്‍റെ സ്ഥാനം
പങ്കിടാനന്‍ വന്നാല്‍
മൂകൊലിച്ചു നില്‍ക്കുന്ന
എന്‍റെ പൈതങ്ങളെ
അവര്‍ക്കുമുന്നില്‍ നിര്‍ത്തുക

സൂര്യനും  ചന്ദ്രനും
മറവി ബാധിച്ചു
പകലും  രാത്രിയും തരും
മാറില്‍ ഉറങ്ങിക്കിടന്ന
കുരുന്നു കൊടിപിടിക്കും
അന്നെന്റെ ശിരസില്‍
കത്തിവെച്ചവരുടെ മക്കളെ
നിങ്ങള്‍ കാണിച്ചു കൊടുക്കരുത് .


Saturday 30 June 2012

ഹര്‍ത്താല്‍
--------------------
പോരുകഴിഞ്ഞു ചത്തുവീണ കോഴിക്ക്
അനുശോചനം അറിയിക്കാന്‍
കുറുക്കന്റെ വക ഹര്‍ത്താല്‍


മൊബൈല്‍ഫോണ്‍
-----------------------------
പലരുടെയും ചുംബനങ്ങള്‍
ഏറ്റു വൃത്തികേടായ മുഖം
ശുദ്ധിയാക്കാന്‍കഴിയാതെ
വിലപിക്കുന്നു 

പെട്രോള്‍
--------------
ഊണിനു വിലകൂടിയപ്പോള്‍ ബൈക്കിനെ
പട്ടിണിക്കിട്ടു പഴയ സൈക്കിളിനു
പച്ചവെള്ളം നല്‍കി  നിരത്തിലിറക്കി


ദൈവം
----------
 വഴിയരികില്‍
ഹസ്ത രേഖ നോക്കി ദൈവം
ഞാന്‍ തന്നെയെന്ന്
ഉറപ്പിക്കുന്നു

Friday 29 June 2012

ചുംബനം
--------------------
പ്രഭാത സവാരിക്കിറങ്ങിയ
ദമ്പതികള്‍ക്ക് അന്ത്യ ചുംബനം
നല്‍കിയത്  'ടിപ്പര്‍'


പുച്ഛം
---------
അന്യ ചുണ്ടുകള്‍
കഴുത്തിലേക്കമരുമ്പോള്‍
നാണം അഭിനയിക്കുന്ന
താലിച്ചരടിനോട്
'ഒളിക്യാമറക്ക് പുച്ഛം'


വിശ്വാസം
----------------
വിശ്വസ്തനെ കൂലിക്ക്
നിറുത്തി സൂക്ഷിച്ചു വെച്ച
വാക്കുകളായി കടകള്‍ക്ക്
മുന്നില്‍  തൂങ്ങിക്കിടക്കുന്നു
വിശ്വാസം


പൊന്ന്
-----------

'നീ എന്റെ പൊന്നല്ലേ' എന്നു
പ്രണയിനി  പറഞ്ഞത്
സ്വര്‍ണ്ണക്കടയിലെ ചില്ലലമാരയിലെ
നെക്ല്സ് കണ്ടപ്പോള്‍





Thursday 28 June 2012

മഴ
--------
മഴ ഓര്‍മ്മകളാണ്

അകലെ പച്ചവിരിച്ച
പാടത്തിനുമപ്പുറം
മൂടിക്കെട്ടിയ കര്‍ക്കിടക
മേഘത്തെ നോക്കി
അച്ഛമ്മ പറഞ്ഞു
ഭൂമിക്ക് നല്‍കാന്‍
'വാനത്തിന്റെ കണ്ണീരുമായി
ഒരു മഴക്കാലം !!'

ആകാശവും ഭൂമിയും
ബന്ധങ്ങള്‍ ഉറപ്പിക്കുന്നത്
മഴ നൂലുകളില്ക്കൂടിയെന്നു
അച്ഛമ്മ പറഞ്ഞിരുന്നു ..

അച്ഛമ്മയുടെ കുഴിമാടം
പുതുമഴയില്‍ നനയുമ്പോള്‍
അന്നത്തെ നിശാഗന്ധിക്ക്
അച്ഛമ്മയുടെ മണം..

