Pages

Sunday, 21 April 2013

 പണ്ട്
*******
ഇന്ന്...
നിലവിട്ടൊരു കാറ്റാണ്
ഉണങ്ങിയ പകലില്‍
എവിടെനിന്നോ ഒരു
മഴയെ തള്ളിയിട്ടത്

പ്രതീക്ഷിക്കതെയുള്ള -
വീഴ്ച്ചയില്‍ മഴ മണ്ണില്‍
നിലതെറ്റിവീണു ..

പണ്ടിവിടൊരു-
പുഴയുണ്ടായിരുന്നു
പാടവും
അന്ന് കാറ്റും മഴയും
കഥപറഞ്ഞു പുഴയെ
പ്രണയിച്ചു .

പാടത്തെ തത്തയും
മൈനയും പിന്നെ
കൊറ്റിയും കൊയ്ത്തുപാട്ട്-
കേട്ടുറങ്ങി..

മൂടല്‍മഞ്ഞേറ്റ
കരിയിലകള്‍
കത്തിയമരും നേരം
ഉറക്കമുണര്‍ന്ന്
വട്ടംക്കൂടിയിരുന്നു ഗ്രാമം ..

വേനല്ക്കാറ്റ്‌ മഴവരു-
മെന്ന് പറഞ്ഞ് ജനലില്‍-
തട്ടിപോകും

പാടത്തിനപ്പുറം
ലോകം അവസാനിച്ചെന്ന്
ഉണ്ണി മുത്തശ്ശിയോട് പറഞ്ഞിരുന്നു

'പണ്ട് പണ്ട്' എന്ന് അമ്മ-
കഥപറയാന്‍ തുടങ്ങും നേരം
നിലാവോടിയെത്തും.

പണ്ടൊരു പുഴയൊണ്ടായിരുന്നു
പണ്ടൊരു പാടമുണ്ടായിരുന്നു
പുഴയെന്ത് പാടമെന്ത് എന്നൊരു
മറു ചോദ്യം മുയര്‍ന്നാല്‍
പറയാനൊരു പുഴയുടെ
ചിത്രമെടുക്കണം
അങ്ങിനെ പലതിന്‍റെയും

Monday, 4 March 2013

ആത്മാവ്
**********
നീ  ആയിരുന്നു ആകാശം 
കാറ്റില്‍ തെന്നിതെന്നി
മേഘമായി അലിഞ്ഞ
അനന്തമായ ആകാശം 

ഇടവമാസത്തിലെ 
ഇടവേളകളില്ലാത്ത മഴയും 
മകരമഞ്ഞും 
വേനലും  തളര്‍ത്താതെ 
പറന്ന ചിറകുകള്‍ ഇന്ന് തിരികെ ...

ആകാശം അകലമാണ് 
അടുത്ത് നില്‍ക്കുന്ന അകലം 

നക്ഷത്രങ്ങള്‍ മറയിടുമ്പോള്‍ 
ഉറക്കമില്ലാത്ത രാത്രിയുടെ 
മധ്യവേളയില്‍ ഹൃദയം 
സ്വപ്നത്തിലേക്ക് ഉരസിയിറങ്ങും 

മരതകം പ്രഭയിട്ട 
ദ്വീപിലെ രാജാവാകുമാപ്പോള്‍ഞാന്‍ 
മരതകം മാറിനില്‍ക്കും 
നിന്‍ അധരം വിടര്‍ന്നാല്‍ 
മനസ്സ് പറന്നു നിന്നിലേക്ക്‌ വരും 
ഇഴയുന്ന കാലുകളുമായി 
ദേഹം അകലയുള്ള ആകാശത്തിലേക്കും ..

കഴിഞ്ഞു പോയ സന്ധ്യകളും 
പൊഴിഞ്ഞുപോയ പൂവുകളും 
പെയ്തുപോയ മഴകളും തേടി 
ഇനിയൊരു യാത്രകൂടി  

അവിടെവിടെയോ എന്‍റെ -
യാത്മാവ് തളര്‍ന്നിരിപ്പുണ്ട് ..

Monday, 4 February 2013

ചെറു വഴി 
************
വീടിന്റെ പുറകില്‍ 
വേലികല്ലിനടുത്തായി 
വടക്കതിലെ അമ്മയുടെ 
അടുക്കളയിലേക്കുള്ള ചെറു 
വഴിയുണ്ട് ...

