ഒഴിഞ്ഞ മദ്യ കുപ്പിയിലേക്ക് കണ്ണുകള്‍ ഇമകള്‍ വെട്ടാതെ നോക്കിയിരുന്നപ്പോള്‍
പുറത്തെ നരച്ച പ്രഭാതം ജലകവാതിലില്‍ക്കൂടി പഴകിയ പെയിന്റിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഭിത്തിയില്‍ ഒട്ടിനിന്നു സ്വകാര്യം പറയുന്നു .
ഇന്നലത്തെ രാത്രി കഴിഞ്ഞ മറ്റൊരു രാത്രിയുടെ അവാര്ത്തനമായി വരുന്നു , കഴിഞ്ഞ പതിനൊന്നു കൊല്ലമായി ഒരു സഹയാത്രികനായി മദ്യം കൂടെ കൂടാന്‍ തുടങ്ങിയിട്ട് , കഴിഞ്ഞേ കുറെ ദിവസങ്ങളായി മനസ്സ് അസ്വസ്ഥമാണ് , ജോലി സ്ഥലത്ത് വെച്ച് കണ്ടുമുട്ടിയ ആ വൃദ്ധന്റെ മുഖം മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു , " അച്ചനിപ്പോള്‍ വൃദ്ധനായിക്കാണും " ഉള്ളില്‍ നിന്നും ആരോ മന്ത്രിക്കുന്നതുപോലെ . മനസ്സ് കലുഷിതമാകാന്‍ തുടങ്ങി , പോകണം , അച്ഛനെ കാണണം . ആ കാലില്‍ വീണു മാപ്പ് ചോദിക്കണം .
ജാലക വാതിളില്‍ക്കൂടി പുറത്തേക്കു നോക്കി നിന്നു .പ്രഭാത കിരണങ്ങള്‍ മുകത്ത് സ്പര്ശിച്ചപ്പോള്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ ദുഃഖങ്ങള്‍ മുഴുവനും പുറത്തേക്കു വരുന്നതുപോലെ .
ജനന ഫലമെത്രേ അമ്മയെ കാണാന്‍ കഴിഞ്ഞില്ല , മുലപ്പാല്‍ കുടിച്ചു വളരാത്തതു കൊണ്ട് അസുരജന്മമെന്നു അച്ഛന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു , ഒപ്പം നാട്ടുകാരും ,
അച്ഛനും ,അച്ഛന്പെങ്ങളും ,ഏട്ടനുമായിരുന്നു വീട്ടില്‍ . അമ്മയുടെ സ്നേഹം .രോഗിണിയായ അച്ഛന്‍ പെങ്ങളില്‍നിന്നും കിട്ടിയിരുന്നു , ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു പട്ടണത്തിലെ കലാലയത്തിലേക്ക് പോയതുമുതലാണ് ' അസുര ജന്മം ;എന്ന പേരു വീണത് , ആദ്യം ഒരു തമാശയായിട്ടാണ് ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത് , അതൊരു ശാപമായി ജീവിതത്തില്‍ തുടരുമെന്ന് നിനചിരുന്നില്ല .
മദ്യ ശാലയിലെ ഒരു ചെറിയ സംഘര്‍ഷമാണ് വീട്ടില്‍ പോലിസ് വരാന്‍ കാരണമായത് , അച്ഛനെ അത് ഏറെ വിഷമിപ്പിച്ചതുകൊണ്ടാകാം അന്ന് രാത്രിയില്‍ വീടുവിട്ടു ഇറങ്ങാന്‍ അച്ഛന്‍ പറഞ്ഞത് ,
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ലക്ഷ്യമൊന്നുമില്ലായിരുന്നു . ആദ്യംകിട്ടിയ തീവണ്ടിയില്‍ കയറി യാത്ര തുടങ്ങി , നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ,
കുടിയേറികൊണ്ടിരുന്നു , സഹയാത്രികനായി മദ്യവും ,
ഇന്നീ ചരിത്രങ്ങള്‍ ഉറങ്ങുന്ന നഗരത്തിലെ ലോഡ്ജില്‍ ഇരുന്നു അച്ഛനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത് കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് മുന്നില്‍ പ്രത്യക്ഷമായ ഒരു വൃദ്ധന്റെ ദയനീയ മുഖം കണ്ടതു മുതലാണ്
.