അമ്മയ്ക്കും മഴ ഒരു
സാന്ത്വനമായിരുന്നു
മേടച്ചൂടില്‍  അമ്മ ഒരു മഴ
പെയ്യാന്‍ 'കാവില്‍ ' വിളക്ക്
നേര്‍ന്നു  കാത്തിരിക്കും
ഇടവം തുടങ്ങിക്കഴിയുമ്പോള്‍
മഴക്കൊപ്പം  അച്ഛനും പടികയറി വരും
അന്ന് അമ്മ രണ്ടുമഴകളില്‍ നനഞ്ഞത്
ഇന്നറിയുന്നു...

വര്‍ണ്ണങ്ങള്‍ നിറഞ്ഞ
കുടയുമായി മഴ അവളെ പുല്കുമ്പോള്
മഴത്തുള്ളികല്‍ക്കൊപ്പം എന്‍ ഹൃദയം
ഒരു വസന്തമഴയായത്
അവള്‍ അറിഞ്ഞിരുന്നില്ലേ..?

പറയാതെ വന്ന മഴക്കൊപ്പം
അവളും പറയാതെ പോയത്
ഒരു കദനമഴയായി ...


ഇന്നീ മണല്‍ക്കാറ്റില്‍
മനം മഴയെ തേടുന്നു

തലമുറകളായി കൈ മാറിവന്ന
ഓര്‍മ്മകളുടെ ഉണര്‍ത്തുപാട്ടായി
മഴ  ജലകവാതില്‍ തുറന്നു
തൂവാനത്തുമ്പികളാകാന്‍
മനം കൊതിക്കുന്നു

മഴ  ഓര്‍മ്മകളാണ്
-----------------------------








നിലവിളക്ക്
-----------------------
വിവാദങ്ങള്‍ക്ക് തിരി കൊളുത്തി
നിലവിളക്ക് സ്റ്റേജിന്റെ പുറകില്‍
കരിന്തിരിയണഞ്ഞു കിടക്കുന്നു

Tuesday 26 June 2012

പിണങ്ങരുത്
--------------------

പ്രാണ സഖി
നീ പിണങ്ങരുത് !!

വെള്ളി മേഘങ്ങള്‍
വഴിമാറിനിന്ന പകല്‍
നീലാകാശം നോക്കി
തഴുകി വന്ന ഇളം തെന്നലിനോട്
നിന്റെ സുറുമക്കണ്ണുകളില്‍
ഒരു പ്രണയ സാഗരം തീര്‍ത്ത
കഥകള്‍ പറഞ്ഞുകൊടുത്തത്
നിനക്ക് ഞാന്‍   പറഞ്ഞുതരാം

നക്ഷത്രങ്ങള്‍ ഉറങ്ങാതിരുന്ന
രാത്രിയില്‍  കിളിവാതില്‍ തുറന്നു
നിലാവ് നമ്മെ പുണര്‍ന്നപ്പോള്‍
അകമ്പടിയായി വന്ന നിശാ കാറ്റ്
മാറിലെ വിയര്‍പ്പിന് നനുത്ത കുളിര്
സമ്മാനിച്ചു നാണത്തോടെ നിന്നു
അന്നു നീ പറയാന്‍ പറഞ്ഞ കഥ
നിനക്കായ് ഞാന്‍ വീണ്ടും പറയും

നീ  പിണങ്ങരുത്

മഞ്ഞു മഴ പ്രഭാത സൂര്യനെ
പുതച്ച പുലരിയില്‍
പുതപ്പിന്‍റെ ചൂടില്‍
നിന്‍റെ മാറത്തു തലചായിച്ചു
അറബിക്കഥയിലെ റാണിയെ
പ്രണയിച്ച  ദരിദ്ര 'കവി 'യുടെ
കഥ പറഞ്ഞതും

സാഗരം തിരമാലയോട്
പിണങ്ങിനിന്നപ്പോള്‍
പരിഭവം മാറി ചുടു ചുംബനങ്ങള്‍
നല്‍കാന്‍ ഓടിയെത്തിയ തിരമാലയെ
നാണത്തോടെ നോക്കി ഉറങ്ങാന്‍ പോയ
അസ്തമയ സൂര്യന്റെ നിഴല്‍
നിന്നെ നോക്കി എന്നോട് പറഞ്ഞത്
നിനക്ക് ഞാന്‍ പറഞ്ഞു തരാം

പ്രിയ സഖി പിണങ്ങരുത്






Monday 25 June 2012

ഘടികാര സൂചി
മുന്നോട്ടു പോകുമ്പോള്‍
പിന്നില്‍ ‍ നിന്നു വിളിച്ചു പറഞ്ഞു
നിനക്കൊന്നു പതുക്കെ സഞ്ചരിചൂടെ ..?