കര്‍ക്കിടകത്തിലെ 
കണ്ണീര്‍ മഴയില്‍ 
മീനത്തിലെ ചൂടില്‍
ഉത്രാടത്തിനും .
ത്തിരുവോണത്തിനും
പിന്നെ വിഷുവിനും കൈല്‍
പൊതിയുമായി അമ്മ
ഉമ്മയ്ക്കരികില്‍ വരും

എന്റെ പകലും രാവും
അമ്മയുടെയടുക്കളയിലാണ്

നിസ്ക്കാരപായയുടെയരികില്‍
അമ്മ ഉമ്മയെ
ആശ്വസിപ്പിക്കുന്നത്‌കണ്ടാണ്‌
ഓരോ ചുവപ്പും അസ്തമിച്ചത്

ഹ്രുദയങ്ങളിലേക്കുള്ള വഴികള്‍തുറന്നത്
വേലിക്കരികിലെ ചെറുവഴിയില്‍ക്കൂടി

വേലിക്കരികിലെ ചെറുവഴിയില്‍
സ്നേഹപ്പൂക്കളിന്‍ പരിമളം...
അമ്മയും ഉമ്മയും കഥകള്‍ പറയുന്നു
അതിരുകളില്ലാത്ത'കാല'ത്തിലെ
അടയാളം 
**********
കിഴക്കുനിന്നാണോ 
മരണം വരുന്നത് ?
അസ്തമയം പടിഞ്ഞാറല്ലേ ?
ഉദയം കണ്ടുണരാനാണ് 
കട്ടില്‍ കിഴക്കോട്ടു തിരിച്ചിട്ടത് 
പുലരികഴിഞ്ഞു വന്നാല്‍ മതി 
പിരാകി കരയുന്ന കരച്ചിലിന്‍ 
സുഖം പകലിലലേകിട്ടു 
ശേഷിച്ച മരുന്നുകളുടെ
വിലയോര്‍ത്തു ആരൊക്കെ
നെടുവീര്‍പ്പിടും ?

അസ്തമയത്തിനൊപ്പം
മരണം വരരുത്
വാതിലടച്ചുറങ്ങാതിരിക്കണം
പുറത്താരെ കാവലിനു നിര്‍ത്തും ?
അധികാരം നഷ്ട്ടപ്പെട്ട
രാജാവിന്‍ കല്‍പ്പനയാരു കേള്‍ക്കും ...

ഇരുട്ടുവീണ മനസ്സില്‍
ഒരു നേര്‍ത്ത പ്രകാശം
കിഴക്കുനിന്നു വരുമെന്നു
പകല്‍ക്കിനവിലാരോ പറഞ്ഞ
മരണം വരുമെന്ന തോന്നലിലാണ്

ഒരടയാളം ബാക്കിവെക്കണം
ഈ ഭൂമിയെ ചവിട്ടിയും
ചുംബിച്ചും നടന്നതിനു ...
നീയും ഞാനും 
***************
മഴവില്ലിലെ ചുവപ്പുപോല്‍ 
ചേര്‍ന്നതായി നമ്മുടെ ഹൃത്തടം 

മഴ തോര്‍ന്ന പകലില്‍ 
വിരിഞ്ഞ ആദ്യ പ്രണയം 
ആകാശ കവാടം തുറന്നു പുറത്ത് വന്നു 

അന്നരാണാദ്യമായി 
കൂടൊരുക്കി ഹൃദയം തുറന്നിട്ടത്
നീയോ ഞാനോ ..

വെയിലേല്‍ക്കാതെ
വാടിയ ഹൃദയമന്നു
അനന്തമായ തമസ്സില്‍നിന്നുമുണര്‍ന്നു

മരുഭൂമിയില്‍
മലരുകള്‍ തളിര്‍ത്തു
നിര്‍ത്താതെ മഴയും പെയ്തു

ഇരുള്‍വരാതെ
ഇരുട്ടിലേക്കുവഴുതിവീണതാദ്യം
നീയോ ഞാനോ ....