നഷ്ടപെട്ടുപോയ മകന്റെ ചിത്രവുമായി അലയുന്ന ആ വൃദ്ധനില്‍ തന്‍റെ അച്ഛന്റെ മുഖം തെളിഞ്ഞു വന്നു , പതിനൊന്നു വര്‍ഷം അച്ഛനും അന്വേഷിച്ചു നടന്നിട്ടുണ്ടാവും , ഇപ്പോഴും അന്വെഷിക്കുന്നുണ്ടാവും , പോകണം താമസിച്ചുകൂടാ മനസ്സില്‍ നിന്നും ആരോ വീണ്ടുംവീണ്ടും മന്ത്രിക്കുന്നു ...
ഈ യാത്രയില്‍ തനിച്ചാണ് . ലഹരിയുടെ ചങ്ങാത്തം അസ്തമിച്ചു , മനസ്സില്‍ അച്ഛന്റെ മുഖം മാത്രം , ആദ്യമായി ദൈവ സാനിധ്യം ഹൃദയത്തില്‍ കടന്നതിന്റെ ആനന്ദത്തില്‍ മനസ്സ് മറ്റൊരു ലോകത്തേക്ക് പോയതുപോലെ .
യാത്രയുടെ അവസാനത്തില്‍ എത്തിചേര്‍ന്നത് തറവാടിന്റെ ഉമ്മറത്ത് , പഴയ വീടു നിന്ന സ്ഥലത്തിപ്പോള്‍ പുതിയ സൌധം
അടഞ്ഞു കിടന്ന വാതിലിന്റെ മുന്നില്‍ നിന്നപ്പോള്‍ മനസ്സ് കലുഷിതമായി , വെയില്‍ മാറി മഴ മേഘങ്ങള്‍ മുകളില്‍ ഉരുണ്ടുകൂടി നില്‍കുന്നു , കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ന്നപ്പോള്‍ കൈ വിറച്ചിരുന്നുവോ ..?
ഒരു നീണ്ട മൌനത്തിനു ശേഷം വാതില്‍ തുറന്നു ഒരു സ്ത്രീ പുറത്തുവന്നു . അപരിചിതനെ നോക്കി അവര്‍ ചോദിച്ചു , " ആരാ ..? വാക്കുകള്‍ പുറത്തേക്കു വരാതെ എവിടെയോ തടയുന്നു , ഒടുവില്‍ പറഞ്ഞു ," ഞാന്‍ ഞാന്‍ .. പണ്ടു നാടുവിട്ടുപോയ ആ ...." അത്ഭുതം നിറഞ്ഞ മുഖത്തോടെ അവര്‍ ആ രൂപം നോക്കി നിന്നു , ഒടുവില്‍ സ്ഥലകാല ബോധം വീണ്ടെടുത്തുകൊണ്ട് പറഞ്ഞു 'വരൂ ..... ' ഞാന്‍ ഏട്ടന്റെ ഭാര്യാണ് , ഒരു മൂളലില്‍ മറുപടി നല്‍കി കൊണ്ടു അയാള്‍ ചോദിച്ചു , ' അച്ഛന്‍ ......?
അവര്‍ക്കിടയില്‍ മൌനം തളംകെട്ടി നിന്നു , പുറത്ത് വെയില്‍ മഴ മേഘങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരുന്നു, ഒരു ഇരമ്പലിനു മുന്‍പ് ആയാള്‍
തിരിഞ്ഞു നടന്നു
മഴക്ക് ശക്തി കൂടി , നടത്തത്തിനു വേഗത കൂട്ടാന്‍ ശ്രമിക്കാതെ മഴ നനഞുകൊണ്ടു നടന്നു , കരഞ്ഞത് മഴ മാത്രം അറിഞ്ഞാല്‍ മതി ,
മഴയും കണ്ണീരും ഇടകലര്‍ന്നുകൊണ്ടുള്ള ഒരു യാത്ര അവിടെ തുടങ്ങി ..