ഗമനം തടസ്സമാകാതെ
എനിക്ക് പോകണം

പ്രപഞ്ചത്തിന്റെ
ഹൃദയ സ്പന്ദനങ്ങള്‍
എന്‍റെ സഞ്ചാര പഥങ്ങളിലാണ്

ഒരു പകലിന്റെ ഉണര്‍വ്വില്‍
ഒരു രാത്രി ഉറങ്ങുന്നു
ഉറങ്ങാതെ എന്‍റെ യാത്രയും

ഒരിക്കല്‍ ഞാന്‍ തിരിഞ്ഞു നടക്കും

അന്ന് പകലും രാത്രിയും
ഒരുമിച്ചിരുന്നു കരയും ..

വഴിയറിയാതെ സൂര്യനും
ചന്ദ്രനും  നിലവിളിക്കും

കൂട്ട സംഹാരം കണ്ടു
എനിക്ക് തൃപ്തിയടയണം .

ഒരുപകയുടെ കനലുമായി
ഘടികാര സൂചി  മുന്നോട്ടുള്ള
ഗമനം തുടരുന്നു



Sunday 24 June 2012

മേല്‍ വിലാസം തിരയുകയാണ്

ഒഴുകിവന്ന പല അരുവികള്‍
സംഗമിച്ച കലങ്ങിയ ഗര്‍ഭ
ജലത്തില്‍ നിന്നു പൊന്തിവന്ന
കുരുന്നിന്റെ ആദ്യ മേല്‍വിലാസം
അമ്മത്തൊട്ടില്‍ ..

പിച്ചവെച്ചു നടന്നു തുടങ്ങിയപ്പോള്‍
ശിശു ഭവന്‍ തിരിച്ചറിയാനുള്ള ഒരിടം

എഴുത്തിനിരുത്തി ആരോ
പിന്നെ അങ്കണവാടിയുടെ
ഓരത്ത് ഇരുത്തി അക്ഷരങ്ങള്‍
ചൊല്ലിക്കൊടുത്തത് 'അമ്മ 'യെന്ന
പദം..

അടുത്ത കുട്ടിയുടെ  കരച്ചിലില്‍
മാതൃ ഹൃദയം  ഓടിയെത്തി
ഉമ്മകള്‍ ചൊരിഞ്ഞപ്പോള്‍
അമ്മയെന്ന വിലാസം തേടി
കുഞ്ഞു ഹൃദയം ...

തോളിലേറ്റി പൂരങ്ങള്‍
കാണിച്ച ഒരച്ഛനെ കണ്ടപ്പോള്‍
അച്ഛനില്ലത്തവന്‍ എന്ന പേരുകള്‍
മേല്‍വിലാസം തന്നു ...

പൊരിയുന്ന വയറിന്റെ
വേദന കൈ നീട്ടാന്‍
പറഞ്ഞപ്പോള്‍ തെണ്ടി എന്ന പേര്
പുതിയ മേല്‍വിലാസം തന്നു

നൂറുകോടിയില്‍
എടുക്കാത്ത നോട്ടുകളായി
എറിയപ്പെട്ടു മേല്‍വിലാസം
തേടിയ ഈ ജന്മങ്ങളെ

Saturday 23 June 2012

പരാതി
-------------
കിടക്കിയിലെ വിരി
അലക്ഷ്യമായി കിടന്നതു മുതല്‍
പരാതികള്‍ പറയാന്‍ തുടങ്ങി
പ്രിയതമ .

