Pages

Saturday 25 February 2012


ഉപ്പ കണ്ട സ്വപ്നം
-------------------------------
മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്തുള്ള ഒരു ജൂലൈയ്‌ മാസത്തിലെ ഞായാറാഴ്ച ദിവസം ,വര്‍ഷകാലമാണ്, സൂര്യന്‍ പണിമുടക്ക് തുടങ്ങിയിട്ടു ദിവസങ്ങളായി .ഉപ്പയുടെ കട്ടിലില്‍ ബാലരമ വായിച്ചുകൊണ്ട് മൂന്നാമത്തെ ജേഷ്ടന്‍ കിടക്കുന്നു ,വാതില്‍പ്പടിയില്‍ ഇരുന്നു മുറ്റത്തെ നിറഞ്ഞു കിടക്കുന്ന കുളത്തിലേക്ക് കൈയില്‍ കരുതിയ ചെറുകല്ലുകള്‍കൊണ്ടെറിഞ്ഞു കളിക്കുകയാണ് എനിക്കു മൂത്ത ജേഷ്ടന്‍ .തൊട്ടിലില്‍ ഉറങ്ങാതെ കിടക്കുന്ന ഇളയ സഹോദരിയെ കളിപ്പിച്ചുകൊണ്ട് ഞാനും , ഉച്ചകഴിഞ്ഞിരിക്കുന്നു.നഞ്ഞ തുണികള്‍ അടുക്കളയോട് ചേര്‍ന്നുള്ള കൊച്ചുമുറിയില്‍ വിരിചിട്ട് കുളിക്കാനായി പോകുമ്പോള്‍ ഉമ്മ എല്ലാവരോടുമായി പറഞ്ഞു ' കുളം നിറഞ്ഞു കിടക്കുന്നു ശ്രദ്ധിക്കണേ ' കളി കഴിഞ്ഞു തൊട്ടിലില്‍ കിടന്ന സഹോദരി ഉറങ്ങി , ഒരു വെളിപാടുപോലെ മൂന്നാമത്തെ ജേഷ്ടന്‍ കട്ടിലില്‍ നിന്നും എഴുനേറ്റ്‌ ഞങ്ങളോടായി പറഞ്ഞു ' നമുക്ക് ചെട്ടിയത്തെ കുളത്തില്‍ കുളിക്കാന്‍ പോകാം '  ( വീടിന്റെ തെക്കു വശത്ത് താമസിക്കകുന്ന വലിയ തറവാടിന്റെ പേരാണ് ചെട്ടിയത്ത് )   ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ മൂന്നുപേരും കുളക്കരയിലേക്ക് പോകാനായി ഇറങ്ങി  അയല്‍പക്കത്തെ എന്‍റെ സഹപാഠിയും ഞങ്ങളുടെ ഒപ്പംക്കൂടി ഒരു ചെറു പാടം നടന്നു അവസാനിക്കുന്നത് കുളക്കരയിലാണ്,മുട്ടറ്റം വരെ വെള്ളം കെട്ടിനില്‍ക്കുന്ന പാടത്തുകൂടെ ഞങ്ങള്‍ കളിച്ചു കൊണ്ട് കുളക്കരയിലെത്തി
 നിശബ്ദമായി കിടക്കുന്ന കുളം പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന ജലത്തിന്റെ മുകളില്‍ ചെറു മീനുകള്‍ നീന്തി കളിക്കുന്നത് കൌതുകത്തോടെ നോക്കി ഞങ്ങള്‍ നിന്നു,മൂന്നാമത്തെ ജേഷ്ഠന്റെ അരികിലായിരുന്നു ഞാന്‍  . വേനല്‍ കാലത്ത് കുളത്തിലേക്ക് ഇറങ്ങാനായി തെങ്ങിന്‍തടി കൊണ്ടുണ്ടാക്കിയ പടവുകള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു .കാല്‍ വഴുതി മൂന്നാമത്തെ ജേഷ്ടന്‍ കുളത്തിലേക്ക് വീണു ,ഒപ്പം ഞാനും ,ഞങ്ങളെ രക്ഷിക്കാനായി രണ്ടാമത്തെ ജെഷ്ടനും ,നീന്തല്‍ എന്തന്നറിയാത്ത പ്രായം .കരയില്‍ നിസ്സഹായനായി സഹപാഠിയും ,വെള്ളത്തിന്റെ ആഴങ്ങളിലേക്ക് എന്നെയും കൊണ്ട് ജേഷ്ഠന്റെ കരങ്ങള്‍..
കുളക്കരയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന കുട്ടിയെ പറഞ്ഞു വിടാന്‍ വന്ന ആരോ ആണ് ബഹളം വെച്ചു ആളെ കൂട്ടിയത് .ഓര്മ വരുമ്പോള്‍ ആരുടെയോ ശിരസ്സില്‍ വയരമര്‍ന്നു കറങ്ങുകയായിരുന്നു ഞാന്‍ ഉച്ചക്ക് കഴിച്ച ചോറിന്റെ അവശിഷ്ടതിനോപ്പം വെള്ളവും പുറത്തേക്കു കവിട്ടുന്നുണ്ടായിരുന്നു  ,രണ്ടാമത്തെ ജെഷ്ടനെ വയറില്‍ ആരോ ശക്തിയായി അമര്‍ത്തുന്നു .എന്‍റെ കണ്ണുകള്‍ തിരഞ്ഞത് മൂന്നാമത്തെ ജെഷ്ടനെയാണ്, കണ്ടില്ല  നിലവിളിച്ചുകൊണ്ട് ഞാന്‍  പറഞ്ഞു 'ഒരാളുംകൂടിയുണ്ട്'  ഒടുവില്‍ മൂന്നാമത്തെ ജെഷ്ടനെ വെള്ളത്തില്‍ നിന്നും പൊക്കിയെടുക്കുമ്പോള്‍ മരണത്തിലേക്ക് മുങ്ങാംകുഴിയിട്ടിരുന്നു എന്നു അറിഞ്ഞിരുന്നില്ല ഞാന്‍ ..
തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത്‌ വന്ബൈനാട് എന്ന സ്ഥലത്ത് അധ്യാപകനായി ജോലി നോക്കുകയായിരുന്നു ഉപ്പ അന്ന് 
 .മരണ വിവരം അറിയിക്കാന്‍ വൈകിയെത്രേ ,ഉപ്പക്ക് ജേഷ്ഠന്റെ മൃതുശരീരം കാണാന്‍ കഴിഞ്ഞില്ല,
രണ്ടു വര്‍ഷത്തിനു ശേഷം ഉപ്പയും മരണത്തിന്‍റെ ആഴങ്ങളിലേക്ക് ഞങ്ങളെ തനിച്ചാക്കിയിട്ടു പോയിരുന്നു
ഒരു പ്രളയത്തില്‍പെട്ടു കുടുംബം ഒഴുകി പോകുന്നതായും  ഉപ്പയും ഒരുമകനും ഒഴികെ ബാകിയുള്ളവര്‍ രക്ഷപെടുന്നതായി ഒരു സ്വപ്നം ഉപ്പ കണ്ടിരുന്നു എന്ന് ഉമ്മയോട് ഉപ്പ പറഞ്ഞിരുന്നതായി എന്നോട് പിന്നീട് ഉമ്മ പറഞ്ഞിരുന്നു
ഇരുപത്തിയഞ്ചു വര്ഷം കഴിഞ്ഞിട്ടും ഓര്‍മകളില്‍ ഇന്നും ആ വെള്ളത്തിന്റെ ആഴങ്ങളിലേക്ക്  എന്‍റെ കരം പിടിച്ചുകൊണ്ടുപോയ എന്‍റെ ജേഷ്ഠന് മായാതെ ഒരു നൊമ്പരമായി നില്‍ക്കുന്നു ഒപ്പം എന്‍റെ പൊന്നുപ്പയും ..







No comments:

Post a Comment