അന്ധനാണിന്നുഞാന്‍

വെയിലേറ്റു വാടുമ്പോള്‍
നിശബ്ധത നനുത്ത കാറ്റായി
തഴുകുമ്പോള്‍ ഋതുഭേതങ്ങള്‍
ഓര്‍മ്മകള്‍ക്കുമപ്പുറത്തേക്കു
വിരുന്നുപോയന്നറിയുന്നു

ഇന്നലെ കാതിലാരോ
മൂളിയൊരു പുതിയ കാവ്യം
അതില്‍ മഴവില്ലിലെ ചുവപ്പ്
മാഞ്ഞുപോയി"യെന്ന വരികളാണ്
നീയും അന്ധയാണെന്ന് പറഞ്ഞത്

മഞ്ഞില്‍ വിയര്‍ത്തു നിന്‍
ഗന്ധം വിണ്ണിലും മണ്ണിലും
നിറയുമ്പോള്‍ നിനക്കെന്നെ
അല്ലയെനിക്കുനിന്നെ കണ്ടെത്താന്‍ കഴിയും

അതുവരെ മഴവില്ലിനു
ചുവപ്പില്ലെന്ന കവിത
ഞാന്‍കേള്‍ക്കട്ടെ.!!!
ചിന്ത 
********
എന്നെയും വഹിച്ചുകൊണ്ട് 
പോകുമ്പോള്‍ മാത്രമാണ് 
തീവണ്ടി പൂര്‍ണ്ണ ഗര്‍ഭിണിയാകുന്നത് 

ശ്വാസംമുട്ടി നിറവയറിനുള്ളില്‍ 
അപരിചിത മുഖങ്ങളില് നോക്കി 
ഇന്നലെ സ്വപ്നത്തില്‍ കണ്ട 
പൂവുകളെക്കുറിച്ചോര്‍ക്കും ..

ഒരുവയറില്‍
ഒരുപാടപരിചിതര്‍

പ്രസവിച്ചും ഗര്‍ഭം ധരിച്ചും
തീവണ്ടി മുന്നോട്ടുതന്നെ

പ്രത്യ
ശാസത്രങ്ങള്‍ 
പ്രണയം പുസ്തകം
പീഡനം പാരിഹസം
നിറവയറിനുള്ളില്‍
നിറഞ്ഞുതന്നെ നില്‍ക്കും

പുറത്തേക്കു കാര്‍ക്കിച്ചു
തുപ്പി ഞാനൊരു ഭ്രാന്തനാകില്ലപ്പോള്‍

ടോയിലറ്റില്‍കയറി
സ്വയഭോഗം ചെയ്തു
ഫോണ്‍ നമ്പര്‍ ചുവരിലെഴുതി
രസിക്കാറുമില്ല ...

പുറമ്പോക്കില്‍ കുടിലുകള്‍
കെട്ടി സ്വപ്നം കാണുന്നവരുടെ
ജാതിയെതെന്നു ചിന്തിക്കാതെ
ചിന്തിച്ചിരിക്കും ഞാനപ്പോള്‍ ...
നനവു 
*********
ജലപടലം വകഞ്ഞു 
മഴ കമ്പികള്‍ വരണ്ട 
മണ്ണിലേക്കു തുളച്ചിറങ്ങുമ്പോള്‍ 
മിഴികള്‍ തുറന്നു തപം ചെയ്യും 
തൊട്ടാവാടിയും 
തൊടിയിലെ തെറ്റിയും 
പാടവരമ്പിലെ കറുകയും 
നീണ്ട ത്യാഗത്തില്‍ നിന്നുണരും 

പരിഭവം നടിച്ചു മണ്ണ് 
മഴത്തുള്ളികളെ തടുക്കുമ്പോള്‍ 
ധൂമങ്ങള്‍ നൃത്തംവെച്ചുയരും 
പുതുമഴയുടെ ഗന്ധമെന്നിതിനെ 
പരഞ്ഞതാരു ...

ജാലകവാതിലുതട്ടി 
തൂവാനം ഓര്‍മ്മകളുടെ 
ചിത്രംവരച്ചുണര്‍ത്തിയുള്ളിലെ 
നനുത്ത നോവിനെ 

ജലകണങ്ങളേറ്റു ജീവന്‍കൊണ്ട 
ജലജാതം ജലധിജനു 
പ്രണയകാവ്യമെഴുതുന്നത് 
രാത്രി മഴതോര്‍ന്നനേരമാണോ ..

നിലക്കാത്തമഴയിലോ 
നിലക്കുംബോഴോ 
പ്രണയം മുളക്കുന്നത്‌ ...

ജനലുകള്‍ തുറക്കാതെ 
ജലനൃത്തച്ചിലങ്കതന്‍ സംഗീതംകേട്ടു-
ണര്‍ന്ന പ്രണയം തിരികെ വിളിക്കുന്നു 
ആ മഴയൊന്നുനനയാന്‍