പാതി കുടിച്ചു വെച്ച
ചായ ഗ്ലാസ്സില്‍
പത്രം മടക്കുന്നതില്‍
അയയില്‍ വിരിച്ച
തുണികളില്‍
കുളിക്കുന്നതില്‍
 ഒടുവില്‍  സഹനം നഷ്ടപ്പെട്ട്
ഭാര്യ ചോദിച്ചു
"നിങ്ങള്ക്ക് എന്തെ മറുപടി ഇല്ലേ "?

ഇവകള്‍ ഞാന്‍ പരിഹരിച്ചാല്‍
മറ്റൊരു പരാതി നീ കണ്ടുപിടിക്കും

മീസാന്‍  കല്ലുകളില്‍
പേരുകള്‍ കൊത്തിയത്
കൌതുകത്തോടെ നോക്കി മൈലാഞ്ചി ചെടി
തന്‍റെ ഗതകാല സ്മരണകള്‍ അയവിറക്കി .

 ഇന്നലകളില്‍ മുളച്ച
 മുഷ്ട്ടിയില്‍
ഭൂമിയെ ചുരുട്ടി
അനന്തമായി വിരഹിക്കാന്‍
വ്യാമോഹിച്ച  കുമിളകള്‍
ഇവിടെ  വിശ്രമിക്കുന്നു എന്ന
അടയാളമായി  മൈലാഞ്ചി ചെടികള്‍
പള്ളിക്കാടുകളില്‍ ഒരു ഉണര്‍ത്തുപാട്ടായി
യശസ്സുയര്‍ത്തി നിന്നിരുന്നു ,


ഉയര്‍ന്ന മീസാന്‍ കല്ലുകള്‍
മറ്റൊരു ഉണര്ത്തുപാട്ടാകുന്നു ..








Thursday 21 June 2012

ഒരു  ചാറ്റല്‍ മഴ മനസ്സിനെ തണുപ്പിച്ച  ഓണപ്പുലരി .  കായംകുളം റെയില്‍വേ സ്റേഷനില്‍ നില്‍ക്കുമ്പോള്‍ ,മനസും മഴപോലെ  തണുത്തിരുന്നു , ഒരു സര്‍പ്പത്തെപോലെ  വളഞ്ഞു പുളഞ്ഞു വരുന്ന  മലബാര്‍ എക്സ്പ്രെസ്സ് ,മൂന്നാമത്തെ  പ്ലാറ്റു ഫോമില്‍ പത്തി വിടര്‍ത്തി നിന്നു, ഓണപ്പുലരി  വിജനമാക്കിയ  ഒരു കമ്പാര്‍ട്ട്മെന്റില്‍ ഇരിപ്പടം സുരക്ഷിതമാക്കിയപ്പോള്‍  മൊബൈല്‍ ഫോണ്‍  ഒച്ചയുണ്ടാക്കി   ' അനീഷ്‌ ' എന്നെഴുതിയ പേര്  കണ്ടപ്പോള്‍ . ചിരിച്ചത്  എന്‍റെ ഹൃദയമായിരുന്നു '  എവിടെയാ അളിയാ ?   ട്രെയിന വിട്ടോ ?    വിട്ടു   '  ഓക്കേ  ഞങ്ങള്‍  മാവേലിക്കരയില്‍ ഉണ്ട് .'    തീവണ്ടിയുടെ  ജാലക സമീപം  ഓടിമറയുന്ന പുലരി .

മാവേലിക്കരയില്‍ എത്തിയപ്പോള്‍ ,  ചിരിയില്‍ മഴവില്ല് തീര്‍ത്ത .ബാനു.  മിഴികളില്‍ ഒളിപ്പിച്ച  സ്നേഹം കണ്ണട കൊണ്ട് മറച്ച ഷിബു , നടനം ഇല്ലാത്ത  നടനായി അനീഷ്‌ . പിന്നെ  മിഴികള്‍ ആകാശത്തിലേക്ക് മാത്രം ചലിപ്പിക്കുന്ന . സ്നേഹം  വിശുദ്ധ താടിയില്‍ ഒതുക്കിയ  രാജേഷ്‌ ,ഇവര്‍  എന്നെയും കാത്തു
നില്‍പ്പുണ്ടായിരുന്നു ,  മനസ്സിലേക്ക്  ഓണക്കാറ്റു ഓടിയെത്തി ,  നിശബ്ധമായ്‌  കമ്പാര്‍ട്ട്മെന്റ്  പെടുന്നനെ   സജീവമായി . ബാനു  അനീഷിന്റെ തമാശകള്‍ പറയുമ്പോള്‍ .ഷിബു ഇന്നലെ കുടിച്ച കള്ളിന്റെ  സ്വാദ്  രാജെഷിനോട് പറയുന്നു . ചിരികളുടെ മാലപ്പടക്കം കൊളുത്താന്‍ തുടങ്ങുമ്പോള്‍ .ചെങ്ങന്നൂരില്‍ എത്തിയിരുന്നു ഞങ്ങള്‍ ,  തടിച്ച ശരീരത്തിലെ കുഞ്ഞു മനസ്സുമായി ദാ വരുന്നു  സ്വന്തം മനു ,  കൂട്ടചിരിയുടെ  ശബ്ദങ്ങള്‍ക്ക്  നിറം പകരാന്‍  തിരുവല്ല  വരെ ഞങ്ങള്‍ കാത്തിരുന്നു ,  കിച്ചുവിന്റെ  കൈ പിടിച്ചു കൊണ്ട്  ദേവിയായി  സരസ്വതി  ഞങ്ങളില്‍  പ്രതിക്ഷ്യപെട്ടു. അനുഗ്രഹം വാങ്ങി  ആദ്യം തന്നെ  അനീഷു  സരസൂനെ  കളിയാക്കി ,  മനസ്സുകള്‍ ഒരേ വഴിക്ക് സഞ്ചരിക്കുന്നു , ഒപ്പം  തീവണ്ടിയും ,  പിറവത്ത്  വന്നപ്പോള്‍  പറവയായി മുന്നില്‍  വന്നു  അന്നാമ്മ ,     ബാനുവിനും  സരസുവിനും  പരദൂഷണം പറയാന്‍  ഒരാളെക്കൂടി കിട്ടിയതിലുള്ള  സന്തോഷം  ആ മുഖങ്ങളില്‍  തെളിഞ്ഞു നില്‍ക്കുന്നു ,     

ആലുവയില്‍  എത്തിയപ്പോള്‍ .  ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍  സ്നേഹം  നിഷ്കളങ്കമാണന്നു  മുഖത്ത് എഴുതി വെച്ചിരിക്കുന്ന  സാബു അച്ചായന്‍  കാറുമായി കാത്തു  നില്‍ക്കുന്നുണ്ടായിരുന്നു .    രണ്ടു വാഹനങ്ങളിലായി  ഞങ്ങള്‍  തണലിന്റെ  കാരണവര്‍  കുറ്റിപ്പുഴ  മാഷിന്റെ വീട് ലക്ഷ്യമായി നീങ്ങി .
മുറ്റത്  നിറ ചിരിയുമായി  സുധാകരേട്ടന്‍  ഞങ്ങളെ സ്വീകരിച്ചിരുത്തി..

ബാക്കി ഭാഗം  അനീഷ്‌ മാഷ്‌  എഴുതുന്നതാണ്
അനന്ത കോടി വര്‍ഷങ്ങള്‍മുന്‍പ്
ആകാശ മേഘങ്ങള്‍ക്കുള്ളില്‍
വാതിലടച്ചിരുന്ന ഒരു മഴ മേഘം
ഇന്ന് പുറത്തുവന്നത്

ഭൂമിയുടെ പച്ചപ്പിനൊപ്പം
പടര്‍ന്നു പന്തലിച്ച
ഒരു പ്രണയത്തിന്‍റെ
അവസാന സംഗമത്തിനു
സാക്ഷിയാകാന്‍ ...

ഇനി വിരഹമില്ല
കാവ്യങ്ങളില്‍
നഷ്ട പ്രണയത്തിന് വരികളുടെ
വിരസതയില്ല

ഭൂതകാലങ്ങളിലെപ്പഴോ
അടക്കാന്‍ വിധിക്കപ്പെട്ട
ഹൃദയത്തിന്‍ കവാടം
ഇന്നു തുറക്കപ്പെട്ടു

പെയ്യാന്‍ കൊതിച്ചിരുന്ന
ആ മഴ മേഘം പ്രപഞ്ചത്തിന്‍
ഉല്‍പ്പത്തിമുതല്‍ ഉദിച്ചുയരാന്‍
സൂര്യന്‍ ഇല്ലാത്ത കാലം വരയുള്ള
മഴകളായി  ഇരു ഹൃദയങ്ങളില്‍
പെയ്തിറങ്ങി .

ഒരു  പ്രണയത്തിന്‍
സ്വപ്നം പുലരുന്നത് കണ്ടു
താരകങ്ങള്‍ ഉറങ്ങി

ഉറങ്ങാതെ  ഇരു ഹൃദയങ്ങളും






Wednesday 20 June 2012

നിമിശങ്ങള്‍
--------------------
ഒരു നിമിശം ജീവിച്ചു

പിടഞ്ഞു മരിച്ച

അഗ്നിനാളങ്ങളില്‍ നിന്നുയരുന്ന

അവസാന ധൂമത്തിനടയിലുള്ള

നിമിശങ്ങളിലാണ് 

ജീവിതവും  മരണവും

Tuesday 19 June 2012

പോവുകയാണ്
പിരിഞ്ഞ വഴികളില്‍
പൊഴിഞ്ഞു വീണ
പ്രണയ വരികളെ തേടി.

ഹൃദയം വരികളായി
വന്നത്  ഒരു വസന്തത്തെ
ഉണര്‍ത്താനായിരുന്നു

ആ വസന്തത്തില്‍
പ്രണയത്തിന്‍ പരിശുദ്ധിയില്‍
പെയ്തിറങ്ങിയ വരികളില്‍
ഉണര്ന്നിരുന്നത്
 നിന്റെ  ഹൃത്തടത്തില്‍
നീ അറിയാതെ കൂടോരുക്കിയ 
ഒരു  ജീവന്റെ ആത്മാവില്‍ ഒരുക്കിവെച്ച
പ്രണയ ഗീതങ്ങളായിരുന്നു

നിന്റെ ആത്മാവില്‍
അന്തമായി ഉറങ്ങാന്‍ കൊതിച്ച
എന്‍ ഹൃദയത്തെ നീ ഉപേക്ഷച്ച
വഴിയില്‍  ഇന്നു ഞാന്‍ നില്‍ക്കുന്നു

നിനക്കായി പിറന്നു വീണ
എന്‍ പ്രണയത്തിന്‍ വരികളില്‍
ഞാന്‍ എഴുതിയ  എന്‍റെ ഹൃദയ
നൊമ്പരങ്ങളുടെ  ശേഷിപ്പ് കാണാന്‍ ..






പീഡനം
-----------------

നിരന്തരമായ ചുംബനങ്ങളില്‍

കാതില്‍  മുഴങ്ങുന്ന ശ്രിങ്കാരങ്ങള്‍
തലയിണയുടെ അടിയില്‍
ശ്വാസം വിടാന്‍ കഴിയാതെയുള്ള  ജീവിതം
വാഹനങ്ങളില്‍
പോലിസ്‌ സ്റേഷനുകളില്‍
വിചാരണയ്ക്കായി  കോടതിയില്‍
പിന്നെ ചില നഗ്നതകളില്‍ തലോടിച്ചു കൊണ്ടുള്ള
കുളിമുറിയില്‍ ,കിടപ്പറയില്‍
ഹോട്ടല്‍ മുറികളില്‍
പീഡനത്തിനു  വിധേയമാകാന്‍
ഊഴവും കാത്തു വില്‍പ്പനയ്ക്ക് നിര്‍ത്തിയിരിക്കുന്നു
മൊബൈല്‍ ഫോണുകളെ ...

Sunday 17 June 2012

ഒഴിഞ്ഞ  മദ്യ കുപ്പിയിലേക്ക്  കണ്ണുകള്‍  ഇമകള്‍ വെട്ടാതെ നോക്കിയിരുന്നപ്പോള്‍
പുറത്തെ നരച്ച പ്രഭാതം ജലകവാതിലില്‍ക്കൂടി   പഴകിയ പെയിന്റിന്റെ  ഓര്‍മ്മകള്‍ ഉറങ്ങുന്ന ഭിത്തിയില്‍ ഒട്ടിനിന്നു സ്വകാര്യം പറയുന്നു .  
 ഇന്നലത്തെ രാത്രി  കഴിഞ്ഞ മറ്റൊരു രാത്രിയുടെ അവാര്ത്തനമായി  വരുന്നു , കഴിഞ്ഞ പതിനൊന്നു കൊല്ലമായി  ഒരു സഹയാത്രികനായി മദ്യം  കൂടെ കൂടാന്‍ തുടങ്ങിയിട്ട് ,   കഴിഞ്ഞേ കുറെ ദിവസങ്ങളായി മനസ്സ്  അസ്വസ്ഥമാണ് , ജോലി സ്ഥലത്ത് വെച്ച് കണ്ടുമുട്ടിയ  ആ  വൃദ്ധന്റെ മുഖം  മനസ്സില്‍ നിന്നും  മായാതെ  നില്‍ക്കുന്നു , " അച്ചനിപ്പോള്‍  വൃദ്ധനായിക്കാണും "  ഉള്ളില്‍ നിന്നും ആരോ  മന്ത്രിക്കുന്നതുപോലെ .        മനസ്സ്  കലുഷിതമാകാന്‍ തുടങ്ങി , പോകണം , അച്ഛനെ കാണണം .  ആ കാലില്‍ വീണു മാപ്പ് ചോദിക്കണം . 

ജാലക വാതിളില്‍ക്കൂടി പുറത്തേക്കു നോക്കി നിന്നു .പ്രഭാത കിരണങ്ങള്‍ മുകത്ത് സ്പര്ശിച്ചപ്പോള്‍  കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ  ദുഃഖങ്ങള്‍ മുഴുവനും  പുറത്തേക്കു വരുന്നതുപോലെ .


ജനന ഫലമെത്രേ  അമ്മയെ കാണാന്‍ കഴിഞ്ഞില്ല , മുലപ്പാല്‍ കുടിച്ചു വളരാത്തതു കൊണ്ട്   അസുരജന്മമെന്നു  അച്ഛന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു ,  ഒപ്പം  നാട്ടുകാരും ,

അച്ഛനും ,അച്ഛന്പെങ്ങളും ,ഏട്ടനുമായിരുന്നു വീട്ടില്‍ . അമ്മയുടെ സ്നേഹം .രോഗിണിയായ   അച്ഛന്‍ പെങ്ങളില്‍നിന്നും കിട്ടിയിരുന്നു , ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു  പട്ടണത്തിലെ കലാലയത്തിലേക്ക്  പോയതുമുതലാണ്  ' അസുര ജന്മം ;എന്ന പേരു വീണത്‌ ,  ആദ്യം  ഒരു തമാശയായിട്ടാണ്  ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത് , അതൊരു  ശാപമായി  ജീവിതത്തില്‍ തുടരുമെന്ന് നിനചിരുന്നില്ല . 

മദ്യ ശാലയിലെ ഒരു ചെറിയ സംഘര്‍ഷമാണ്   വീട്ടില്‍  പോലിസ്‌ വരാന്‍ കാരണമായത് , അച്ഛനെ അത് ഏറെ  വിഷമിപ്പിച്ചതുകൊണ്ടാകാം  അന്ന് രാത്രിയില്‍  വീടുവിട്ടു ഇറങ്ങാന്‍  അച്ഛന്‍  പറഞ്ഞത് ,  

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ലക്ഷ്യമൊന്നുമില്ലായിരുന്നു . ആദ്യംകിട്ടിയ  തീവണ്ടിയില്‍ കയറി  യാത്ര തുടങ്ങി , നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ,
കുടിയേറികൊണ്ടിരുന്നു ,  സഹയാത്രികനായി  മദ്യവും ,


ഇന്നീ ചരിത്രങ്ങള്‍ ഉറങ്ങുന്ന  നഗരത്തിലെ  ലോഡ്ജില്‍ ഇരുന്നു  അച്ഛനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്  കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് മുന്നില്‍ പ്രത്യക്ഷമായ  ഒരു വൃദ്ധന്റെ  ദയനീയ മുഖം കണ്ടതു മുതലാണ്
‌ .
നഷ്ടപെട്ടുപോയ മകന്റെ ചിത്രവുമായി അലയുന്ന  ആ വൃദ്ധനില്‍  തന്‍റെ അച്ഛന്റെ മുഖം തെളിഞ്ഞു വന്നു , പതിനൊന്നു വര്‍ഷം  അച്ഛനും അന്വേഷിച്ചു നടന്നിട്ടുണ്ടാവും ,  ഇപ്പോഴും  അന്വെഷിക്കുന്നുണ്ടാവും ,  പോകണം  താമസിച്ചുകൂടാ   മനസ്സില്‍  നിന്നും ആരോ  വീണ്ടുംവീണ്ടും  മന്ത്രിക്കുന്നു ...


ഈ യാത്രയില്‍  തനിച്ചാണ് . ലഹരിയുടെ  ചങ്ങാത്തം അസ്തമിച്ചു , മനസ്സില്‍  അച്ഛന്റെ  മുഖം മാത്രം ,   ആദ്യമായി  ദൈവ സാനിധ്യം  ഹൃദയത്തില്‍ കടന്നതിന്റെ ആനന്ദത്തില്‍  മനസ്സ് മറ്റൊരു ലോകത്തേക്ക് പോയതുപോലെ .

യാത്രയുടെ  അവസാനത്തില്‍  എത്തിചേര്‍ന്നത്‌  തറവാടിന്റെ  ഉമ്മറത്ത് ,  പഴയ വീടു നിന്ന സ്ഥലത്തിപ്പോള്‍  പുതിയ സൌധം
അടഞ്ഞു കിടന്ന  വാതിലിന്റെ മുന്നില്‍ നിന്നപ്പോള്‍ മനസ്സ് കലുഷിതമായി ,   വെയില്‍  മാറി മഴ മേഘങ്ങള്‍  മുകളില്‍ ഉരുണ്ടുകൂടി നില്‍കുന്നു ,   കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ന്നപ്പോള്‍ കൈ വിറച്ചിരുന്നുവോ ..? 

ഒരു  നീണ്ട  മൌനത്തിനു ശേഷം  വാതില്‍ തുറന്നു  ഒരു സ്ത്രീ  പുറത്തുവന്നു .  അപരിചിതനെ  നോക്കി  അവര്‍ ചോദിച്ചു  , " ആരാ   ..?      വാക്കുകള്‍  പുറത്തേക്കു വരാതെ  എവിടെയോ  തടയുന്നു ,  ഒടുവില്‍   പറഞ്ഞു ," ഞാന്‍   ഞാന്‍ .. പണ്ടു നാടുവിട്ടുപോയ  ആ ...."       അത്ഭുതം നിറഞ്ഞ മുഖത്തോടെ  അവര്‍ ആ  രൂപം നോക്കി നിന്നു ,  ഒടുവില്‍  സ്ഥലകാല ബോധം വീണ്ടെടുത്തുകൊണ്ട്   പറഞ്ഞു           'വരൂ  ..... '        ഞാന്‍  ഏട്ടന്റെ  ഭാര്യാണ് ,          ഒരു മൂളലില്‍  മറുപടി നല്‍കി കൊണ്ടു  അയാള്‍ ചോദിച്ചു ,  '  അച്ഛന്‍ ......?     

അവര്‍ക്കിടയില്‍   മൌനം  തളംകെട്ടി നിന്നു    , പുറത്ത്  വെയില്‍ മഴ മേഘങ്ങള്‍ക്കുള്ളില്‍  ഒളിച്ചിരുന്നു,    ഒരു  ഇരമ്പലിനു മുന്‍പ്  ആയാള്‍
തിരിഞ്ഞു  നടന്നു


മഴക്ക്  ശക്തി കൂടി  , നടത്തത്തിനു വേഗത കൂട്ടാന്‍ ശ്രമിക്കാതെ  മഴ നനഞുകൊണ്ടു  നടന്നു , കരഞ്ഞത് മഴ മാത്രം  അറിഞ്ഞാല്‍ മതി ,
മഴയും  കണ്ണീരും  ഇടകലര്‍ന്നുകൊണ്ടുള്ള ഒരു യാത്ര  അവിടെ തുടങ്ങി ..